Thursday, October 20, 2011

രാധാകൃഷ്ണപിള്ള തോക്ക് ഉപയോഗിച്ചത് ചട്ടവിരുദ്ധം

വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണ പിള്ളയുടെ നടപടി പൊലീസ് ചട്ടങ്ങളുടെ ലംഘനമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍.  ചട്ടങ്ങള്‍ പ്രകാരം  കോഴിക്കോട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കേണ്ട സാഹചര്യമില്ല. സര്‍വീസ് റിവോള്‍വര്‍  ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് മാനുവലില്‍ വ്യക്തമായി പറയുന്നു. സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകുന്ന സാഹചര്യം, ഒരാളെ മറ്റൊരാള്‍ കൊല്ലുന്ന സാഹചര്യം, വെടിവച്ചില്ലെങ്കില്‍ കൂടുതല്‍ മരണവും അക്രമവും ഉണ്ടാകുന്ന സാഹചര്യം എന്നീ ഘട്ടങ്ങലില്‍ മാത്രമേ സര്‍വീസ് റിവോള്‍വര്‍  ഉപയോഗിക്കാന്‍ പാടുള്ളുവെന്നാണ് പൊലീസ് ചട്ടം.

കൂടാതെ വെടിവയ്‌ക്കേണ്ട ലക്ഷ്യവും സര്‍വീസ് റിവോള്‍വറും തമ്മില്‍ പരാമാവധി അഞ്ച് മീറ്റര്‍ അകലമേ പാടുള്ളു. പൊലീസ് ചട്ടങ്ങള്‍ പ്രകാരം സര്‍വീസ് റിവോള്‍വര്‍ ക്ലോസ് ഡിസ്റ്റന്‍സ് വെപ്പണ്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 194-ാം വകുപ്പ് പ്രകാരം ബലപ്രയോഗം നടത്താനുള്ള സഹാചര്യങ്ങള്‍ സംബന്ധിച്ച വ്യക്തമായ ചട്ടങ്ങളുണ്ട്.

ചട്ടങ്ങള്‍ പ്രകാരം പൊലീസ് ഉദ്യോഗസ്ഥന്‍ സിവില്‍ സെര്‍വെന്റാണ്. ഇയാള്‍ക്ക് മറ്റൊരാളെ ശത്രുവായികണ്ട് തോക്ക് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ രാധാകൃഷ്ണ പിള്ള തന്റെ മുന്നില്‍ നില്‍ക്കുന്ന വിദ്യാര്‍ഥികളെ ശത്രുക്കളെ നേരിടുന്ന ഗൗരവത്തോടെയാണ് നിറയൊഴിച്ചത്. നിറയൊഴിക്കുന്ന വേളയില്‍ ഉദ്യോഗസ്ഥന്‍ ഓടുന്നതും നിയമ വിരുദ്ധമാണ്. ലക്ഷ്യം തെറ്റി മറ്റുള്ളവര്‍ക്ക് അപകടം സഭവിക്കുമെന്ന കാരണത്താലാണിതെന്നും പൊലീസ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. വെടിവച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സാഹചര്യങ്ങള്‍ വിവരിക്കാനുള്ള അധികാരം അസിസ്റ്റന്റ് കമ്മിഷണര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനല്ല. ഇതും രാധാകൃഷ്ണ പിള്ള ലംഘിച്ചു.

കെ ആര്‍ ഹരി janayugom 201011

1 comment:

  1. വിദ്യാര്‍ഥികള്‍ക്കുനേരെ വെടിവച്ച കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണ പിള്ളയുടെ നടപടി പൊലീസ് ചട്ടങ്ങളുടെ ലംഘനമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍. ചട്ടങ്ങള്‍ പ്രകാരം കോഴിക്കോട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ നിറയൊഴിക്കേണ്ട സാഹചര്യമില്ല. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ സംബന്ധിച്ച് പൊലീസ് മാനുവലില്‍ വ്യക്തമായി പറയുന്നു. സ്വത്തിനും ജീവനും ഭീഷണി ഉണ്ടാകുന്ന സാഹചര്യം, ഒരാളെ മറ്റൊരാള്‍ കൊല്ലുന്ന സാഹചര്യം, വെടിവച്ചില്ലെങ്കില്‍ കൂടുതല്‍ മരണവും അക്രമവും ഉണ്ടാകുന്ന സാഹചര്യം എന്നീ ഘട്ടങ്ങലില്‍ മാത്രമേ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിക്കാന്‍ പാടുള്ളുവെന്നാണ് പൊലീസ് ചട്ടം.

    ReplyDelete