Friday, November 25, 2011

കുട്ടനാട് പാക്കേജ് അട്ടിമറിച്ചാല്‍ ബഹുജനപ്രക്ഷോഭം

കുട്ടനാട് പാക്കേജിന്റെ ലക്ഷ്യങ്ങള്‍ അട്ടിമറിക്കാനും പദ്ധതിപ്പണം കുട്ടനാടിനു പുറത്തേക്ക് ഒഴുക്കാനുമുള്ള ഗൂഢനീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ കര്‍ഷക കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മങ്കൊമ്പ് തെക്കേക്കര പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കര്‍ഷക കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍മാരുടെയും വകുപ്പ് മേധാവികളുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും ഇഷ്ടത്തിന് കുട്ടനാട് പാക്കേജിനെ വിട്ടുകൊടുക്കില്ലെന്ന് കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കേരള കര്‍ഷകസംഘം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാകമ്മറ്റികള്‍ സംയുക്തമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

കുട്ടനാടിന്റെ അടിസ്ഥാന സ്വഭാവത്തിനും പാരിസ്ഥിതിക പ്രത്യേകതയ്ക്കും കോട്ടം തട്ടാതെയാവണം പാക്കേജ് നടപ്പാക്കാന്‍ . കുട്ടനാട് പാക്കേജിന്റെ നടത്തിപ്പ് അതിന്റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു. കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകളും ആവാസവ്യവസ്ഥയും ജനങ്ങളുടെ ആരോഗ്യവും സംരക്ഷിക്കുക എന്ന പ്രധാനലക്ഷ്യം അട്ടിമറിച്ച് ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ കുട്ടനാടിനെ കോണ്‍ക്രീറ്റ് കായലാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. പാക്കേജിന്റെ നടത്തിപ്പില്‍ ജനങ്ങള്‍ക്ക് പങ്കാളിത്തമില്ല. പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി നടക്കുന്നു. മുന്‍ഗണനക്രമം അട്ടിമറിച്ച് അഴിമതി ലക്ഷ്യമാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ഇതിനു സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടിനുമെതിരെ ജനുവരി അവസാനം സംസ്ഥാനവ്യാപകമായി പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് വിഷയം അവതരിപ്പിച്ച കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പറഞ്ഞു.

കുട്ടനാട് പാക്കേജിനായി അനുവദിച്ച പണം പുതുപ്പള്ളി, അടൂര്‍ മേഖലകളില്‍ കൂടി വിനിയോഗിക്കാന്‍ മന്ത്രിതലത്തില്‍ ഗൂഢാലോചന നടക്കുന്നു. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കലക്ട്രേറ്റുകളും മറ്റ് സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും. എന്നിട്ടും പരിഹാരമായില്ലെങ്കില്‍ കുട്ടനാട് സ്തംഭിക്കുന്ന വിധം ഹര്‍ത്താല്‍ സംഘടിപ്പിക്കും. മടവീഴ്ച ഭീഷണിയുള്ള സ്ഥലങ്ങളില്‍ മാത്രം കോണ്‍ക്രീറ്റ് സ്ലാബോ കരിങ്കല്‍ ഭിത്തിയോ മറ്റിടങ്ങളില്‍ ജൈവ ബണ്ടോ സ്ഥാപിക്കണമെന്ന സ്വാമിനാഥന്‍ കമീഷന്‍ നിര്‍ദേശം അട്ടിമറിച്ച് പദ്ധതി പ്രദേശത്തെ 1436 പാടശേഖരങ്ങള്‍ക്കും 3000 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മിക്കാനാണ് നീക്കം. പദ്ധതിയില്‍ ഇല്ലാതിരുന്നിട്ടും ആടുകളെ വിതരണം ചെയ്തു. ആറുകളും തോടുകളും ശുചീകരിച്ച് ആഴംകൂട്ടി നീരൊഴുക്ക് പുനസ്ഥാപിക്കുക, തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ എന്നിവ നവീകരിക്കുക, എസി കനാല്‍ , സിഡി കനാല്‍ എന്നിവ തുറന്ന് വെള്ളപ്പൊക്കം നിയന്ത്രിക്കുക തുടങ്ങി അടിയന്തിര പ്രാധാന്യമുള്ള നിര്‍ദേശങ്ങള്‍ മറികടന്നാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിക്കുന്നത.

കണ്‍വന്‍ഷനില്‍ ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷനായി. കര്‍ഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ , കോട്ടയം ജില്ലാപ്രസിഡന്റ് പ്രൊഫ. എം ടി ജോസഫ്, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം ശ്രീകുമാരന്‍തമ്പി, സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറി കെ കെ അശോകന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ആലപ്പുഴ ജില്ലാസെക്രട്ടറി ജി വേണുഗോപാല്‍ സ്വാഗതവും കുട്ടനാട് ഏരിയ സെക്രട്ടറി പി വി രാമഭദ്രന്‍ നന്ദിയും പറഞ്ഞു.

deshabhimani 251111

1 comment:

  1. കുട്ടനാട് പാക്കേജിന്റെ ലക്ഷ്യങ്ങള്‍ അട്ടിമറിക്കാനും പദ്ധതിപ്പണം കുട്ടനാടിനു പുറത്തേക്ക് ഒഴുക്കാനുമുള്ള ഗൂഢനീക്കത്തിനെതിരെ സംസ്ഥാനവ്യാപകമായി ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാന്‍ കര്‍ഷക കണ്‍വന്‍ഷന്‍ തീരുമാനിച്ചു. മങ്കൊമ്പ് തെക്കേക്കര പി കൃഷ്ണപിള്ള സ്മാരക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കര്‍ഷക കണ്‍വന്‍ഷന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിനീയര്‍മാരുടെയും വകുപ്പ് മേധാവികളുടെയും നിക്ഷിപ്ത താല്‍പര്യക്കാരുടെയും ഇഷ്ടത്തിന് കുട്ടനാട് പാക്കേജിനെ വിട്ടുകൊടുക്കില്ലെന്ന് കണ്‍വന്‍ഷന്‍ പ്രഖ്യാപിച്ചു. കേരള കര്‍ഷകസംഘം ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാകമ്മറ്റികള്‍ സംയുക്തമായാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.

    ReplyDelete