Thursday, November 24, 2011

വികസനം പെയ്തിറങ്ങിയ അഞ്ചാണ്ട്


കഴിഞ്ഞ അഞ്ചുവര്‍ഷം പിറവം മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളുടെ വസന്തമായി. അന്നുപെയ്ത വികസനമഴയുടെ മരം പെയ്ത്തുപോലെ, കഴിഞ്ഞ ആറുമാസങ്ങളില്‍ ഉദ്ഘാടനം രണ്ടെണ്ണം തട്ടിക്കൂട്ടിയ പണിയേ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിനായിട്ടുള്ളു എന്നത് പൊതുജനസമ്മതം. 2006ല്‍ 5150 വോട്ട് ഭൂരിപക്ഷത്തിന് എം ജെ ജേക്കബ് കുറിച്ച വിജയചരിത്രം പിറവം മണ്ഡലത്തിന് വികസനഉദയം കൂടിയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ 225 കോടിയോളം രൂപയുടെ വികസനസംരംഭങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി. ഈ തുകയുടെ വിനിയോഗത്തില്‍ ഒരു രൂപപോലും ചോരാതിരിക്കാന്‍ കാവല്‍നിന്ന ജാഗ്രതയില്‍ നാടിന്റെ മുഖഛായതന്നെ മാറുകയുംചെയ്തു. അഞ്ചുകൊല്ലങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകേസിന് രണ്ടു രണ്ടരക്കൊല്ലംപോയി. അതില്ലായിരുന്നെങ്കില്‍ കുറെ പദ്ധതികള്‍കൂടി നടത്തിയെടുക്കാമായിരുന്നു- എം ജെ ജേക്കബ് "ദേശാഭിമാനി"യോടു പറഞ്ഞു.

2006ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന്റെ വിജയം വിസ്മയത്തിന്റെ പൂത്തിരിയുടേതുകൂടിയായിരുന്നു. കഴിഞ്ഞതവണ 157 വോട്ടുകള്‍ക്ക് വിജയം വഴതിപ്പോകുകയായിരുന്നു. ഇക്കുറി മൂന്നാംതവണ എല്‍ഡിഎഫിനുവേണ്ടി പടനയിക്കുമ്പോള്‍ എം ജെക്ക് വര്‍ധിത ആത്മവിശ്വാസം. എവിടെയും സാക്ഷ്യം വിളംബരംചെയ്തു നില്‍ക്കുംപോലെ വികസനപ്രവര്‍ത്തനങ്ങളുടെ സ്തംഭങ്ങള്‍ പകരുന്ന ആത്മവിശ്വാസം എം ജെക്ക് ഉണ്ട്.

കേരളത്തില്‍ താലൂക്ക് ആസ്ഥാനമല്ലാത്ത സിവില്‍സ്റ്റേഷന്‍ അത്യപൂര്‍വമാണ്. പിറവം അതിനും അപവാദം. പിറവം പട്ടണ കവാടത്ത് നാലുനിലയില്‍ ഉയര്‍ന്നുനില്‍ക്കുന്ന സിവില്‍സ്റ്റേഷന്‍ 2006-11 കാലയളവിന്റെ വികസനനേട്ടമാണ്. എം ജെ എംഎല്‍എ സ്ഥാനമേറ്റശേഷം എല്‍ഡിഎഫ് സംഘടിപ്പിച്ച വികസനസെമിനാര്‍ ഈ നാടിന്റെ പുരോഗതിയില്‍ നാഴികക്കല്ലായിരുന്നു. അതില്‍ ഉരിത്തിരിഞ്ഞ ഒന്നാം നിര്‍ദേശമാണ് മിനി സിവില്‍സ്റ്റേഷന്‍ . നിര്‍മാണം നീണ്ടുനീണ്ടുപോയില്ല. നാലുവര്‍ഷംകൊണ്ട് അഞ്ചുകോടി രൂപയുടെ നാലുനില സൗധം പിറവത്തിനു സ്വന്തമായി. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥാനമൊഴിയുമ്പോള്‍ ഈ മിനി സിവില്‍സ്റ്റേഷന്‍ പൂര്‍ണ സജ്ജമായിരുന്നു. അകത്ത് ഓഫീസുകളുടെ സജ്ജീകരണംവരെ പൂര്‍ത്തിയായിരുന്നു. അന്നത്തെ റവന്യുമന്ത്രി രാജേന്ദ്രന്‍ ഫെബ്രുവരി 27ന് റവന്യുടവര്‍ ഉദ്ഘാടനംചെയ്യുകയുംചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ പിറവത്ത് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എന്തെങ്കിലും ചെയ്തെന്നുവരുത്തേണ്ടിയിരുന്നതുകൊണ്ട് രണ്ട് ഉദ്ഘാടനസമ്മേളനങ്ങള്‍ നടത്തി. കൂടാതെ ഇവിടെ പ്രവര്‍ത്തനോദ്ഘാടനവുമായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തി.

