Friday, November 25, 2011

പിറവത്ത് പുതിയ ബാര്‍ ; 16 എണ്ണം ഉടന്‍

പുതുതായി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിറവം മണ്ഡലത്തിലെ പാമ്പാക്കുടയില്‍ പുതിയ ബാറിന് അനുമതി. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പുതിയ ബാറിന് ലൈസന്‍സ് നല്‍കിയത്. ആറുദിവസം മുമ്പത്തെ തീയതി വച്ച് ബുധനാഴ്ച രാത്രിയാണ് അതീവ രഹസ്യമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതേ രീതിയില്‍ 16 ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കാനും തിരക്കിട്ട് നടപടി തുടങ്ങി. മന്ത്രിയും നികുതി സെക്രട്ടറിയും ബന്ധപ്പെട്ട ഫയലില്‍ ഒപ്പിട്ടതായാണ് വിവരം. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ കോടതിയലക്ഷ്യ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കവേയാണ് പുതിയ നീക്കം എക്സൈസ് കമീഷണര്‍ അനില്‍ സേവ്യര്‍ വിദേശത്താണ്. 29ന് അദ്ദേഹം തിരിച്ചെത്തും. ഇതിനിടെ അഡീഷണല്‍ കമീഷണര്‍ രതീഷിന് തിരക്കിട്ട് കമീഷണറുടെ ചുമതല നല്‍കി. ഡല്‍ഹിയിലായിരുന്ന അദ്ദേഹത്തെ അടിയന്തരമായി വിളിച്ചുവരുത്തിയാണ് ചുമതല നല്‍കിയത്.

ഹൈക്കോടതിയിലുള്ള കേസുകളില്‍ തീര്‍പ്പ് വന്നശേഷം ബാര്‍ ലൈസന്‍സ് ഓരോന്നായി അനുവദിക്കാനാണ് ധാരണ. ഇതിനായി അണിയറയില്‍ കോടികളുടെ ഇടപാടാണ് നടക്കുന്നത്. പിറവം മണ്ഡലത്തില്‍പ്പെട്ട പാമ്പാക്കുടയിലെ ഗ്രീന്‍പാലസ് ഹോട്ടലിനാണ് പുതിയ ബാര്‍ അനുവദിച്ചത്. വി കെ നാരായണന്‍ , മനോജ് തെക്കുംപറമ്പില്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍ . ബാര്‍ ലൈസന്‍സ് അനുവദിച്ചില്ലെന്ന് കാട്ടി ഇവര്‍ നല്‍കിയ ഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതിയില്‍ പരിഗണനയ്ക്ക് വരുന്നുണ്ട്. ഈ കേസിലുള്‍പ്പെടെ കോടതിയലക്ഷ്യ നടപടിയില്‍നിന്ന് ഒഴിവാകാന്‍ ലൈസന്‍സ് അനുവദിച്ചെന്ന് വരുത്തി ബാക്കിയുള്ള 16 അപേക്ഷകര്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കാനാണ് തീരുമാനം. മദ്യനയം വിവാദമായതിനെ തുടര്‍ന്ന് ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് ഉപസമിതി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കരുതെന്ന് ശുപാര്‍ശ നല്‍കിയിരുന്നു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നയം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് മുന്‍തീയതി വച്ച് പിറവത്ത് ബാര്‍ ലൈസന്‍സ് നല്‍കിയത്. മദ്യനയത്തെ ചൊല്ലി വി എം സുധീരനുള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ക്രിസ്ത്യന്‍ മതമേലധ്യക്ഷരും ഘടകകക്ഷികളും ഉയര്‍ത്തിയ വിമര്‍ശം കെട്ടടങ്ങിയശേഷം ബാര്‍ അനുവദിക്കാമെന്നാണ് ഭരണനേതൃത്വം നല്‍കിയിരിക്കുന്ന ഉറപ്പ്.

2012 ഏപ്രില്‍ ഒന്നിന് ശേഷമേ പുതിയ മദ്യനയം നിലവില്‍ വരികയുള്ളൂവെന്നും അതിനുമുമ്പ് അപേക്ഷിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കെല്ലാം ബാര്‍ നല്‍കാമെന്നുമാണ് യുഡിഎഫ് നേതാക്കള്‍ നല്‍കുന്ന ഉറപ്പ്. ചില അപേക്ഷകരോട് കോടതിയില്‍ പോകാന്‍ മന്ത്രിതന്നെ നിര്‍ദേശിച്ചിട്ടുണ്ട്. പുതിയ ബാര്‍ ലൈസന്‍സ് അനുവദിച്ച് സര്‍ക്കാരില്‍നിന്ന് ഫയല്‍ കിട്ടിയിട്ടില്ലെന്നാണ് എക്സൈസ് കമീഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ വിശദീകരണം. 16 അപേക്ഷ മന്ത്രിയുടെയും നികുതി സെക്രട്ടറിയുടെയും അനുമതിക്കായി നല്‍കിയിട്ടുണ്ടെന്നും നാല് അപേക്ഷ കമീഷണറേറ്റിലുണ്ടെന്നും ഇവര്‍ പറഞ്ഞു. പാമ്പാക്കുടയിലെ ഹോട്ടലുടമ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം വന്നാല്‍ ഉടനടി എക്സൈസ് കമീഷണറുടെ ഉത്തരവിറങ്ങുമെന്നാണ് സൂചന. അഡീഷണല്‍ കമീഷണറെ വിളിച്ചുവരുത്തി ചുമതല കൈമാറിയത് ഇതിനുവേണ്ടിയാണ്.
(കെ ശ്രീകണ്ഠന്‍)

deshabhimani 25111

1 comment:

  1. പുതുതായി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കില്ലെന്നു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പിറവം മണ്ഡലത്തിലെ പാമ്പാക്കുടയില്‍ പുതിയ ബാറിന് അനുമതി. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് പുതിയ ബാറിന് ലൈസന്‍സ് നല്‍കിയത്.

    ReplyDelete