Friday, October 28, 2011

ആരോപണം അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടി പുറത്താകും: വി എസ്

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പലമന്ത്രിമാരും പുറത്തുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. 65-ാമത് വയലാര്‍ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ചേര്‍ന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

ചാരക്കേസില്‍ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെതിരെ കോടതി പരാമര്‍ശമുണ്ടായപ്പോള്‍ അദ്ദേഹത്തിന് മുഖ്യമന്ത്രിപദം ഒഴിയേണ്ടിവന്നു. ഇപ്പോള്‍ പാമോലിന്‍ കേസില്‍ തിരുവനന്തപുരത്തെ വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിയുടെ പങ്കിനെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഉത്തരവിട്ടു. ഉത്തരവിട്ട ജഡ്ജിയെ വഴിവിട്ടമാര്‍ഗങ്ങളിലൂടെ ആ സ്ഥാനത്തുനിന്ന് തെറിപ്പിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിച്ചത്.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വന്‍അഴിമതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ അടുത്ത ബന്ധുവിനെ സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ചെയര്‍മാനാക്കി. മറ്റൊരു അടുത്തബന്ധു കൊല്ലത്തെ സ്വകാര്യബാങ്കിന്റെ മാനേജരാണ്. കൊച്ചി മെട്രോ റെയിലിന്റെ പ്രാഥമിക ചെലവിന് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുകോടി രൂപ കൊല്ലത്ത് ബന്ധു മാനേജരായ സ്വകാര്യബാങ്കിലാണ് നിക്ഷേപിച്ചത്. കുഞ്ഞാലിക്കുട്ടി-മാണി അച്ചുതണ്ടാണ് ഭരണം നടത്തുന്നത്.

പൊലീസിനെകണ്ടാല്‍ ഞങ്ങള്‍ക്ക് ഭയംവരില്ല. തീയില്‍കുരുത്തു വളര്‍ന്നുവന്നവരാണ് കമ്യൂണിസ്റ്റുകാര്‍ . 1939ല്‍ കോണ്‍ഗ്രസിലും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയിലും അംഗമായാളാണ് താന്‍ . മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും രാജേന്ദ്രപ്രസാദും വല്ലഭായി പട്ടേലുമൊക്കെയായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ . കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തിനെതിരെ അന്ന് വമ്പിച്ച ജനകീയപ്രക്ഷോഭങ്ങളാണ് തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്. ഇതിന്റെ ഫലമായാണ് കോണ്‍ഗ്രസിന്റെ അധികാരകുത്തക പില്‍ക്കാലത്ത് തകര്‍ന്നത്. ഈ ചരിത്രമൊക്കെ കോണ്‍ഗ്രസുകാര്‍ നന്നായി പഠിക്കണമെന്നും വി എസ് പറഞ്ഞു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് വഴങ്ങിയും കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വഴിവിട്ട ഭരണം നടത്തുന്നു. വന്‍തോതില്‍ ഉയര്‍ന്നുവന്ന അഴിമതി കുംഭകോണങ്ങള്‍ ഈ ജനവിരുദ്ധഭരണത്തിന്റെ സൃഷ്ടിയാണ്. ഇക്കൂട്ടരെ അധികാരത്തില്‍നിന്ന് പുറത്താക്കാനും ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ബദല്‍ സര്‍ക്കാരിനെ കൊണ്ടുവരാനും സിപിഐ എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷം ശ്രമിക്കുമെന്ന് വി എസ് പറഞ്ഞു.

