Thursday, April 21, 2011

മൂത്രത്തിന് രാഷ്ട്രീയമുണ്ടോ, സാര്‍?

മൂത്രരാഷ്ട്രീയം അഥവാ യുഡിഎഫ്

മൂത്രത്തിന് രാഷ്ട്രീയമുണ്ടോ, സാര്‍? ചോദ്യം കേട്ടാല്‍ മനുഷ്യരായിട്ടുള്ള ആരും മെല്ലെ നെറ്റി ചുളിക്കും. ഉറപ്പ്. ഇനി മറ്റൊരു ചോദ്യം: രാഷ്ട്രീയലാഭത്തിന് ആരെങ്കിലും മൂത്രം ഉപയോഗിക്കുമോ? ആരും ഉടന്‍ മറുപടി പറയും: ഉണ്ട്, അങ്ങനെയൊരു കൂട്ടരുണ്ട്. അവരല്ലോ, യുഡിഎഫ്...!

മലയാളത്തിന്റെ നിറവും മണവും പേറുന്ന, കൈരളിയുടെ സാഹിത്യസഞ്ചാരവഴികളില്‍ സന്ദേശകാവ്യത്തിന്റെ പ്രഭചൊരിഞ്ഞ്, വിലോഭനീയമായ അനുഭൂതി മനസ്സില്‍ നിറയ്ക്കുന്ന നാടാണ് ഹരിപ്പാട്. ആ നാട്ടില്‍ യുഡിഎഫ് ഇപ്പോള്‍ ആടിത്തിമിര്‍ക്കുന്നത് ദുര്‍ഗന്ധം വമിക്കുന്ന ചില വര്‍ത്തമാനങ്ങളാണ്. അതിനു ഇരയാക്കിയതോ രണ്ടു സ്ത്രീകളെയും. അവര്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു അവസാനിച്ച കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് യുഡിഎഫുകാര്‍ ഈ നാണംകെട്ട നാടകത്തിന് അരങ്ങൊരുക്കിയത്. അതേറ്റു പിടിക്കാന്‍ കുറേ മാധ്യമങ്ങളും രംഗത്തെത്തിയത് 'മൂത്രാഭിഷേകം' നാടകത്തിന് എരിവുംപുളിയും പകര്‍ന്നു.

എന്നാല്‍ വാസ്തവം എന്താണ്?

വോട്ടെടുപ്പുദിവസം രാത്രി, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരിപ്പാട് പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ തുലാംപറമ്പ് വടക്കുംമുറിയില്‍ ഭൈരവന വീട്ടില്‍ ശ്രീദേവി പൊലീസിനു മൊഴിനല്‍കി.

'ഇലക്ഷന്‍ കഴിഞ്ഞ് ബൂത്തില്‍നിന്നു ഇറങ്ങിവന്ന ബൂത്ത് ഏജന്റ് മുരളിയെ പിടിച്ചുതള്ളുകയും മറ്റും ചെയ്യുന്നതു കണ്ട് ഗോകുലം വീട്ടില്‍ ഗോപിനാഥന്‍നായരും മറ്റും ചെന്നു. അപ്പോള്‍ ഏതാനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗോപിനാഥനെ കൈകൊണ്ടു അടിച്ചു. ഈ സമയം പഞ്ചായത്ത് പ്രസിഡന്റ് കൈയ്യിലിരുന്ന പാത്രത്തിലെ വെള്ളം എന്റെ ദേഹത്തൊഴിച്ചു.' ഇതാണ് മൊഴി.

ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നു നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനു സാക്ഷികളും ഇല്ല. മാത്രമല്ല. ശ്രീദേവി പറയുന്ന മുരളിയും ഗോപിനാഥന്‍നായരും മര്‍ദനമേറ്റതിനെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സ തേടുകയോ പൊലീസിനു പരാതി നല്‍കുകയോ ചെയ്തിട്ടില്ല. അന്നുരാത്രി ഭര്‍ത്താവിനോടൊപ്പം ഹരിപ്പാട് ആശുപ്രതിയില്‍ കഴിഞ്ഞ ശ്രീദേവിയെ കെപിസിസി പ്രസിഡന്റും ഹരിപ്പാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. ശേഷം ചെന്നിത്തല പോയതു സേതുലക്ഷ്മിയുടെ വീട്ടിലേക്ക്. ഇതോടെയാണ് 'മൂത്രാഭിഷേകം നാടകം' അണിയറയില്‍ തയ്യാറാക്കപ്പെട്ടത്.

വോട്ടെടുപ്പിന്റെ പിറ്റേന്നു പകല്‍ പതിനൊന്നോടെ ഐജി ആര്‍ ശ്രീലേഖ തുലാംപറമ്പുവടക്ക് ജിഎസ് ഭവനില്‍ സേതുലക്ഷ്മിയുടെ വീട്ടിലെത്തി. അവിടെവച്ച് ഐജിക്കു സേതുലക്ഷ്മി പരാതി നല്‍കി.

'വൈകിട്ട് അഞ്ചുമണിയോടെ പഞ്ചായത്ത് പ്രസിഡന്റും മറ്റു രണ്ടുപേരുംകൂടി ഞങ്ങളുടെ അടുത്തേക്കു വന്നു. മുണ്ടിന്റെ ഇടുപ്പില്‍നിന്നു ഒരു കുപ്പി മനുഷ്യമൂത്രമെടുത്ത് എന്റെ തലവഴിയേ ഒഴിച്ചു.'

ശ്രീദേവി നല്‍കിയ മൊഴിയില്‍ പാത്രത്തിലിരുന്നതു വെള്ളം; സേതുലക്ഷ്മിയുടെ പരാതിയില്‍ അതു കുപ്പിയിലെ മനുഷ്യമൂത്രം! ശ്രീദേവിയുടെ മൊഴിയിലൊരിടത്തും ആ സമയം സേതുലക്ഷ്മി ഒപ്പമുണ്ടായിരുന്നതായി പറയുന്നില്ല. സേതുക്ഷ്മിയുടെ പരാതിയിലും സംഭവസമയം ശ്രീദേവി ഒപ്പമുണ്ടായിരുന്നു എന്നും പറയുന്നില്ല. ഇതാണ് സത്യം എന്നിരിക്കെ മൂത്രം കൊണ്ടുള്ള രാഷ്ട്രീയത്തിനു കോണ്‍ഗ്രസും യുഡിഎഫും എന്തിനു മുതിര്‍ന്നു?

മാതൃഭൂമി കഴിഞ്ഞദിവസം സംഭവത്തെപ്പറ്റി മുഖപ്രസംഗം എഴുതി. അതില്‍ പറയുന്നു: 'കുറ്റാരോപിതാനായിരിക്കുന്നതാകട്ടെ, രാഷ്ട്രീയ, ധാര്‍മ്മികമൂല്യങ്ങള്‍ നിലനിര്‍ത്തുന്നതിലും സ്ത്രീകളുടെ വ്യക്തിത്വവും അന്തസ്സും സംരക്ഷിക്കുന്നതിലും ഉത്തമമാതൃകയാകേണ്ട ജനപ്രതിനിധിയാണ്...' എന്ന്. പഞ്ചായത്ത് പ്രസിഡന്റ്, തന്റെ ഭാര്യയെയും കൂട്ടി കുപ്പിയില്‍ മനുഷ്യമൂത്രം ശേഖരിച്ചു മുണ്ടിന്റെ ഇടുപ്പില്‍ സൂക്ഷിച്ചു നടക്കുകയാണ് എന്നാണോ? കഷ്ടം. വലതുപക്ഷത്തിന്റെ മൂത്രാഭിഷേക കഥ ഏറ്റുപിടിച്ച് കേരളസമൂഹത്തിന്റെ ധാര്‍മ്മികബോധത്തിനു നേരെ മൂത്രാഭിഷേകം നടത്തുകയാണ് മാധ്യമങ്ങള്‍. മൂത്രം വീണെന്നു പറയുന്ന സാരി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിന്റെ ഫലം വരുന്നതുവരെയെങ്കിലും കാക്കാമായിരുന്നില്ലേ, മാധ്യമങ്ങള്‍ക്ക്?

