Wednesday, October 26, 2011

വീരസ്മരണയില്‍ മേനാശേരി

മേനാശേരി: മേനാശേരിയിലെ ധീരരക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യചരിത്രത്തിന് പുത്തന്‍ദിശാബോധം നല്‍കിയ പുന്നപ്ര-വയലാര്‍ വിപ്ലവസമരത്തിന്റെ ഏടായിമാറിയ മേനാശേരിയിലെ അനശ്വരരക്തസാക്ഷികള്‍ക്ക് ശോണാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഒത്തുകൂടി വീരസ്മരണ പുതുക്കി. രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ 13കാരന്‍ അനഘാശയന്റെ ഉയിരാര്‍ന്ന സ്മരണകളുയര്‍ത്തിയ മുദ്രാവാക്യങ്ങളോടെ പിന്മുറക്കാരായ യുവാക്കള്‍ പ്രകടനത്തില്‍ ഏറെ പങ്കാളികളായി.

അറുപത്തഞ്ചാണ്ടുകള്‍ക്കപ്പുറം വയലാറിനൊപ്പം മേനാശേരിയിലും തൊഴിലാളിക്യാമ്പ് തകര്‍ക്കാനെത്തിയ സര്‍ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ നിറതോക്കിനുമുന്നില്‍ ആയിരക്കണക്കിനുപേര്‍ പിടഞ്ഞുവീണുമരിച്ചത് സാമ്രാജ്യത്വത്തിന്റെ കുടിലതന്ത്രങ്ങളെ ചെറുത്തുപരാജയപ്പെടുത്തുന്നതിനായിരുന്നു. മേനാശേരി ക്ഷേത്രത്തിനുസമീപത്തെ തൊഴിലാളിക്യാമ്പില്‍നിന്ന് പട്ടാളക്കാരെ സധൈര്യം നേരിടാനെത്തിയവരില്‍ ആത്മധൈര്യത്തിന്റെ പ്രതീകമായി മാറിയ അനഘാശയനും ഉണ്ടായിരുന്നു. കടക്കരപ്പള്ളി സ്വദേശിയായ അനഘാശയന്റെ വിരിമാറിലൂടെയാണ് വെടിയുണ്ട പാഞ്ഞത്. മേനാശേരിദിനത്തില്‍ ഈ ധീരയോദ്ധാവ് ആയിരങ്ങളുടെ സ്മരണയിലും കണ്ഠങ്ങളില്‍നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളിലും സൂര്യതേജസായി അമരത്വംനേടി.

ബുധനാഴ്ച ഉച്ചതിരിഞ്ഞതോടെ പട്ടണക്കാട് പഞ്ചായത്തിലെയും സമീപപഞ്ചായത്തുകളിലെയും ബഹുജനങ്ങളും സമരസേനാനികളും കുടുംബാംഗങ്ങളും അടങ്ങുന്ന ചെറുചെറുസംഘങ്ങള്‍ മേനാശേരി രക്തസാക്ഷി മണ്ഡപത്തിലേക്കെത്തിക്കൊണ്ടിരുന്നു. പാറയില്‍ , കോനാട്ടുശേരി, ഉഴുവ, പൊന്നാംവെളി, വീയാത്ര എന്നിവിടങ്ങളില്‍നിന്നും വെട്ടയ്ക്കല്‍ പ്രദേശത്തുനിന്നുമുള്ള റാലികള്‍ സംയുക്തമായി മേനാശേരി റോഡിലൂടെ മണ്ഡപത്തിലെത്തി. ഇതോടെ മണ്ഡപപ്രദേശം ജനനിബിഡമായി. രക്തസാക്ഷി മരിക്കില്ല, രക്തസാക്ഷികള്‍ അമരന്മാര്‍ , ജീവിക്കുന്നവര്‍ ഞങ്ങളിലൂടെ എന്ന വീറുറ്റ മുദ്രാവാക്യം ഉതിര്‍ത്ത് ആയിരങ്ങള്‍ രക്തസാക്ഷി മണ്ഡപത്തിന് വലംവെച്ച് പുഷ്പാര്‍ച്ചന നടത്തി. ഇരുകമ്യൂണിസ്റ്റ് പാര്‍ടികളുടെയും വര്‍ഗബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ മണ്ഡപത്തില്‍ റീത്തുകളും രക്തപുഷ്പങ്ങളും അര്‍പ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പ്രകടനത്തില്‍ പങ്കാളികളായി. മേനാശേരി രക്തസാക്ഷി വരാചരണ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ടി എം ഷെറീഫ്, സെക്രട്ടറി അത്തിക്കാട് വിശ്വന്‍ തുടങ്ങിയവരും ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലും ജീവിതത്തിന്റെ നാനാതുറകളില്‍പെട്ടവരും റീത്ത് സമര്‍പ്പിച്ചു.

