Saturday, October 29, 2011

തദ്ദേശസ്ഥാപനങ്ങള്‍ ഓഡിറ്റിന് നല്‍കിയ കണക്കുകളിലും വിവരങ്ങളിലും വ്യത്യാസം: സി എ ജി

തദ്ദേശസ്ഥാപനങ്ങള്‍ ഓഡിറ്റിന് നല്‍കിയ കണക്കുകളും ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്ത വിവരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്. പദ്ധതി വിഹിതവും മറ്റ് ഫണ്ടുകളും വിനിയോഗിക്കുന്നതിന്റെ കണക്കുകളിലാണ് കാര്യമായ വ്യത്യാസമുണ്ടായിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ സമ്പത്ത് രേഖപ്പെടുത്തുന്നതിനായി സി എ ജി ഡാറ്റാബേസ് ഫോര്‍മാറ്റുകള്‍ നിര്‍ദേശിച്ചത് പതിനൊന്നാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ്. സ്ഥാപനങ്ങളുടെ മേഖല തിരിച്ചുള്ള വിവരങ്ങളുടെയും ഫണ്ട് വിനിയോഗത്തിന്റെയും സംക്ഷിപ്ത രൂപം, തദ്ദേശസ്ഥാപനങ്ങള്‍ നടപ്പാക്കിയ പൊതുമരാമത്ത് ജോലികളുടെ വിശദാംശങ്ങള്‍, അവയുടെ പുരോഗതി മുതലായവ ലഭിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഡാറ്റാബേസ് ഫോര്‍മാറ്റുകള്‍ നിര്‍ദേശിക്കപ്പെട്ടത്. സി എ ജി നിര്‍ദേശിച്ച ഫോര്‍മാറ്റുകള്‍ 2004 സെപ്തംബറില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും 2009-10 വര്‍ഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ ഒരു ഡാറ്റാബേസ് ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. 2011 മേയ് 31 വരെ, 1216 സ്ഥാപനങ്ങളാണ് ഡേറ്റാബേസ് തയാറാക്കിയത്. തദ്ദേശസ്ഥാപനങ്ങളിലധികവും ശരിയായ കണക്കുകള്‍ സൂക്ഷിക്കുന്നില്ലെന്നും ഇത് അധികാര വികേന്ദ്രണ സംവിധാനങ്ങള്‍ക്ക് തടസമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വികസന ചെലവും ആകെ ചെലവും തമ്മിലുള്ള അനുപാതം 2005-06ലെ 53.55 ശതമാനത്തില്‍ നിന്നും 2009-10ല്‍ 58.61 ആയി വര്‍ധിച്ചു. സാമൂഹ്യ മേഖലയിലെ ചെലവും ആകെ ചെലവും തമ്മിലുള്ള അനുപാതം 2005-06ലെ 28.16ല്‍ നിന്നും 2009-10ല്‍ 35.85 ആയി വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ മൂലധന ചെലവ് വ്യക്തമായ രീതിയില്‍ 2005-06ലെ 747.84 കോടിയില്‍ നിന്നും 2009-10ല്‍ 1120.46 കോടിയായി വര്‍ധിച്ചുവെങ്കിലും ആകെ ചെലവിന്റെയും അനുപാതം ഈ കാലയളവില്‍ കുറയുകയാണുണ്ടായത്. സാമൂഹികവും, വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ മേഖലകളിലെ മികച്ച അടിസ്ഥാന സൗകര്യത്തിന്റെ ലഭ്യത ചെലവിന്റെ നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന്റെ പൊതു ചെലവിന്റെ പ്രാധാന്യം കണക്കാക്കുമ്പോള്‍ ചെലവ് ഏകീകരിക്കുന്നതിനുള്ള ഉചിതമായ നടപടികള്‍ ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.
മികച്ച നിക്ഷേപവും ഫലവും ലഭിക്കുന്നതിനായി പതിമൂന്നാം ധനകാര്യ കമ്മിഷന്‍ ചെലവിന്റെ നിലവാരം മെച്ചപ്പെടുത്തേതിന്റെ ആവശ്യകതയെക്കുറിച്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനകാര്യ കമ്മിഷന്‍ 10 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് സ്വീകരിച്ചുകൊണ്ട് 2006-07 മുതല്‍ 2010-11 വരെയുള്ള കാലയളവിലേക്ക് സംരക്ഷണ ധനസഹായം ശുപാര്‍ശ ചെയ്തിരുന്നു. 2006-07ലെ ആദ്യ നാല് മാസത്തേക്കുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള കാലയളവിലേക്ക് കൈമാറ്റം ചെയ്ത ആസ്തികളുടെ യഥാര്‍ഥ മൂല്യവും അവയുടെ പരിപാലന ആവശ്യങ്ങളും കണക്കിലെടുത്തുകൊണ്ട് ഒരു പ്രത്യേക ഫോര്‍മുല തയാറാക്കിയതിനുശേഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആസ്തികളുടെ ഇനം, വിസ്തീര്‍ണ്ണം, കാലപ്പഴക്കം തുടങ്ങിയ വിവരങ്ങളുടെ ശേഖരണം ബാക്കി നില്‍ക്കുന്നതിനാല്‍ ഇതുവരെ ഇത്തരം ഒരു ഫോര്‍മുല തയ്യാറാക്കല്‍ പൂര്‍ത്തിയായിട്ടില്ല.

janayugom 291011

1 comment:

  1. തദ്ദേശസ്ഥാപനങ്ങള്‍ ഓഡിറ്റിന് നല്‍കിയ കണക്കുകളും ഡാറ്റാബേസിലേക്ക് അപ്‌ലോഡ് ചെയ്ത വിവരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടായതായി സി എ ജി റിപ്പോര്‍ട്ട്.

    ReplyDelete