Saturday, October 29, 2011

പാമൊലിന്‍ കേസ്: പ്രത്യേക അന്വേഷണ സംഘം വേണ്ടെന്ന് ഹൈക്കോടതി

പാമൊലിന്‍ കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്നതിനാല്‍ പാമൊലിന്‍ കേസില്‍ വിജിലന്‍സ് നടത്തുന്ന തുടരന്വേഷണം ഫലപ്രദമാവില്ലെന്നും ഈ കേസ് അന്വേഷിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിട്ടയേര്‍ഡ് ഐ പി എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാണ് അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സുപ്രീം കോടതി ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ മേല്‍നോട്ടം വഹിക്കുന്ന മാതൃകയില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം ഹൈക്കോടതി വഹിക്കണമെന്നും ആഴ്ച തോറും അന്വേഷണ പുരോഗതി വിലയിരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പാമൊലിന്‍ വിഷയത്തില്‍  ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പാകെയും തിരുവനന്തപുരം വിജിലന്‍സ് കോടതിയിലും കേസ് നിലവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. പാമൊലിന്‍ കേസില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാമൊലിന്‍ ഇറക്കുമതി ചെയ്ത കാലത്ത് സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കേസിലെ മറ്റൊരു പ്രതിയും പാമൊലിന്‍ ഇറക്കുമതി ചെയ്ത സമയത്ത് സിവില്‍ സപ്‌ളൈസ് എം.ഡിയുമായിരുന്ന ജിജി തോംസണ്‍ ഹൈക്കോടതിയില്‍ നേരത്തെ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനക്കു വരും. പാമൊലിന്‍ കേസിന് ഇരുപതു വര്‍ഷത്തിലേറെ പഴക്കമുണ്ട്. അന്നത്തെ മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും പ്രതിയാക്കിയ സാഹചര്യത്തില്‍ അന്നത്തെ ധനമന്ത്രിയെ പ്രതിയാക്കാനും തടസ്സമുണ്ടായിരുന്നില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞു.

ഈ കേസില്‍ ഉമ്മന്‍ ചാണ്ടി മൂന്നു തവണ മൊഴി നല്‍കി. ഇടതു വലതു സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ പ്രതിയാക്കിയില്ല.  ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്തിയായപ്പോള്‍ അദ്ദേഹത്തെ പ്രതിയാക്കണമെന്ന് എന്തുകൊണ്ടു പറയുന്നു ? ഇതൊരു രാഷ്ട്രീയ പ്രേരിതമായ ഹര്‍ജി ആണോ ? 1999 ലും പിന്നീട് 2001 ലും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി പ്രതിയായിരുന്നില്ല. മന്ത്രിസഭാ യോഗമാണ് പാമോയില്‍ ഇറക്കുമതിക്ക് തീരുമാനമെടുത്തതെന്നതിനാല്‍ അന്നത്തെ എല്ലാ മന്ത്രിമാരെയും പ്രതിയാക്കേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു.

janayugom 291011

2 comments:

  1. പാമൊലിന്‍ കേസിന്റെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

    ReplyDelete
  2. കൊച്ചി: പാമൊലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ അന്വേഷണം ആറാഴ്ചക്കകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ വിചാരണ ത്വരിതപ്പെടുത്തണമെന്നും ജസ്റ്റിസ് കെ ടി ശങ്കരന്‍ ഉത്തരവിട്ടു. കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും ലോയേഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി ഇ കെ നാരായണന്റെയും ഹര്‍ജികള്‍ കോടതി തള്ളി.

    ReplyDelete