തുടര്‍ന്ന് സംയുക്തപ്രകടനം വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയില്‍ മേനാശേരിയില്‍നിന്ന് പൊന്നാംവെളിയിലെ അനുസ്മരണസമ്മേളന നഗറിലേക്ക് നീങ്ങിയപ്പോള്‍ വഴിയോരങ്ങളില്‍ റാലിയെ അഭിവാദ്യം ചെയ്യാന്‍ നാട്ടുകാര്‍ തടിച്ചുകൂടി. തുടര്‍ന്ന് പൊന്നാംവെളിയില്‍ ചേര്‍ന്ന അനുസ്മരണസമ്മേളനത്തില്‍ വാരാചരണകമ്മിറ്റി പ്രസിഡന്‍റ് ടി എം ഷെറീഫ് അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍ , സിപിഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ടി പുരുഷോത്തമന്‍ , പി വി പൊന്നപ്പന്‍ , കെ വി ദേവദാസ്, എസ് ബാഹുലേയന്‍ , എ എസ് സാബു എന്നിവര്‍ സംസാരിച്ചു. വാരാചരണകമ്മിറ്റി സെക്രട്ടറി അത്തിക്കാട് വിശ്വന്‍ സ്വാഗതം പറഞ്ഞു.

അനഘാശയന്റെ ജ്വലിക്കുന്ന സ്മരണയില്‍ മേനാശേരി

തുറവൂര്‍ : അറുപത്തഞ്ചാണ്ടുകള്‍ക്കപ്പുറം പിറന്നനാടിന്റെ മോചനത്തിനും പ്രായപൂര്‍ത്തി വോട്ടവകാശത്തിനും വേണ്ടി ധീരരക്തസാക്ഷിത്വം വരിച്ച നൂറുകണക്കിനു ധീരദേശാഭിമാനികള്‍ക്ക് ചൊവ്വാഴ്ച മേനാശേരിയില്‍ പിന്മുറക്കാര്‍ പ്രണാമം അര്‍പ്പിക്കും. പുന്നപ്ര-വയലാര്‍ വിപ്ലവസമരത്തിന്റെ ജ്വലിക്കുന്ന അധ്യായമാണ് മേനാശേരി രക്തസാക്ഷികളുടെ സമരചരിത്രം. സര്‍ സിപിയുടെ ചോറ്റുപട്ടാളത്തിന്റെ നിറതോക്കിനുമുന്നില്‍ വിരിമാറുകാട്ടി പിടഞ്ഞുവീണത് സമരാവേശത്തിന്റെ പ്രതീകമായി മാറിയ 13കാരന്‍ അനഘാശയന്‍ അടക്കം എണ്ണിയാലൊടുങ്ങാത്തവര്‍ .