മൂത്രാഭിഷേകം കെട്ടിച്ചമച്ചതെന്ന് ഓട്ടോഡ്രൈവറുടെ മൊഴി

ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിലെ 49-ാംനമ്പര്‍ ബൂത്തിനു സമീപം 'മൂത്രാഭിഷേകം നാടകം' അരങ്ങേറിയതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുമ്പോള്‍ സംഭവം കെട്ടിച്ചമച്ചതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഓട്ടോഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കി. ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വോട്ടെടുപ്പു ദിനത്തില്‍ ഈ ബൂത്തില്‍ യുഡിഎഫിനുവേണ്ടി ഓടിയ ഓട്ടോയുടെ ഡ്രൈവര്‍ മൊഴിയില്‍ പറഞ്ഞു.

മണ്ഡലത്തിലെ 48, 49, 50 ബൂത്തുകള്‍ മണ്ണാറശാല യുപി സ്കൂളിലെ കെട്ടിടങ്ങളിലാണ് സജ്ജീകരിച്ചിരുന്നത്. 49-ാംനമ്പര്‍ ബൂത്തില്‍ വോട്ടെടുപ്പുദിവസം രാവിലെ ഒമ്പതോടെ മഹിളാ കോഗ്രസ് പ്രവര്‍ത്തകരായ ഹരിപ്പാട് പഞ്ചായത്ത് മൂന്നാംവാര്‍ഡില്‍ ചിഞ്ചുഭവനത്തില്‍ സുജാത പി നായര്‍, മൂന്നാംവാര്‍ഡില്‍ തുലാംപറമ്പ് വടക്കുംമുറിയില്‍ ഭൈരവനവീട്ടില്‍ ശ്രീദേവി എന്നിവര്‍ വോട്ടുചെയ്യാനെത്തി. വോട്ടു ചെയ്തശേഷം ഇരുവരും ക്യൂവില്‍ ഊഴം കാത്തുനിന്നവരുടെ അടുത്തെത്തി ചെന്നിത്തലയ്ക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചു. ഇക്കാര്യം വോട്ടര്‍മാര്‍ അറിയിച്ചതനുസരിച്ച് ഏതാനും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു. അപ്പോള്‍തന്നെ സുജാത ഓട്ടോറിക്ഷയില്‍ മടങ്ങി. ഇതിനുശേഷം സ്കൂളിലെ മൂന്നു ബൂത്തുകളിലും വോട്ടെടുപ്പു സമാധാനപരമായി നടന്നു. വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് വൈകിട്ട് നാലേമുക്കാലോടെ, അപമാനിതരായി എന്നു പിന്നീട് സ്വയം അവകാശപ്പെട്ട സേതുലക്ഷ്മിയും ശ്രീദേവിയും ഓട്ടോറിക്ഷയില്‍ അവരവരുടെ വീടുകളിലേക്കു മടങ്ങി. കോണ്‍ഗ്രസ് 48-ാം നമ്പര്‍ ബൂത്തുപ്രസിഡന്റ് തുലാംപറമ്പ് കൊയ്പ്പള്ളേത്ത് ഗോപാലന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കൃഷ്ണന്‍കുട്ടിയുടെ കെഎല്‍-29സി 2383 നമ്പര്‍ ഓട്ടോറിക്ഷയിലാണ് ഇരുവരും മറ്റു ചില പ്രവര്‍ത്തകര്‍ക്കൊപ്പം മടങ്ങിയത്.

തന്റെ ഓട്ടോറിക്ഷയില്‍ രാവിലെ മുതല്‍ 49-ാംനമ്പര്‍ ബൂത്തിലേക്കു യുഡിഎഫ് പ്രവര്‍ത്തകരെ എത്തിച്ചുവെന്നും വൈകിട്ടു 4.45 ഓടെ സേതുലക്ഷ്മി, ശ്രീദേവി എന്നിവരുള്‍പ്പെടെയുള്ളവരെ അവരവരുടെ വീടുകളില്‍ കൊണ്ടാക്കിയെന്നും ഇയാള്‍ ഹരിപ്പാട് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. വണ്ടി വാടകയിനത്തില്‍ തനിക്ക് ഇവര്‍ 1100 രൂപയും ഭക്ഷണ ചെലവിനത്തില്‍ 100 രൂപയും നല്‍കിയെന്നും ഓട്ടോഡ്രൈവര്‍ നല്‍കിയ സാക്ഷിമൊഴിയില്‍ പറയുന്നു. പൊലീസ് നിയമപരമായി നോട്ടീസ് നല്‍കി കൃഷ്ണന്‍കുട്ടിയെ സ്റ്റേഷനില്‍ വരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇല്ലാത്ത സംഭവം ഉണ്ടാക്കി കഥ മെനഞ്ഞതറിഞ്ഞ് കൃഷ്ണന്‍കുട്ടി സേതുലക്ഷ്മിയുടെ വീട്ടിലെത്തി അവരോടു തന്നെ കുഴപ്പത്തിലാക്കരുതെന്നും തന്റെ കുഞ്ഞുങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും പറഞ്ഞു.

ഹരിപ്പാട്ട് വനിതകളുടെ പ്രതിഷേധം ഇരമ്പി

ഹരിപ്പാട്: നുണക്കഥകള്‍ മെനഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ ഹരിപ്പാട്ട് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് അഡ്വ. സി എസ് സുജാത മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. യുഡിഎഫും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചേര്‍ന്ന് ഹരിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി എം ചന്ദ്രനെയും കുടുംബത്തെയും തേജോവധം ചെയ്യാനും 15ഓളം എല്‍ഡിഎഫ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കാനും നടത്തുന്ന നീക്കത്തിനെതിരെ നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു. ഒരുകൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ച് രമേശ് ചെന്നിത്തല തയാറാക്കി നടപ്പാക്കുന്ന മൂത്രാഭിഷേകം എന്ന കപടനാടകം ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയുമെന്ന പ്രഖ്യാപനമായി മഹിളകളുടെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്.

സ്ത്രീകളെ ബഹുമാനത്തോടെ കാണുന്നവരാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സി എസ് സുജാത പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാസെക്രട്ടറി ജലജാചന്ദ്രന്‍, സംസ്ഥാന കമ്മിറ്റിയംഗം ജി രാജമ്മ, ഐക്യ മഹിളാ സംഘം സംസ്ഥാനകമ്മിറ്റിയംഗം സി രാജലക്ഷ്മി, കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി ശോഭാ വിശ്വനാഥ്, ശാന്തമ്മ രാമകൃഷ്ണന്‍, സുമതിക്കുട്ടിയമ്മ പൊടിക്കളം, മഹിളാ അസോസിയേഷന്‍ ഏരിയസെക്രട്ടറി എം കെ സരസമ്മ എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി 210411

3 comments:

  1. മൂത്രത്തിന് രാഷ്ട്രീയമുണ്ടോ, സാര്‍? ചോദ്യം കേട്ടാല്‍ മനുഷ്യരായിട്ടുള്ള ആരും മെല്ലെ നെറ്റി ചുളിക്കും. ഉറപ്പ്. ഇനി മറ്റൊരു ചോദ്യം: രാഷ്ട്രീയലാഭത്തിന് ആരെങ്കിലും മൂത്രം ഉപയോഗിക്കുമോ? ആരും ഉടന്‍ മറുപടി പറയും: ഉണ്ട്, അങ്ങനെയൊരു കൂട്ടരുണ്ട്. അവരല്ലോ, യുഡിഎഫ്...!

    ReplyDelete
  2. Und UDF

    Randinum cheriya nattamund

    Onninalppam Asahaneeyamenkilum

    ReplyDelete