Wednesday, April 20, 2011

കോര്‍പ്പറേറ്റുകള്‍ നടത്തുന്നത് 1500 കോടിയുടെ എന്‍ഡോസള്‍ഫാന്‍ വ്യാപാരം

എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിനു പിന്നില്‍ കോണ്‍ഗ്രസിന്റെയും യു പി എ ഘടകകക്ഷികളുടെയും കോര്‍പ്പറേറ്റ് ബന്ധം. 9000 ടണ്‍ എന്‍ഡോസള്‍ഫാനാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുവഴിയുണ്ടാകുന്ന വിറ്റുവരവ് 1500 കോടി രൂപയാണ്. ഈ കോടികളുടെ തിളക്കമാണ് കേന്ദ്രഭരണകര്‍ത്താക്കള്‍ക്ക് കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളുടെ ജീവനു വിലയില്ലെന്നു പറയാന്‍ ധൈര്യം നല്‍കുന്നത്.

എന്‍ഡോസള്‍ഫാന്‍ മൂലം കേരളത്തിലും കര്‍ണാടകയിലും മാത്രമേ ദുരിതമുളളു എന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ് പവാര്‍ പറഞ്ഞത് പച്ചക്കളളമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഒറീസയിലെ ഭുവനേശ്വറില്‍ 4000-ത്തോളം കര്‍ഷകര്‍  കണ്‍വന്‍ഷന്‍ ചേര്‍ന്ന് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. അസമിലെയും ഹരിയാനയിലെയും കര്‍ഷകരും ഇതേ ആവശ്യം ഉന്നയിക്കുന്നുണ്ട്. മാര്‍ച്ചില്‍ ബംഗളൂരുവില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസംഘടനകളുടെ ഒരു കണ്‍വന്‍ഷന്‍ നടന്നു. അടുത്ത മാസം വിപുലമായ സമരം നടത്താന്‍ ബംഗളുരുവിലെ സംഘാടകര്‍ തയ്യാറെടുക്കുകയുമാണ്. പൂനെ, മുംബൈ, തുടങ്ങിയ സ്ഥലങ്ങളിലും എന്‍ഡോസള്‍ഫാനെതിരെ പ്രക്ഷോഭം ഉയര്‍ന്നുവരുന്നുണ്ട്.

കേവലം കാര്‍ഷിക പ്രശ്‌നമെന്ന നിലയില്‍ നിസാരവല്‍ക്കരിച്ചാണ് എന്‍ഡോസള്‍ഫാനെ കേന്ദ്രം വിലയിരുത്തുന്നത്. കടുത്ത പാരിസ്ഥിതിക ആരോഗ്യപ്രശ്‌നമുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ നിലപാടെടുക്കേണ്ടത് പരിസ്ഥിതി, ആരോഗ്യ മന്ത്രാലയങ്ങളാണ്. സ്റ്റോക്ക്‌ഹോം ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കേന്ദ്ര പരിസ്ഥിതി - വനം മന്ത്രി ജയറാം രമേശാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കേണ്ടത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുകയും ജൈവവ്യവസ്ഥയെ തന്നെ തകര്‍ക്കുകയും ചെയ്യുന്നതാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി എന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രി എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ല എന്ന നിലപാടിലാണ്. ഇക്കാര്യം കഴിഞ്ഞ നവംബറില്‍ അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.   കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ നടത്തിയ എന്‍ഡോസള്‍ഫാന്‍ പ്രയോഗമാണ് പ്രദേശത്തെ ദുരന്തത്തിന് കാരണമെന്ന് കേരള സര്‍ക്കാര്‍ നിയോഗിച്ച സമിതികളുടെ പഠനറിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. ഡോ. അബ്ദുള്‍ സലാം കമ്മിറ്റി, പി കെ ശിവരാമന്‍ കമ്മിറ്റി, ഡോ. ഉദയഭാനു കമ്മിറ്റി, ഡോ. അച്യുതന്‍ കമ്മിറ്റി എന്നിവയുടെ പഠനറിപ്പോര്‍ട്ടുകളിലാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ചുവെന്ന് വ്യക്തമാക്കുന്നത്. നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒക്യുപേഷനല്‍ ഹെല്‍ത്ത് നടത്തിയ പഠനത്തിലും എന്‍ഡോസള്‍ഫാന്‍ ദുരന്തമുണ്ടാക്കിയെന്ന് പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകളെല്ലാം സംസ്ഥാനം നല്‍കിയിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രി മിണ്ടാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കോര്‍പ്പറേറ്റ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങളില്‍ മരണങ്ങള്‍ക്കും മാരകരോഗങ്ങള്‍ക്കും ഇടയാക്കിയത് എന്‍ഡോസള്‍ഫാന്‍ അല്ലെന്നും ആ കീടനാശിനി നിരോധിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര കൃഷിസഹമന്ത്രി കെ വി തോമസ് കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖം രക്ഷിക്കാന്‍ പ്രസ്താവനകളുമായി സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ഓടി നടക്കുകയാണ്.

നിരോധിക്കാന്‍ ഇന്ത്യ ആവശ്യപ്പെടണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഈ പ്രസ്താവനകളെല്ലാം സത്യസന്ധമാണെങ്കില്‍ കേന്ദ്ര തീരുമാനം തിരുത്താന്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകം ശ്രമിക്കുമായിരുന്നു.