തുലാം പത്തിന് ഉച്ചയോടെ പറപ്പള്ളി തോടുവഴി സര്‍ സിപിയുടെ പട്ടാളം കെട്ടുവള്ളങ്ങളിലും ബോട്ടുകളിലുമായി മേനാശേരി ക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ തൊഴിലാളി ക്യാമ്പ് ലക്ഷ്യമാക്കി എത്തി. ഈ സമയം ആയിരക്കണക്കിന് തൊഴിലാളികള്‍ ക്യാമ്പില്‍ തമ്പടിച്ചിരുന്നു. പട്ടാളമെത്തിയ വിവരമറിഞ്ഞതോടെ കൈയില്‍കിട്ടിയ ആയുധങ്ങളുമായി ഇവര്‍ മൂന്നുവഴികളിലൂടെ പട്ടാളത്തെ നേരിടാന്‍ മുന്നോട്ടുനീങ്ങി. ഇതിനിടയില്‍ പട്ടാളത്തിന് സര്‍ സിപിയുടെ നിര്‍ദേശങ്ങളടങ്ങിയ നോട്ടീസ് ഹെലികോപ്ടറില്‍ വിതരണം ചെയ്യുന്നുണ്ടായിരുന്നു. മണ്ണില്‍ ഇഴഞ്ഞുനീങ്ങിയ സമരഭടന്മാര്‍ ആവേശപൂര്‍വം മുന്നേറി. പട്ടാളത്തിന്റെ മനോധൈര്യം തകര്‍ക്കുന്ന നിലയില്‍ വേലായുധന്‍ എന്ന യോദ്ധാവ് നിലത്തുനിന്ന് ഉയര്‍ന്നുപൊങ്ങി സമരസഖാക്കളെ വെടിവെച്ചുവീഴ്ത്തിക്കൊണ്ടിരുന്ന പട്ടാളക്കാരന്റെ കൈവെട്ടി താഴെയിട്ടു. അടുത്തവെട്ട് പട്ടാളക്കാരന്റെ വയര്‍പിളര്‍ത്തി. ആ നിമിഷത്തില്‍തന്നെ നിരവധി വെടിയുണ്ടകളേറ്റ് വേലായുധന്‍ പിടഞ്ഞുവീണു.

മേനാശേരി സമരത്തിന്റെ ജ്വലിക്കുന്ന വീരയോദ്ധാവാണ് രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ 13കാരന്‍ അനഘാശയന്‍ . തൊഴിലാളിക്യാമ്പിലേക്കുള്ള കരിങ്കല്‍ചീളുകളും മറ്റും എത്തിക്കുന്നത് അനഘാശയനായിരുന്നു. സമരഭടന്മാര്‍ക്കൊപ്പം നീങ്ങിയ അനഘാശയന്‍ അയ്യങ്കാട്ട് വീടിനുമുന്നില്‍ വെടിയേറ്റു പിടഞ്ഞുവീണ് ധീരരക്തസാക്ഷിയായി. അയ്യങ്കാട്ട് നിലവറയും പട്ടാളക്കാര്‍ തീവച്ചുനശിപ്പിച്ചു. ഇവിടെനിന്ന് അനേകം തലയോട്ടികള്‍ പിന്നീട് കണ്ടെടുത്തു.

deshabhimani 261011

1 comment:

  1. മേനാശേരിയിലെ ധീരരക്തസാക്ഷികള്‍ക്ക് ആയിരങ്ങളുടെ പ്രണാമം. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യചരിത്രത്തിന് പുത്തന്‍ദിശാബോധം നല്‍കിയ പുന്നപ്ര-വയലാര്‍ വിപ്ലവസമരത്തിന്റെ ഏടായിമാറിയ മേനാശേരിയിലെ അനശ്വരരക്തസാക്ഷികള്‍ക്ക് ശോണാഭിവാദ്യം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ ഒത്തുകൂടി വീരസ്മരണ പുതുക്കി. രക്തസാക്ഷികളില്‍ ഏറ്റവും പ്രായംകുറഞ്ഞ 13കാരന്‍ അനഘാശയന്റെ ഉയിരാര്‍ന്ന സ്മരണകളുയര്‍ത്തിയ മുദ്രാവാക്യങ്ങളോടെ പിന്മുറക്കാരായ യുവാക്കള്‍ പ്രകടനത്തില്‍ ഏറെ പങ്കാളികളായി

    ReplyDelete