Monday, April 25, 2011

കൂട്ട പ്രസവശസ്ത്രക്രിയ: 4 ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് റിപ്പോര്‍ട്ട്

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൂട്ട പ്രസവശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. കുമാരി ജി പ്രേമ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നു വ്യക്തമാക്കിയത്. ഗൈനക്കോളജിസ്റ്റും സൂപ്രണ്ട് ഇന്‍ ചാര്‍ജുമായ ഡോ. രാജേന്ദ്രപ്രസാദ്, ഗൈനക്കോളജിസ്റ്റുകളായ ഡോ. സിസിലിയാമ്മ തോമസ്, ഡോ. വിമലമ്മ ജോസഫ്, ഡോ. ഹൈറുന്നീസ എന്നിവര്‍ കുറ്റക്കാരാണെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ട സിസേറിയന്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റുകളായിരിക്കും അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ചയുണ്ടാകും. ആരോപണവിധേയരായ ഡോക്ടര്‍മാരെ മാറ്റിനിര്‍ത്തിയായിരിക്കും അന്വേഷണമെന്നാണ് സൂചന.

19നും 20നും അസാധാരണമായതോതില്‍ പ്രസവ ശസ്ത്രക്രിയ നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 19ന് ഒന്‍പതും 20ന് 12ഉം പ്രസവ ശസ്ത്രക്രിയ നടന്നു. 19ന് അഞ്ചും 20ന് ഒരു സാധാരണ പ്രസവവുമാണ് നടന്നത്. 21ന് ഒരു പ്രസവ ശസ്ത്രക്രിയയും ഒരു സാധാരണ പ്രസവവും നടന്നു. 19നും 20നും ശരാശരിയിലും കവിഞ്ഞ തോതിലാണ് പ്രസവ ശസ്ത്രക്രിയ നടന്നത്. ആലപ്പുഴ ഡിഎംഒ കെ എം സിറാബുദ്ദീന്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി. അനാവശ്യ ശസ്ത്രക്രിയ ബോധപൂര്‍വം നടത്തിയോ, വൈദ്യശാസ്ത്ര നൈതികതയ്ക്കു വിരുദ്ധമായ എന്തെങ്കിലും നടന്നോ തുടങ്ങിയ കാര്യങ്ങള്‍ സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. വിവാദ ശസ്ത്രക്രിയക്ക് വിധേയരായവരുടെ കേസ് ഷീറ്റ് ഉള്‍പ്പെടെ വിശദപരിശോധനയ്ക്കു വിധേയമാക്കണം. ഇതിനായി ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് സംഘം തിങ്കളാഴ്ച ആശുപത്രി സന്ദര്‍ശിക്കും.

ആശുപത്രിയില്‍ വന്‍തോതില്‍ വികസനം നടക്കുകയും ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കുകയും സ്പെഷ്യാലിറ്റി കേഡറിലാക്കുകയും ചെയ്തതോടെ ഇവിടെ പ്രസവത്തിന് എത്തുന്നവരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നു. എന്നാല്‍, പ്രസവ ശസ്ത്രക്രിയാ നിരക്കിലുണ്ടായ വര്‍ധന ആശ്ചര്യപ്പെടുത്തുന്നതാണ്. പ്രതിമാസം ഇരുനൂറില്‍പ്പരം പേരാണ് ഇവിടെ പ്രസവത്തിന് എത്തുന്നത്. മുമ്പ് ഇത് അമ്പതില്‍പ്പരമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒറ്റ ദിവസം ഇതിനേക്കാള്‍ കൂടുതല്‍ പ്രസവ ശസ്ത്രക്രിയ ഇവിടെ നേരത്തെ നടന്നിട്ടുണ്ട്. എന്നാല്‍, സാധാരണ പ്രസവവും ശസ്ത്രക്രിയയും കണക്കാക്കുമ്പോള്‍ നിരക്ക് ഉയര്‍ന്നതാണ് ദുരൂഹത സൃഷ്ടിക്കുന്നത്. കൈക്കൂലി കൊയ്യാന്‍ മനഃപൂര്‍വം ശസ്ത്രക്രിയ വിധിച്ചതാകാമെന്ന് സംശയമുണ്ട്. ഡോക്ടര്‍മാര്‍ക്ക് അവധിയില്‍ പോകാന്‍ മനഃപൂര്‍വം പ്രസവ ശസ്ത്രക്രിയ കൂട്ടമായി നടത്തിയതാണെന്ന ആക്ഷേപവും ആരോഗ്യവകുപ്പ് പരിശോധിക്കും. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അംഗം ആര്‍ നടരാജന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസറും താലൂക്ക് ആശുപത്രി സൂപ്രണ്ടും സംഭവത്തെക്കുറിച്ച് രണ്ടാഴ്ചയ്ക്കകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടു.

ദേശാഭിമാനി 250411

1 comment:

  1. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കൂട്ട പ്രസവശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. കുമാരി ജി പ്രേമ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടിലാണ് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്നു വ്യക്തമാക്കിയത്. ഗൈനക്കോളജിസ്റ്റും സൂപ്രണ്ട് ഇന്‍ ചാര്‍ജുമായ ഡോ. രാജേന്ദ്രപ്രസാദ്, ഗൈനക്കോളജിസ്റ്റുകളായ ഡോ. സിസിലിയാമ്മ തോമസ്, ഡോ. വിമലമ്മ ജോസഫ്, ഡോ. ഹൈറുന്നീസ എന്നിവര്‍ കുറ്റക്കാരാണെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ട സിസേറിയന്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ആലപ്പുഴ, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റുകളായിരിക്കും അന്വേഷണം നടത്തുക. ഇതുസംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ചയുണ്ടാകും. ആരോപണവിധേയരായ ഡോക്ടര്‍മാരെ മാറ്റിനിര്‍ത്തിയായിരിക്കും അന്വേഷണമെന്നാണ് സൂചന.

    ReplyDelete