Saturday, November 19, 2011

അപമാനകരമായ സാമ്രാജ്യത്വവിധേയത്വം

ആണവബാധ്യതാ നിയമത്തിന്റെ ഉള്ളടക്കത്തില്‍ അമേരിക്കന്‍ കുത്തകകള്‍ ആവശ്യപ്പെടുന്ന ഭേദഗതി വരുത്തുകവഴി ഒരിക്കല്‍കൂടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അപമാനകരമായ രീതിയില്‍ അമേരിക്കയ്ക്ക് കീഴടങ്ങിയിരിക്കുന്നു. വിദേശ ആണവദാതാക്കളെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് ഭാഗികമായി ഒഴിവാക്കുന്നതിനുള്ള ഭേദഗതിയാണ് നിലവിലുള്ള നിയമത്തില്‍ വരുത്തിയിരിക്കുന്നത്. ആണവബാധ്യതാ നിയമം ഇതിനുമുമ്പ് പാര്‍ലമെന്റ് പാസാക്കിയത് ബിജെപിയുടെകൂടി സഹായത്താലാണ്. ആണവസഹകരണ കരാറിന്റെ തുടര്‍ച്ചയായാണ് ഇത്തരത്തിലുള്ള ഓരോ ഭേദഗതിയും. കരാറില്‍ ഒപ്പുവച്ചാല്‍ തുടര്‍ന്നും അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടിവരുമെന്ന് സിപിഐ എം യഥാസമയം മുന്നറിയിപ്പ് നല്‍കിയതാണ്. അഞ്ചുവര്‍ഷത്തെ ലൈസന്‍സ് കാലാവധി വേളയിലോ ഉല്‍പ്പന്ന ബാധ്യതാ കാലയളവിലോ ദുരന്തം ഉണ്ടായാല്‍ മാത്രമേ ആണവദാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മേലില്‍ ഇന്ത്യക്ക് കഴിയൂ. അഞ്ചുവര്‍ഷം കഴിഞ്ഞ് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആണവദാതാക്കള്‍ക്ക് ബാധ്യതയില്ല.

ഇന്തോനേഷ്യയിലെ ബാലിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇത്തരമൊരു ഭേദഗതി വരുത്തി ഉത്തരവിറക്കിയിരിക്കുന്നത്. നാണംകെട്ട വിധേയത്വത്തിന്റെ പരസ്യമായ പ്രഖ്യാപനമാണ് ഈ ഭേദഗതിമൂലം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഏകപക്ഷീയമായി കൊണ്ടുവന്ന ഭേദഗതി പിന്‍വലിക്കണമെന്നാണ് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത്. ആണവ റിയാക്ടര്‍ സ്ഥാപിച്ച് 30 വര്‍ഷത്തിനുശേഷമാണ് ജപ്പാനില്‍ അപകടം സംഭവിച്ചതെന്ന് ഓര്‍ക്കേണ്ടതാണ്. നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്‍നിന്ന് ആണവദാതാക്കള്‍ ഒഴിവാക്കപ്പെടുകയാണുണ്ടായത്. ഈ അനുഭവം ഇന്ത്യയിലും ആവര്‍ത്തിച്ചുകൂടായ്കയില്ല. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയിലെ ജനങ്ങളായിരിക്കും അതിന്റെ കെടുതിക്ക് ഇരയാവുക. നാടിന്റെ ഉത്തമതാല്‍പ്പര്യം ബലികഴിച്ചുകൊണ്ട് അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങുന്ന മന്‍മോഹന്‍ സര്‍ക്കാരിന്റെ സാമ്രാജ്യത്വ വിധേയത്വത്തിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്.

deshabhimani editorial 191111

1 comment:

  1. ആണവബാധ്യതാ നിയമത്തിന്റെ ഉള്ളടക്കത്തില്‍ അമേരിക്കന്‍ കുത്തകകള്‍ ആവശ്യപ്പെടുന്ന ഭേദഗതി വരുത്തുകവഴി ഒരിക്കല്‍കൂടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അപമാനകരമായ രീതിയില്‍ അമേരിക്കയ്ക്ക് കീഴടങ്ങിയിരിക്കുന്നു. വിദേശ ആണവദാതാക്കളെ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് ഭാഗികമായി ഒഴിവാക്കുന്നതിനുള്ള ഭേദഗതിയാണ് നിലവിലുള്ള നിയമത്തില്‍ വരുത്തിയിരിക്കുന്നത്. ആണവബാധ്യതാ നിയമം ഇതിനുമുമ്പ് പാര്‍ലമെന്റ് പാസാക്കിയത് ബിജെപിയുടെകൂടി സഹായത്താലാണ്. ആണവസഹകരണ കരാറിന്റെ തുടര്‍ച്ചയായാണ് ഇത്തരത്തിലുള്ള ഓരോ ഭേദഗതിയും. കരാറില്‍ ഒപ്പുവച്ചാല്‍ തുടര്‍ന്നും അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങേണ്ടിവരുമെന്ന് സിപിഐ എം യഥാസമയം മുന്നറിയിപ്പ് നല്‍കിയതാണ്. അഞ്ചുവര്‍ഷത്തെ ലൈസന്‍സ് കാലാവധി വേളയിലോ ഉല്‍പ്പന്ന ബാധ്യതാ കാലയളവിലോ ദുരന്തം ഉണ്ടായാല്‍ മാത്രമേ ആണവദാതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മേലില്‍ ഇന്ത്യക്ക് കഴിയൂ. അഞ്ചുവര്‍ഷം കഴിഞ്ഞ് സംഭവിക്കുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആണവദാതാക്കള്‍ക്ക് ബാധ്യതയില്ല

    ReplyDelete