ടൈറ്റാനിയം അഴിമതി: യന്ത്രം വാങ്ങിയത് യുഡിഎഫ് സര്‍ക്കാര്‍ - ഐസക്

ചേര്‍ത്തല: ടൈറ്റാനിയം കമ്പനിക്ക് യന്ത്രസാമഗ്രികള്‍ വാങ്ങിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കളവാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. മാരാരിക്കുളത്ത് രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യന്ത്രസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ഒരുലക്ഷം യൂറോയുടെ ലറ്റര്‍ ഓഫ് ക്രെഡിറ്റ് നല്‍കിയത് ആ സര്‍ക്കാര്‍ തന്നെയാണ്. വിദേശത്തുനിന്ന് യന്ത്രസാമഗ്രികള്‍ എത്തുമ്പോള്‍ പണം നല്‍കാനാണ് ആറു ലെറ്റര്‍ ഓഫ് ക്രഡിറ്റഡ് നല്‍കിയത്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി ലഭിക്കുംമുമ്പ് ഉമ്മന്‍ചാണ്ടി പദ്ധതി അംഗീകരിച്ച് സുപ്രീംകോടതിയുടെ മോണിറ്ററിങ് സമിതിക്ക് കത്തെഴുതി. ഫെബ്രുവരിയിലാണ് ഉമ്മന്‍ചാണ്ടി സമ്മര്‍ദം ചെലുത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരം വാങ്ങിയത്. അതേസമയം ജനുവരിയിലാണ് പദ്ധതി അംഗീകരിച്ച് ഉമ്മന്‍ചാണ്ടി കത്തെഴുതിയത്. അഴിമതിക്ക് നേതൃത്വം നല്‍കുന്നയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് തെളിഞ്ഞു. അപ്പോഴും കള്ളം പ്രചരിപ്പിച്ച് അഴിമതിയുടെ പാപം എല്‍ഡിഎഫിനുമേല്‍ കെട്ടിവയ്ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടൊന്നും ഉമ്മന്‍ചാണ്ടിയും കൂട്ടരും രക്ഷപ്പെടില്ല. എല്‍ഡിഎഫിന് അനുകൂലമായ ജനവികാരം ശക്തിപ്പെടുകയാണെന്നും ഐസക് പറഞ്ഞു.

സിബിഐ അന്വേഷണമില്ലെന്ന് വീണ്ടും മുഖ്യമന്ത്രി

ട്രാവന്‍കൂര്‍ ടൈറ്റാനിയം മലിനീകരണ നിയന്ത്രണ പദ്ധതി സംബന്ധിച്ച് സിബിഐ അന്വേഷണം നടത്താനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ആവര്‍ത്തിച്ചു. വകുപ്പുതല അന്വേഷണത്തിനാണ് കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്യാത്തത് ഈ സര്‍ക്കാരിന് ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വേണ്ടെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 2009 ജനുവരിയില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. ആസിഡ് റിക്കവറി പ്ളാന്റിനായുള്ള യന്ത്രസാമഗ്രികള്‍ ഇറക്കുമതി ചെയ്തതില്‍ 80 കോടിയുടെ പാഴ്ചെലവുണ്ടായത് സംബന്ധിച്ച് വകുപ്പുതല അന്വേഷണത്തിനാണ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭായോഗം തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ , സിബിഐ അന്വേഷണം സംബന്ധിച്ച ഹൈക്കോടതി വിധി വരുന്നതിനുമുമ്പാണ് സത്യവാങ്മൂലം നല്‍കിയതെന്ന് എളമരം കരീം ചൂണ്ടിക്കാട്ടി. 2007 ജൂലൈ 19ന് ക്രമക്കേടിന്റെ പേരില്‍ പുറത്താക്കിയ കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ഗംഗാധരനാണ് സത്യവാങ്മൂലം നല്‍കിയത്. ഇതിനു ശേഷമാണ് പദ്ധതിക്കെതിരായ പുഷ്പവനം കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചത്. ആര്‍ബിട്രേഷന്‍ കേസ് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ഇല്ലെങ്കില്‍ ആര്‍ബിട്രേഷന്‍ കേസുണ്ടായാല്‍ സര്‍ക്കാരിന് പ്രതികൂലമായ വിധിയുണ്ടാകുമായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനം മന്ത്രിസഭ എടുത്തത്. ഇതിനെ അടിസ്ഥാനമാക്കി സിബിഐ അന്വേഷണം വേണ്ടെന്ന വ്യാഖ്യനം ശരിയല്ല. ഈ നിലപാടിലൂടെ സര്‍ക്കാര്‍ അന്വേഷണത്തില്‍നിന്ന് ഒളിച്ചോടുകയാണെന്നും എളമരം കരീം പറഞ്ഞു. ടി എന്‍ പ്രതാപന്റെ സബ്മിഷനിലൂടെയാണ് ടൈറ്റാനിയം അഴിമതി വീണ്ടും സഭയില്‍ ചര്‍ച്ചയായത്. അഴിമതി സംബന്ധിച്ച് കഴിഞ്ഞ ദിവസം സഭയില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയപ്പോള്‍ പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് പ്രതാപന്‍ സബ്മിഷന്‍ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

deshabhimani 281011

1 comment:

  1. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും ഇപ്പോള്‍ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പലമന്ത്രിമാരും പുറത്തുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ പറഞ്ഞു. 65-ാമത് വയലാര്‍ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ചേര്‍ന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

    ReplyDelete