Sunday, April 24, 2011

ഉമ്മന്‍ചാണ്ടിയും മനോരമയും കള്ളക്കണ്ണീര്‍ ഒഴുക്കുന്നു

ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍കൃഷിക്കാരെ ഓര്‍ത്ത് മലയാള മനോരമയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കണ്ണീരൊഴുക്കുന്നത് വസ്തുകള്‍ മറച്ചുവച്ച്്. നാട്ടിലെ ഏതു കാര്യത്തിലും തങ്ങളാണ് ജനപക്ഷത്തു നില്‍ക്കുന്നതെന്നും തങ്ങള്‍ പറയുന്നതാണ് സത്യമെന്നും മനോരമയുടെ നാട്യം കപടമെന്നു ഈ നാട് എത്രയോ തവണ തിരിച്ചറിഞ്ഞിരിക്കുന്നു. മനോരമയല്ലേ പറഞ്ഞത് അതുകൊണ്ട് ഏറ്റുപിടിച്ചുകളയാം എന്നു പ്രതിപക്ഷനേതാവും ധരിച്ചുവശായിരിക്കുന്നു. കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്തിനിടയില്‍ വേനല്‍മഴ വന്നതും കൊയ്യാന്‍ യന്ത്രങ്ങള്‍ മതിയായ തോതില്‍ ഇല്ല എന്നതും സത്യം. പുഞ്ചകൃഷി ഭൂരിപക്ഷം മേഖലയിലും സമയത്തുതന്നെ ഇറക്കി. എന്നാല്‍ ചിലയിടത്തു വൈകിയാണ് വിത നടന്നത്. സ്വാഭാവികമായും ആദ്യം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഇതിനകം കൊയ്ത്തു നടന്നു. മനോരമ കഴിഞ്ഞ ദിവസം മുഖപ്രസംഗത്തില്‍ പറഞ്ഞതുപോലെ നാല്‍പതിനായിരത്തോളം ഹെക്ടര്‍ പാടങ്ങളിലാണ് അഖിലകുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം പാടങ്ങളിലെയും കൊയ്ത്തു പൂര്‍ത്തിയായി. അവശേഷിക്കുന്നത് വിളവെടുപ്പിനു പാകമാകുന്ന പാടശേഖരങ്ങള്‍. അവ പാകമാകുന്ന മുറയ്ക്കു കൊയ്യാനുള്ള സംവിധാനങ്ങളുമുണ്ട്.

എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് ആടിനെ പട്ടിയാക്കാനുള്ള പാഴ്വേലയാണ് മനോരമ കുറച്ചു ദിവസങ്ങളായി നടത്തുന്നത്. കുട്ടനാട്ടിലെ നെല്‍കൃഷിക്കാരോട് സംസ്ഥാന സര്‍ക്കാര്‍ എന്തോ മഹാപരാധം കാട്ടി എന്ന നിലയിലാണ് മനോരമയുടെ പ്രചാരണം. സംസ്ഥാന സര്‍ക്കാര്‍ കര്‍ഷരെ വഞ്ചിച്ചുവെന്ന നിലയില്‍ ഈ പത്രം നടത്തുന്ന കള്ളപ്രചാരണം ഏറ്റെടുത്ത പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും അതൊക്കെ അപ്പാടെ ഏറ്റുപറയുന്നു. വ്യാഴാഴ്ച കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളില്‍ എത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത് സര്‍ക്കാര്‍ നെല്‍കൃഷിക്കാരോട് അനീതി കാട്ടി എന്നാണ്. താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ കുട്ടനാട്ടില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ കടംമൂലം ആത്മഹത്യ ചെയ്തത് അദ്ദേഹം സൌകര്യപൂര്‍വം മറച്ചുവച്ചു. നെല്‍കൃഷിക്കാരെ കടക്കെണിയില്‍നിന്നു രക്ഷിക്കാനും അവരെ കൃഷിയില്‍തന്നെ പിടിച്ചുനിര്‍ത്താനും വി എസ് സര്‍ക്കാര്‍ എടുത്തത് എണ്ണമറ്റ നടപടികളാണ്. ഇതിന്റെ ഫലമായി നെല്‍കൃഷി വര്‍ധിച്ചു. അഞ്ചുവര്‍ഷത്തിനുള്ളില്‍ കൃഷിഭൂമിയുടെ അളവ് വര്‍ധിച്ചു. നെല്ലിനു 14രൂപ നിരക്കില്‍ സംഭരണവില നിശ്ചയിച്ച് സപ്ളൈകോവഴി ഏറ്റെടുത്തു. ഇതോടെ പാടങ്ങള്‍ പാട്ടത്തിനു നല്‍കുന്ന പതിവ് കുട്ടനാട്ടില്‍ ഏതാണ്ട് അവസാനിച്ചു. നെല്‍കൃഷി ലാഭകരമായി എന്നു ചുരുക്കം.

ഇപ്പോള്‍ കൊയ്ത്തു നടക്കാത്തത് അല്ലെങ്കില്‍ വൈകുന്നത് വേനല്‍മഴ മൂലമാണ്. മനോരമ തന്നെ പറയുന്ന കണക്ക് 16,000 ഹെക്ടര്‍ പാടത്ത് കൊയ്ത്തു നടക്കാനുണ്ട് എന്നാണ്. ഇതിനു 300 കൊയ്ത്തു യന്ത്രങ്ങള്‍ വേണ്ടിടത്ത് 90 എണ്ണമേ ലഭ്യമായിട്ടുള്ളൂവെന്നും ഇവ ഉപയോഗിച്ച് ആഴ്ചകള്‍ കൊയ്തലേ വിളവെടുപ്പു പൂര്‍ത്തിയാകൂ എന്നും കഴിഞ്ഞദിവസത്തെ മുഖപ്രസംഗത്തില്‍ മനോരമ എഴൂതി. ഇതും വാസ്തവവിരുദ്ധം. എന്നാല്‍ ലഭ്യമായ 90 യന്ത്രങ്ങള്‍പോലും ദിവസങ്ങളായി കൊയ്യാനിറങ്ങുന്നില്ല. വേനല്‍മഴ ശക്തിപ്പെട്ടതും യന്ത്രങ്ങള്‍ ഇറക്കിയാല്‍ അവ പാടത്തു പുതഞ്ഞുപോകും എന്ന ഭയവുംമൂലമാണ് കൊയ്ത്തു നടക്കാത്തത്. യന്ത്രത്തിന്റെ ക്ഷാമം പരിഹരിക്കാനും കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കാനും കൃഷിവകുപ്പിലെ രണ്ടു ഉദ്യോഥസ്ഥര്‍ തമിഴ്നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണ്. ഇതൊക്കെ മറച്ചുവച്ചാണ് മനോരമയും ഉമ്മന്‍ചാണ്ടിയും കള്ളം പ്രചരിപ്പിക്കുന്നത്.

deshabhimani

2 comments:

  1. കുട്ടനാട്ടിലെ നെല്‍കൃഷിക്കാരെ ഓര്‍ത്ത് മലയാള മനോരമയും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കണ്ണീരൊഴുക്കുന്നത് വസ്തുകള്‍ മറച്ചുവച്ച്്. നാട്ടിലെ ഏതു കാര്യത്തിലും തങ്ങളാണ് ജനപക്ഷത്തു നില്‍ക്കുന്നതെന്നും തങ്ങള്‍ പറയുന്നതാണ് സത്യമെന്നും മനോരമയുടെ നാട്യം കപടമെന്നു ഈ നാട് എത്രയോ തവണ തിരിച്ചറിഞ്ഞിരിക്കുന്നു. മനോരമയല്ലേ പറഞ്ഞത് അതുകൊണ്ട് ഏറ്റുപിടിച്ചുകളയാം എന്നു പ്രതിപക്ഷനേതാവും ധരിച്ചുവശായിരിക്കുന്നു. കുട്ടനാട്ടില്‍ പുഞ്ചക്കൊയ്ത്തിനിടയില്‍ വേനല്‍മഴ വന്നതും കൊയ്യാന്‍ യന്ത്രങ്ങള്‍ മതിയായ തോതില്‍ ഇല്ല എന്നതും സത്യം. പുഞ്ചകൃഷി ഭൂരിപക്ഷം മേഖലയിലും സമയത്തുതന്നെ ഇറക്കി. എന്നാല്‍ ചിലയിടത്തു വൈകിയാണ് വിത നടന്നത്. സ്വാഭാവികമായും ആദ്യം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഇതിനകം കൊയ്ത്തു നടന്നു. മനോരമ കഴിഞ്ഞ ദിവസം മുഖപ്രസംഗത്തില്‍ പറഞ്ഞതുപോലെ നാല്‍പതിനായിരത്തോളം ഹെക്ടര്‍ പാടങ്ങളിലാണ് അഖിലകുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം പാടങ്ങളിലെയും കൊയ്ത്തു പൂര്‍ത്തിയായി. അവശേഷിക്കുന്നത് വിളവെടുപ്പിനു പാകമാകുന്ന പാടശേഖരങ്ങള്‍. അവ പാകമാകുന്ന മുറയ്ക്കു കൊയ്യാനുള്ള സംവിധാനങ്ങളുമുണ്ട്.