എന്‍ഡോസള്‍ഫാന്‍: കേന്ദ്രത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് സി കെ ചന്ദ്രപ്പന്‍

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഉപയോഗം ജീവിതനാശം വരുത്തുന്നുവെന്ന് വ്യക്തമാക്കപ്പെട്ട ആദ്യഘട്ടത്തില്‍ തന്നെ അതിനെ നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ കടുത്ത ദുരിതങ്ങള്‍ ഉണ്ടായിട്ടും കപടനാടകമാടുന്നത് ഗുരുതരമായ ജനദ്രോഹമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന പ്രസ്താവനയുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിലപാട് കണ്ണില്‍ പൊടിയിടാനുള്ള കേവല തന്ത്രമാണെന്ന് ജനങ്ങള്‍ തിരിച്ചറിയും.

മാരകമായ അപായങ്ങള്‍ സൃഷ്ടിക്കുന്നതാണ് എന്‍ഡോസള്‍ഫാന്‍ എന്ന് തിരിച്ചറിഞ്ഞ ഘട്ടത്തില്‍ തന്നെ അത് നിരോധിക്കാന്‍ സി പി ഐ ആവശ്യപ്പെട്ടിരുന്നു. കാസര്‍കോട് ജില്ലയിലെ ചില പഞ്ചായത്തുകളില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചതിന്റെ ഫലമായുണ്ടായ ദുരിതങ്ങള്‍ രാജ്യത്തിന്റെയും ലോകത്തിന്റെ തന്നെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു. കൊടിയ ദുരിതങ്ങള്‍ എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്നു എന്ന വസ്തുത തിരിച്ചറിഞ്ഞിട്ടും നിസംഗ സമീപനം സ്വീകരിച്ചവരായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍. ദേശവ്യാപകമായും സാര്‍വ ദേശീയ തലത്തിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍ അത്തരം ഒരു നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. 81 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാനെ നിരോധിച്ചപ്പോഴും അതിനെ നിരോധിക്കാന്‍ വിമുഖത പ്രകടിപ്പിച്ച സര്‍ക്കാരാണ് ഇന്ത്യയുടേത്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിരോധിക്കാന്‍ നിര്‍ബന്ധിതമായ ഈ കീടനാശിനിക്ക് വിലക്കേര്‍പ്പെടുത്തുവാന്‍ ഇന്ത്യ സന്നദ്ധമാകാത്തതിന്റെ കാരണം കുത്തക കമ്പനികളോടുള്ള ആഭിമുഖ്യമായിരുന്നു.

ഈ വസ്തുതകള്‍ അറിയാവുന്ന ഉമ്മന്‍ചാണ്ടി എന്‍ഡോസള്‍ഫാന്‍ നിരോധനം ദേശീയ തലത്തില്‍ ഉറപ്പാക്കണമെന്നും സാര്‍വദേശീയ തലത്തില്‍ അതിനായി പരിശ്രമിക്കണമെന്നും കത്തയച്ചുവെന്ന് പറയുന്നത് കേവലം കാപട്യവും അവസരവാദനിലപാടുമാണ്. കേന്ദ്രമന്ത്രിമാരായി കേരളത്തില്‍ നിന്നുള്ള എ കെ ആന്റണിയും വയലാര്‍ രവിയുമടക്കമുള്ളവര്‍ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ജീവിതാവസ്ഥയെക്കുറിച്ച് ഇപ്പോഴും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വവും ഉമ്മന്‍ചാണ്ടിയും ബാധ്യസ്ഥരാണ്. ജനീവയില്‍ ചേരുന്ന സ്റ്റോക്‌ഹോം സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്ന് ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല. മുമ്പു നടന്ന ലോകരാഷ്ട്ര സമ്മേളനങ്ങളില്‍ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊണ്ടത് ഇന്ത്യയായിരുന്നുവെന്ന വസ്തുതയും ഓര്‍മ്മിക്കപ്പെടേണ്ടതുണ്ട്.

കുത്തക കമ്പനികളുമായി നിരന്തരം സൗഹൃദം പുലര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്റെ വിനിയോഗത്തില്‍ തടസ്സം നില്‍ക്കാതിരിക്കുന്നതില്‍ അതിശയമില്ല. ജനങ്ങളുടെ ജീവിതമല്ല കുത്തക മുതലാളിമാരുടെ താല്‍പര്യം മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ് നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാട് നിരന്തരം സ്വീകരിക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി പ്രഹസനമെന്ന പോലെ താന്‍ കത്തയച്ചുവെന്ന് പത്രസമ്മേളനത്തിലൂടെ ജനങ്ങളെ അറിയിക്കുന്നത്. ആത്മാര്‍ഥതയുണ്ടെങ്കില്‍ എന്‍ഡോസള്‍ഫാനെതിരായ നിലപാട് സ്വീകരിക്കാന്‍ എ ഐ സി സിയോടും കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായിരിക്കുന്ന കേരളീയരായ കേന്ദ്രമന്ത്രിമാരോടും നിര്‍ദേശിക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടതെന്നും പ്രസ്താവന നാടകങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാനാകില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ജനയുഗം 200411

1 comment:

  1. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിനു പിന്നില്‍ കോണ്‍ഗ്രസിന്റെയും യു പി എ ഘടകകക്ഷികളുടെയും കോര്‍പ്പറേറ്റ് ബന്ധം. 9000 ടണ്‍ എന്‍ഡോസള്‍ഫാനാണ് പ്രതിവര്‍ഷം ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതുവഴിയുണ്ടാകുന്ന വിറ്റുവരവ് 1500 കോടി രൂപയാണ്. ഈ കോടികളുടെ തിളക്കമാണ് കേന്ദ്രഭരണകര്‍ത്താക്കള്‍ക്ക് കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങളുടെ ജീവനു വിലയില്ലെന്നു പറയാന്‍ ധൈര്യം നല്‍കുന്നത്.

    ReplyDelete