Thursday, October 20, 2011

ഇടപാടുകള്‍ സ്വകാര്യബാങ്കിന് നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതി: ഐസക്

സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വയംഭരണസ്ഥാപനങ്ങളുടെയും ഇടപാടുകള്‍ പുത്തന്‍തലമുറ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിനുപിന്നില്‍ കൊടിയ അഴിമതിയുണ്ടെന്ന് ഡോ. ടി എം തോമസ് എംഎല്‍എ പറഞ്ഞു. പ്രശ്നം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാതെ ധനമന്ത്രി കെ എം മാണി ഒളിച്ചോടി. തുറന്നുപറയാന്‍ കഴിയാത്ത പല കാര്യങ്ങളും ഈ ഇടപാടിന് പിന്നിലുള്ളതിനാലാണ് ഒളിച്ചോട്ടമെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഗ്രാന്‍ഡുകളുടെയോ തനതു വിഭവമായി നേടിയ ഫണ്ടുകളുടെയോ ഇടപാട് ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് എന്നീ സ്വകാര്യബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അനുമതിച്ചുള്ള ഉത്തരവ് സെപ്തംബര്‍ 15നാണ് പുറപ്പെടുവിച്ചത്. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേ ധനമന്ത്രി ഇങ്ങനെയൊരു ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നാണ് പറഞ്ഞത്്. പൊതുമേഖലാ ബാങ്കുകള്‍ വഴി മാത്രമാണ് ഇടപാട് നടത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ളതെന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ട്രഷറി വഴിയല്ലാതെ ബാങ്കുകള്‍ വഴി ശമ്പളവും പെന്‍ഷനും വിതരണംചെയ്യുന്നത് നിരോധിച്ചിരുന്നു. ക്ഷേമനിധികള്‍ അവരുടെ മിച്ച ഫണ്ട് പടിപടിയായി ട്രഷറിയിലേക്കുമാറ്റാനും നിര്‍ദേശിച്ചു. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ട്രഷറി അക്കൗണ്ട് തുടങ്ങി. പെന്‍ഷന്‍ വിതരണം ട്രഷറി അക്കൗണ്ട് വഴിയാക്കി. ട്രഷറി അക്കൗണ്ടില്‍നിന്ന് പെന്‍ഷന്‍ വിതരണത്തിനും നടപടിയെടുത്തു. ട്രഷറി അക്കൗണ്ടില്‍നിന്ന് എടിഎം വഴി ശമ്പളവും പെന്‍ഷനും വിതരണംചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചു. ഇതെല്ലാം ഉപേക്ഷിച്ചാണ് ശമ്പളവും പെന്‍ഷനും ബാങ്കുകള്‍വഴി വിതരണംചെയ്യുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുകയായിരുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. ട്രഷറി ആധുനികവല്‍കരിക്കുന്നതിന്റെ ഭാഗമായി ശമ്പളവും പെന്‍ഷനും പൊതുമേഖലാ ബാങ്കുകള്‍വഴി വിതരണംചെയ്യുന്നതിന് 2009 ഒക്ടോബര്‍ 12ന് ഉത്തരവിറക്കി. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായതിനാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരവുറദ്ദാക്കി. തുടര്‍ന്നാണ് ശമ്പളവും പെന്‍ഷനും ട്രഷറി വഴി വിതരണംചെയ്യാന്‍ നടപടിയെടുത്തത്. 2009ല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ റദ്ദാക്കിയ ഉത്തരവിന്റെ പേരില്‍ ഇപ്പോള്‍ ശമ്പളവും പെന്‍ഷനും ബാങ്കുകളിലേക്ക് മാറ്റാനുള്ള നീക്കത്തിനുപിന്നില്‍ ദുരൂഹതയുണ്ട്. അഞ്ചു വര്‍ഷത്തിനകം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ട്രഷറി അക്കൗണ്ടുകളിലെ ക്യാഷ് ബാലന്‍സായി സംസ്ഥാന സര്‍ക്കാരിന് ഉപയോഗിക്കാന്‍ കഴിയുന്ന 5000 കോടിയോളം രൂപയുടെ നിക്ഷേപം പുത്തന്‍തലമുറ ബാങ്കുകള്‍ അടക്കമുള്ള ബാങ്കുകള്‍ക്ക് ലഭിക്കും. സംസ്ഥാനത്തിന്റെ ധനതാല്‍പ്പര്യങ്ങള്‍ക്ക് കടകവിരുദ്ധമായ നയമാണിത്. ട്രഷറി സേവി ങ്സ് ബാങ്കിനെത്തന്നെ ഇല്ലാതാക്കുന്നതിന്റെ തുടക്കമായിവേണം ഇതിനെ കാണാന്‍ . ട്രഷറി സേവിങ്സ് ബാങ്ക് നിര്‍ത്തലാക്കണമെന്ന് റിസര്‍വ്ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രഷറികളെ ബാങ്ക് എടിഎമ്മുമായി ബന്ധിപ്പിക്കുന്നതിന് അനുവാദം നിഷേധിച്ചുള്ള കത്തില്‍തന്നെ ഇതും ആവശ്യപ്പെട്ടിട്ടുണ്ട്. റിസര്‍വ്ബാങ്കിന്റെ ആവശ്യപ്രകാരമാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നതെന്ന് അവകാശപ്പെടുന്ന ധനമന്ത്രി അടുത്തഘട്ടത്തില്‍ ട്രഷറി സേവിങ്സ് ബാങ്കിനെ ലക്ഷ്യംവയ്ക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും തോമസ് ഐസക് പറഞ്ഞു

deshabhimani 201011

1 comment:

  1. സര്‍ക്കാര്‍ വകുപ്പുകളുടെയും സ്വയംഭരണസ്ഥാപനങ്ങളുടെയും ഇടപാടുകള്‍ പുത്തന്‍തലമുറ ബാങ്കുകള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിനുപിന്നില്‍ കൊടിയ അഴിമതിയുണ്ടെന്ന് ഡോ. ടി എം തോമസ് എംഎല്‍എ പറഞ്ഞു. പ്രശ്നം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ വ്യക്തമായ മറുപടി പറയാതെ ധനമന്ത്രി കെ എം മാണി ഒളിച്ചോടി. തുറന്നുപറയാന്‍ കഴിയാത്ത പല കാര്യങ്ങളും ഈ ഇടപാടിന് പിന്നിലുള്ളതിനാലാണ് ഒളിച്ചോട്ടമെന്ന് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete