Thursday, April 21, 2011

വൈദ്യുതിമേഖല കാര്യക്ഷമതയ്ക്ക് മാതൃക

കേരളത്തില്‍ വൈദ്യുതിനിരക്ക് കുത്തനെ കൂട്ടാന്‍ പോവുകയാണെന്നും പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്നും വാര്‍ത്ത പ്രചരിച്ച ഉടന്‍തന്നെ, സമയം കളയാതെ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പത്രസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത് നന്നായി. ശമ്പളപരിഷ്കരണം നടപ്പാക്കിയതും വലതുപക്ഷ മാധ്യമങ്ങള്‍ക്ക് രുചിക്കുന്നില്ല. പഴുതന്വേഷിച്ച് നടക്കുന്നതിനിടയില്‍ ഒരായുധംകൂടി കൈയില്‍ കിട്ടിയെന്നു കരുതിയവരെ നിരാശപ്പെടുത്തുന്നതായിരുന്നു മന്ത്രിയുടെ പത്രസമ്മേളനം. ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ നടപ്പാക്കുന്നില്ലെന്നും നിരക്കുവര്‍ധന ശുപാര്‍ശ ചെയ്തിട്ടില്ലെന്നും മന്ത്രി സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിക്കഴിഞ്ഞു.

അഞ്ചുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ മികച്ച നേട്ടങ്ങളില്‍ എടുത്തുപറയേണ്ടതാണ് വൈദ്യുതിരംഗം. ഈ കാലയളവില്‍ താരിഫ് വര്‍ധന ഒരിക്കല്‍പ്പോലും അടിച്ചേല്‍പ്പിച്ചിട്ടില്ല. മാത്രമല്ല, മീറ്റര്‍ ചാര്‍ജ് ഈടാക്കുന്നത് ഉപേക്ഷിക്കുകയും ചെയ്തു. പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും പഴങ്കഥയായി മാറി. മിന്നാമിനുങ്ങിന്റെ വെളിച്ചംപോലുമില്ലാത്ത ബള്‍ബുകള്‍ ഇപ്പോള്‍ കാണാനില്ല. വോള്‍ട്ടേജ് കമ്മി ഇല്ലാതായി. എസ്എസ്എല്‍സി പരീക്ഷാക്കാലത്ത് മുമ്പൊക്കെ വൈദ്യുതി നിലയ്ക്കുന്നത് വലിയ പ്രശ്നമായിരുന്നു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം പരീക്ഷക്കാലത്ത് വൈദ്യുതി മുടങ്ങുന്ന സംഭവമുണ്ടായില്ല. ഇതൊക്കെ എങ്ങനെ സാധിച്ചു എന്നത് അത്ഭുതംതന്നെയാണ്. വൈദ്യുതി ഉപയോഗം നാള്‍തോറും വര്‍ധിച്ചുവരുന്നുണ്ടെന്നത് വസ്തുതയാണ്. ചൂട് വല്ലാതെ കൂടുമ്പോള്‍ 24 മണിക്കൂറും ഫാന്‍ കറങ്ങുന്നതും എസി പ്രവര്‍ത്തിക്കുന്നതും സ്വാഭാവികം. പ്രതിദിന ഉപയോഗം 37 ദശലക്ഷം യൂണിറ്റ് എന്നത് ഇപ്പോള്‍ 53 ദശലക്ഷം യൂണിറ്റായി വര്‍ധിച്ചു.

അഞ്ചു വര്‍ഷത്തിനകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 22.5 ലക്ഷം പുതിയ വൈദ്യുതി കണക്ഷന്‍ നല്‍കിയത് ചില്ലറക്കാര്യമല്ല. സര്‍വകാല റെക്കോഡുതന്നെയാണ്. 87 നിയമസഭാ നിയോജകമണ്ഡലം സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. കേന്ദ്രപൂളില്‍നിന്ന് ലഭിക്കേണ്ട വൈദ്യുതിവിഹിതം ഭാഗികമായി മാത്രമേ ലഭിക്കുന്നുള്ളൂ. 1136 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ടിടത്ത് 800 മെഗാവാട്ടായി കുറഞ്ഞിരിക്കുന്നു. ഇത്തരം പ്രതികൂല ഘടകങ്ങള്‍ തരണംചെയ്താണ്, അയല്‍സംസ്ഥാനങ്ങളില്‍ മണിക്കൂറുകളോളം പവര്‍കട്ടും ലോഡ്ഷെഡ്ഡിങ്ങും നിലവിലുള്ളപ്പോള്‍ കേരളത്തില്‍ തടസ്സമില്ലാതെ വൈദ്യുതി നല്‍കുന്നത്. പ്രസരണനഷ്ടം പരമാവധി ഒഴിവാക്കാന്‍ കഴിഞ്ഞത് ഗണ്യമായ നേട്ടംതന്നെയാണ്. സിഎഫ് ലാമ്പിന്റെ വ്യാപകമായ ഉപയോഗം വൈദ്യുതിനഷ്ടം കുറയ്ക്കാന്‍ വലിയൊരളവോളം സഹായിച്ചു.

ജനങ്ങളുടെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിച്ചത്. വൈദ്യുതി പാഴാകാതിരിക്കാന്‍ സന്ധ്യാസമയത്ത് ഫ്രിഡ്ജ് തുടങ്ങിയവ പ്രവര്‍ത്തിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശത്തിന് അനുകൂലമായ പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടായത്. സിഎഫ്എല്‍ ഉപയോഗം ഉള്‍പ്പെടെ സകലതിനും കോണ്‍ഗ്രസിന്റെ മേല്‍വിലാസമുള്ള യൂണിയനുകള്‍ തുരങ്കംവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലിക്കാതെ പോയത് ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള സജീവ സഹകരണംമൂലമാണ്. മൊത്തത്തില്‍ വൈദ്യുതിബോര്‍ഡിന്റെയും ജീവനക്കാരുടെയും കാര്യക്ഷമത നല്ല മാതൃക സൃഷ്ടിക്കാന്‍ സഹായിച്ചു എന്നത് കാണാതിരുന്നുകൂടാ.

ദേശാഭിമാനി മുഖപ്രസംഗം 210411

1 comment:

  1. കേരളത്തില്‍ വൈദ്യുതിനിരക്ക് കുത്തനെ കൂട്ടാന്‍ പോവുകയാണെന്നും പവര്‍കട്ട് ഏര്‍പ്പെടുത്തുമെന്നും വാര്‍ത്ത പ്രചരിച്ച ഉടന്‍തന്നെ, സമയം കളയാതെ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പത്രസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത് നന്നായി. ശമ്പളപരിഷ്കരണം നടപ്പാക്കിയതും വലതുപക്ഷ മാധ്യമങ്ങള്‍ക്ക് രുചിക്കുന്നില്ല. പഴുതന്വേഷിച്ച് നടക്കുന്നതിനിടയില്‍ ഒരായുധംകൂടി കൈയില്‍ കിട്ടിയെന്നു കരുതിയവരെ നിരാശപ്പെടുത്തുന്നതായിരുന്നു മന്ത്രിയുടെ പത്രസമ്മേളനം. ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ നടപ്പാക്കുന്നില്ലെന്നും നിരക്കുവര്‍ധന ശുപാര്‍ശ ചെയ്തിട്ടില്ലെന്നും മന്ത്രി സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കിക്കഴിഞ്ഞു.

    ReplyDelete