Sunday, October 30, 2011

കുസാറ്റിനെതിരെ യുഡിഎഫ് രാഷ്ട്രീയക്കളി

രാഷ്ട്രീയവൈരാഗ്യംമൂലം കുസാറ്റില്‍ നൂറോളം നിയമനങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എഴുത്തുപരീക്ഷ നടത്തിയ സ്വീപ്പര്‍/ക്ലീനര്‍ തസ്തികയിലേക്ക് നവംബര്‍ നാലുമുതല്‍ നടക്കാനിരുന്ന ഇന്റര്‍വ്യു നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിയമനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്ത് 28ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും അധികൃതര്‍ക്കും ലഭിച്ചു. സര്‍വകലാശാലയിലെ യുഡിഎഫ് അനുകൂലസംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്.

സര്‍വകലാശാല ചട്ടം 50 അനുസരിച്ച് നിയമനത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതെങ്കിലും ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ കഴിയാത്തതിലുള്ള അമര്‍ഷമാണ് ഉത്തരവിലൂടെ പുറത്തുവന്നത്. 30/12/2008 ലെ വിജ്ഞാപനം അനുസരിച്ച് 14/8/2010ല്‍ നടത്തിയ എഴുത്തുപരീക്ഷ നാലായിരത്തിലേറെ ഉദ്യോഗാര്‍ഥികളാണ് എഴുതിയത്. രണ്ടുവര്‍ഷം കാലാവധിയുള്ള റാങ്ക് ലിസ്റ്റ്വഴി നൂറോളം പേര്‍ക്കെങ്കിലും നിയമനം ലഭിക്കേണ്ടതാണെന്ന് ഉദ്യോഗാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നു. എഴുത്തുപരീക്ഷ നടന്നശേഷം ചോദ്യപേപ്പര്‍ പുറത്തായെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹിയായ കെ പി സുബൈറും മറ്റു ചിലരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് 5,000 രൂപ ചെലവുസഹിതം കോടതി തള്ളി. തുടര്‍ന്ന് ഫെബ്രുവരി 11ന് എഴുത്തുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. നവംബര്‍ നാലുമുതല്‍ നടക്കുന്ന അഭിമുഖം, പ്രായോഗിക പരീക്ഷ എന്നിവയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട എണ്ണൂറോളം ഉദ്യോഗാര്‍ഥികള്‍ക്ക് മെമ്മോയും അയച്ചു. സ്വയംഭരണാധികാരമുള്ള സര്‍വകലാശാലയുടെ അധികാരങ്ങളില്‍ കൈകടത്തുന്ന സര്‍ക്കാര്‍നിലപാടുവഴി നൂറോളം പേരുടെ ഭാവിയാണ് ഇരുട്ടിലായത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നടത്തിയ നൂറ്റമ്പതിലധികം നിയമനങ്ങളും പരാതിക്കിടയാക്കാതെ സുതാര്യമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇഷ്ടക്കാരെ വിവിധ തസ്തികകളില്‍ തിരുകിക്കയറ്റാന്‍ സര്‍ക്കാര്‍നിയമനം മരവിപ്പിച്ചത്. പട്ടികവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ ബിടെക് പ്രവേശനം അട്ടിമറിച്ചതിന്റെ പേരില്‍ സിന്‍ഡിക്കേറ്റില്‍നിന്ന് പുറത്താവുകയും ജുഡീഷ്യല്‍ അന്വേഷണം നേരിടുകയുംചെയ്യുന്ന മുന്‍രജിസ്ട്രാര്‍ ഡോ. എ രാമചന്ദ്രനെ തല്‍സ്ഥാനത്ത് പുനഃപ്രതിഷ്ഠിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം ഇറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ സ്വീപ്പര്‍ തസ്തികയിലേക്ക് നിയമനം പ്രതീക്ഷിച്ചിരുന്നവരുടെ ഭാവി ഇരുട്ടിലാക്കിയ പുതിയ ഉത്തരവ്. പുനഃപരീക്ഷ നടത്തിയാല്‍ നിലവില്‍ റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടവരില്‍ പലരും പ്രായപരിധിയുടെ പേരില്‍ പുറത്താകുമെന്ന ആശങ്കയും നിലവിലുണ്ട്.

ഉത്തരവ് പിന്‍വലിക്കണം: എംപ്ലോയീസ് അസോ.

കൊച്ചി: കുസാറ്റിലെ സ്വീപ്പര്‍ തസ്തികയിലേക്ക് നടത്താനിരുന്ന നിയമനം രാഷ്ട്രീയ ഇടപെടല്‍മൂലം തടഞ്ഞ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ നടന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക്ലിസ്റ്റുമായി നിയമനനടപടികള്‍ പുരോഗമിക്കവെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. എഴുത്തുപരീക്ഷ തടയാനെത്തിയ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ടാണ് പുറത്താക്കിയത്. പിന്നീട് എഴുത്തുപരീക്ഷയെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തി ഡിവിഷന്‍ ബെഞ്ച് കേസ് തള്ളി. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് നടത്തുന്ന നിയമനങ്ങളെ രാഷ്ട്രീയപ്രേരിതമായി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമം ദുരൂഹമാണ്. ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളില്‍നിന്ന് പിന്‍മാറി പാവപ്പെട്ട ഉദ്യോഗാര്‍ഥികളുടെ നിയമന നടപടി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

deshabhimani 301011

1 comment:

  1. രാഷ്ട്രീയവൈരാഗ്യംമൂലം കുസാറ്റില്‍ നൂറോളം നിയമനങ്ങള്‍ തടഞ്ഞ് സര്‍ക്കാര്‍ ഉത്തരവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എഴുത്തുപരീക്ഷ നടത്തിയ സ്വീപ്പര്‍/ക്ലീനര്‍ തസ്തികയിലേക്ക് നവംബര്‍ നാലുമുതല്‍ നടക്കാനിരുന്ന ഇന്റര്‍വ്യു നിര്‍ത്തിവയ്ക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. നിയമനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാരിനുവേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച കത്ത് 28ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും അധികൃതര്‍ക്കും ലഭിച്ചു. സര്‍വകലാശാലയിലെ യുഡിഎഫ് അനുകൂലസംഘടന നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഉത്തരവ്.

    ReplyDelete