    ReplyDelete
  2. കുട്ടനാട്ടില്‍ വേനല്‍മഴയില്‍ വീണുകിളിര്‍ത്ത നെല്ല് പൂര്‍ണമായും പ്രഖ്യാപിത വിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സംഭരിക്കുമെന്ന് കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കുട്ടനാട്ടിലെ കൃഷിനാശം ദേശീയദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ആലപ്പുഴ കലക്ട്രേറ്റില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ വകുപ്പു തലവന്‍മാരുടെ യോഗശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കിളിര്‍ത്തതും മഴയില്‍ കുതിര്‍ന്നതുമായ മുഴുവന്‍ നെല്ലും സംഭരിക്കാന്‍ സിവില്‍ സപ്ളൈസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം അരിമില്ലുകള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. കര്‍ഷകര്‍ക്ക് കിളിര്‍ത്ത നെല്ലിനും 14 രൂപ ലഭിക്കും. കുട്ടനാട്ടിലെ കൃഷിനാശത്തെ കാര്‍ഷിക ദുരന്തമായി കാണുന്ന സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. 9000 ഹെക്ടറിലെ നെല്ല് ഈ മാസം മുപ്പതിനകം കൊയ്തു തീര്‍ക്കണം. മെയ് 20നകം കൊയ്യേണ്ട 2000 ഹെക്ടര്‍കൂടിയുണ്ട്. ഇതിനാവശ്യമായ യന്ത്രം എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളില്‍ നിന്ന് രണ്ടുദിവസത്തിനകം യന്ത്രം എത്തിക്കും. കെയ്ക്കോ ഇതിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കും. പാലക്കാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലായി പത്തോളം യന്ത്രങ്ങളുണ്ട്. ഇവ അടിയന്തിരമായി എത്തിക്കാന്‍ കൃഷി ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. കേടായ യന്ത്രങ്ങള്‍ കെയ്ക്കോ വഴി ഏറ്റെടുത്ത് കേടുപാടു തീര്‍ത്ത് കര്‍ഷകര്‍ക്ക് നല്‍കും. കൃഷിനാശം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കലക്ടര്‍ ഇന്നുതന്നെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതുവഴി ദേശീയ തൊഴിലുറപ്പു പദ്ധതിപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളെക്കൂടി കൊയ്ത്തിന് ഉപയോഗിക്കാനാകും. യന്ത്രം ഉപയോഗിച്ച് കൊയ്യുമ്പോള്‍ ഏക്കറിന് 2000 രൂപ ചെലവഴിക്കുന്ന സ്ഥാനത്ത് തൊഴിലാളികളാകുമ്പോള്‍ അയ്യായിരം രൂപ വരെ ചെലവാകും. തൊഴിലുറപ്പു പദ്ധതി പ്രകാരം നല്‍കുന്ന വേതനം കൊയ്ത്തുമായി ബന്ധിപ്പിക്കാനായാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന ഈ അധികച്ചെലവ് പരിഹരിക്കാനാകും

    ReplyDelete