Sunday, November 27, 2011

കര്‍ഷക ആത്മഹത്യയിലേക്ക് നയിച്ചത് ആസിയന്‍ കരാര്‍ : ഡോ. തോമസ് ഐസക്

അഞ്ചല്‍ : ആസിയന്‍ കരാര്‍ ഒപ്പിട്ട് കോണ്‍ഗ്രസ് കര്‍ഷകരെ ആത്മാഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം ഡോ. തോമസ് ഐസക് പറഞ്ഞു. സിപിഐ എം അഞ്ചല്‍ ഏരിയസമ്മേളന സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആസിയന്‍ കരാര്‍ കൊണ്ടുവന്നപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നാണ്യവിളകള്‍ക്കു വിലത്തകര്‍ച്ച ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , അതു മറികടന്ന് കോണ്‍ഗ്രസ് കരാര്‍ ഒപ്പിട്ട് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. ആത്മഹത്യ പെരുകിയിട്ടും കര്‍ഷകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ പെരുകിയതുപോലെ വീണ്ടും യുഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചയ്ക്കകം ഏഴു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷകര്‍ക്കു ജീവിക്കാനുള്ള പ്രത്യാശ നല്‍കുന്ന പദ്ധതികളാണ് നടപ്പാക്കിയത്. അത് ഇന്ത്യയ്ക്കു തന്നെ മാതൃകയായിരുന്നു. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. കേരളത്തിന്റെ സമസ്തമേഖലയും തകര്‍ക്കുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടഞ്ഞുകിടന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയും പുതിയതായി പത്തെണ്ണം തുടങ്ങുന്നതിന് പ്രാരംഭപ്രവര്‍ത്തനം നടത്തുകയും ചെയ്തു. എന്നാല്‍ , ഇതൊക്കെ അടച്ചുപൂട്ടുന്ന നയമാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഓരോ ദിവസം കഴിയുന്തോറും സ്വയം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മാപ്പ് പറയാന്‍ മാത്രമേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരമുള്ളൂ. "മാപ്പ് മുഖ്യമന്ത്രി" എന്നാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്ന വിളിപ്പേര്. മന്ത്രിസഭയില്‍ കൊള്ളരുതാത്തവരുടെ എണ്ണം കൂടുതലായതിനാലാണ് മുഖ്യമന്ത്രിക്ക് എപ്പോഴും മാപ്പ് പറയേണ്ടിവരുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

സംസ്ഥാനത്തെ ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചത് ഊര്‍ജാസൂത്രണത്തിലെ പാളിച്ച: എ കെ ബാലന്‍

കൊല്ലം: ജലസംഭരണികളിലെ വെള്ളം വേനല്‍ക്കാലത്തേക്ക് സംഭരിച്ചുവയ്ക്കാതെ വില്‍ക്കാന്‍ തീരുമാനിച്ച തെറ്റായ തീരുമാനത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി ക്ഷണിച്ചുവരുത്തുകയാണെന്ന് മുന്‍ വൈദ്യുതിമന്ത്രി എ കെ ബാലന്‍ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഉപഭോഗം കൂടിയ സമയത്ത് സംസ്ഥാനത്ത് 3000 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായിവരുന്നത്. അത് ഏറെക്കുറെ ലഭ്യവുമാണ്. ആയിരം മില്യണ്‍ യൂണിറ്റ് വൈദ്യുതി അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ മഴ ഈ വര്‍ഷം ലഭിച്ചു. നിലവിലുള്ള 200 മെഗാവാട്ടിന്റെ കുറവില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട കാര്യമില്ല. ഊര്‍ജാസൂത്രണത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച സമീപനം തുടരുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് വീഴ്ചയുണ്ടായി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനം ദേശീയതലത്തില്‍തന്നെ അംഗീകരിച്ചതാണ്. ഊര്‍ജസംരക്ഷണ നടപടികളുടെ ഭാഗമായി 300 മെഗാവാട്ട് വൈദ്യുതിയാണ് ലാഭിക്കാനായത്. വൈദ്യുതിനഷ്ടം കുറയ്ക്കാന്‍ ഒന്നര ലക്ഷം സിഎഫ്എല്‍ ബള്‍ബുകള്‍ വിതരണംചെയ്തു. പ്രസരണ നഷ്ടം 22 ശതമാനത്തില്‍നിന്ന് 16.81ലേക്ക് കുറച്ചു.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് 20199 ട്രാന്‍സ്ഫോര്‍മറുകളാണ് സ്ഥാപിച്ചത്. 85 അസംബ്ലി മണ്ഡലങ്ങള്‍ സമ്പൂര്‍ണമായി വൈദ്യുതീകരിച്ചു. ആദിവാസി മേഖലകളിലാകെ വൈദ്യുതിയെത്തിച്ചു. 2020 ഓടെ സംസ്ഥാനത്തിന് 6000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യകതയുണ്ടാകും. ഇന്നത്തെ സാഹചര്യത്തില്‍ ഒരു പാവപ്പെട്ടവനുപോലും പുതിയ വൈദ്യുതി കണക്ഷന്‍ ലഭ്യമാകുമെന്ന പ്രതീക്ഷയില്ല. പരിസ്ഥിതി- തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടെ 3700 മെഗാവാട്ടിന്റെ വിവിധ വൈദ്യുതിപദ്ധതികളാണ് സംസ്ഥാനത്തിന് നഷ്ടമായതെന്നും എ കെ ബാലന്‍ പറഞ്ഞു. 770 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി പദ്ധതിക്ക് സമാനമായ ഒരു പദ്ധതിക്കു പോലും രൂപം നല്‍കാനായില്ല. കേരളത്തില്‍ ഒരു ജലവൈദ്യുതപദ്ധതികള്‍ പോലും പാടില്ലെന്ന ദുശ്ശാഠ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക്. ഡാമുകള്‍ ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ പുഴകളില്‍ ഒരുതുള്ളി ജലംപോലും അവശേഷിക്കില്ല. വൈദ്യുതി മേഖല സ്തംഭിച്ചാല്‍ കേരളത്തിന്റെ വികസനം നിശ്ചലമാകുമെന്ന വിചാരമുണ്ടാകണമെന്നും എ കെ ബാലന്‍ പറഞ്ഞു.

deshabhimani news

1 comment:

  1. ആസിയന്‍ കരാര്‍ ഒപ്പിട്ട് കോണ്‍ഗ്രസ് കര്‍ഷകരെ ആത്മാഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം ഡോ. തോമസ് ഐസക് പറഞ്ഞു. സിപിഐ എം അഞ്ചല്‍ ഏരിയസമ്മേളന സമാപനസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ആസിയന്‍ കരാര്‍ കൊണ്ടുവന്നപ്പോള്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നാണ്യവിളകള്‍ക്കു വിലത്തകര്‍ച്ച ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ , അതു മറികടന്ന് കോണ്‍ഗ്രസ് കരാര്‍ ഒപ്പിട്ട് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. ആത്മഹത്യ പെരുകിയിട്ടും കര്‍ഷകരെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നടപടി സ്വീകരിക്കുന്നില്ല. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ പെരുകിയതുപോലെ വീണ്ടും യുഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ മുതല്‍ കര്‍ഷക ആത്മഹത്യ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചയ്ക്കകം ഏഴു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്.

    ReplyDelete