Monday, November 28, 2011

എതിര്‍പ്പ് രൂക്ഷം; ന്യായീകരിക്കാന്‍ കോടികളുടെ പരസ്യം

ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ദേശീയമാധ്യമങ്ങളില്‍ കോടികള്‍&ാറമവെ;മുടക്കി കേന്ദ്രസര്‍ക്കാരിന്റെ പരസ്യം. വിദേശനിക്ഷേപം കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരേ പോലെ ഗുണംചെയ്യുമെന്ന് അവകാശപ്പെടുന്നതാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മുഴുപേജ് വര്‍ണപ്പരസ്യം. ദൃശ്യമാധ്യമങ്ങളിലും പരസ്യം നല്‍കും. വിദേശനിക്ഷേപ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാവുമെന്ന് ഉറപ്പാവുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ പരസ്യവുമായി രംഗത്തെത്തിയത്.

എന്നാല്‍ , വിദേശകുത്തകകളുടെ വരവിനെ ന്യായീകരിക്കാന്‍ ഖജനാവില്‍നിന്ന് കോടികള്‍ മുടക്കി പരസ്യം നല്‍കുന്നതിനെതിരെയും വിമര്‍ശമുയര്‍ന്നു. വിദേശനിക്ഷേപത്തിനെതിരായ പ്രചാരണം കെട്ടുകഥകളാണെന്ന് സര്‍ക്കാര്‍പരസ്യം അപഹസിക്കുന്നു. ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഷ്ടം ഉണ്ടാകില്ലെന്നും വിദേശകുത്തകകള്‍ ചില്ലറവില്‍പ്പന മേഖല നിയന്ത്രിക്കുന്ന സ്ഥിതി ഉണ്ടാവില്ലെന്നും വാണിജ്യമന്ത്രാലയം അവകാശപ്പെടുന്നു. നിക്ഷേപകാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അധികാരമുണ്ടെന്ന വാണിജ്യമന്ത്രിയുടെ അവകാശവാദവും പരസ്യത്തില്‍ ആവര്‍ത്തിക്കുന്നു.

യുപി തെരഞ്ഞെടുപ്പില്‍ ചില്ലറവില്‍പ്പന എഫ്ഡിഐ കോണ്‍ഗ്രസിനെതിരെ ആയുധമാക്കാനാണ് മായാവതിയുടെ തീരുമാനം. യുപിയില്‍ എഫ്ഡിഐ അനുവദിക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മായാവതിക്കു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും തീരുമാനത്തിനെതിരെ രംഗത്തുവന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന് ക്ഷീണമായി. ജയലളിത തീരുമാനത്തെ പിന്തുണയ്ക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ചില ബഹുരാഷ്ട്രകുത്തകകളെ സഹായിക്കാന്‍മാത്രമാണ് കേന്ദ്രത്തിന്റെ എഫ്ഡിഐ തീരുമാനമെന്ന് ജയലളിത പറഞ്ഞു. കോണ്‍ഗ്രസിതര പാര്‍ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പഞ്ചാബ് മാത്രമാണ് എഫ്ഡിഐ പിന്തുണച്ചത്. ബിഹാര്‍ , ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ എഫ്ഡിഐയോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

പാര്‍ലമെന്റില്‍ എഫ്ഡിഐ തീരുമാനത്തിനെതിരായ പോരാട്ടം സജീവമാക്കാന്‍ ഇടതുപക്ഷ പാര്‍ടികള്‍ തീരുമാനിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ചയാവശ്യപ്പെട്ട് നോട്ടീസ് നല്‍കും. എഫ്ഡിഐ തീരുമാനം മരവിപ്പിച്ച് ചര്‍ച്ചയെന്ന നിലപാടും ഇടതുപക്ഷം സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ടികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ തുടര്‍ന്നുള്ള ദിവസങ്ങള്‍ എഫ്ഡിഐയെച്ചൊല്ലി പ്രക്ഷുബ്ധമാകുമെന്നുറപ്പ്.
(എം പ്രശാന്ത്)

deshabhimani 281111

1 comment:

  1. ചില്ലറവില്‍പ്പന രംഗത്ത് വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ദേശീയമാധ്യമങ്ങളില്‍ കോടികള്‍&ാറമവെ;മുടക്കി കേന്ദ്രസര്‍ക്കാരിന്റെ പരസ്യം. വിദേശനിക്ഷേപം കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരേ പോലെ ഗുണംചെയ്യുമെന്ന് അവകാശപ്പെടുന്നതാണ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ മുഴുപേജ് വര്‍ണപ്പരസ്യം. ദൃശ്യമാധ്യമങ്ങളിലും പരസ്യം നല്‍കും. വിദേശനിക്ഷേപ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നതും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് ചര്‍ച്ചയാവുമെന്ന് ഉറപ്പാവുകയും ചെയ്തതോടെയാണ് സര്‍ക്കാര്‍ പരസ്യവുമായി രംഗത്തെത്തിയത്.

    ReplyDelete