പിറവം മേഖലയുടെ നീര്‍വാഹിനിയായ മൂവാറ്റുപുഴയാറിന് കുറുകെ മൂന്നു കോണ്‍ക്രീറ്റ് പാലങ്ങള്‍ , പിറവം പാലത്തിന്റെ ഇരുവശവും നടപ്പാലം, 25 കോടി രൂപയുടെ പദ്ധതികള്‍ എന്നിവ എം ജെ സ്ഥാനമൊഴിയുംമുമ്പേ യാഥാര്‍ഥ്യമായി. നെച്ചൂര്‍ കടവ്-കക്കാട്, കളമ്പൂര്‍ , കോരന്‍കടവ് എന്നീ പാലങ്ങളില്‍ നെച്ചൂര്‍ കടവ് നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും പണിയുടെ വൈദഗ്ധ്യംകൊണ്ട് കാല്‍ ഒന്നു വളഞ്ഞുകുത്തി. പിന്നെ ഉപേക്ഷിച്ചു. അങ്ങനെ കിടക്കവെയാണ് എം ജെ എംഎല്‍എയാകുന്നതും പുതിയ പദ്ധതിരേഖ തയ്യാറാക്കി അഞ്ചുകോടിയോളം രൂപ ചെലവാക്കി പണിതീര്‍ത്തതും. യുഡിഎഫ് സര്‍ക്കാരിന് അപ്രോച്ച് റോഡ് ടാര്‍ചെയ്യുന്ന ജോലി ചെയ്യേണ്ടിവന്നതുകൊണ്ട് നഷ്ടമില്ല. 100 ദിനത്തില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ രണ്ടാമത്തെ ഉദ്ഘാടനം നടത്താന്‍ കഴിഞ്ഞു.

പിറവം മണ്ഡലത്തിലെ റോഡുകള്‍ മാതൃകയാണ്. പ്രധാനപ്പെട്ടവ ദേശീയപാത നിലവാരത്തില്‍ത്തന്നെ. ഏറ്റവും പ്രധാനം നടക്കാവ്-കൂത്താട്ടുകുളം റോഡിന്റെ പുരോഗതിയാണ്. ആദ്യഘട്ടമായി ഒലിയപ്പുറംവരെയുള്ള 28 കിലോമീറ്റര്‍ പൂര്‍ത്തിയായി. മുളക്കുളം-രാമമംഗലം, അഞ്ചല്‍പ്പെട്ടി-പാമ്പാക്കുട, മുളന്തുരുത്തി-തിരുവാങ്കുളം, തലപ്പാറ-മുളന്തുരുത്തി എന്നീ അഞ്ചുറോഡുകള്‍ക്കുമാത്രം എം ജെ നേടിയെടുത്തത് 31 കോടി രൂപയാണ്. അവ ഇന്ന് ജില്ലയിലെ ഏറ്റവും മികച്ച റോഡുകളില്‍ ഉള്‍പ്പെടുന്നു. "എം ജെ വരുന്നതിനുമുമ്പ് വരയിട്ട ഒരു റോഡ് ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല" - പിറവം പാലത്തിന്റെ കൈവരിയില്‍ ചാരിനിന്ന ഒരു നാട്ടുകാരന്റെ പ്രകീര്‍ത്തനം ഇങ്ങനെ.

തിരുവാങ്കുളം കരിങ്ങാച്ചിറ പള്ളിയില്‍ 2010 ഒക്ടോബര്‍ 16നു ചേര്‍ന്ന 100-ാം വാര്‍ഷികസമ്മേളനം. എല്ലാ മെത്രാന്മാരും മന്ത്രിമാരും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുത്ത മഹാസമ്മേളനത്തിന്റെ ആമുഖപ്രസംഗത്തില്‍ മാര്‍ ഗ്രിഗോറിയോസ് തിരുമേനി പറഞ്ഞ വാക്കുകള്‍ വലിയ അംഗീകാരമായി എം ജെ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു. സെമിനാരിയിലേക്ക് വെള്ളം കിട്ടണമെന്ന ദീര്‍ഘകാല ആവശ്യമായിരുന്നു പ്രശ്നം. ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല. എം ജെ എംഎല്‍എ ആയശേഷം അദ്ദേഹം പ്രശ്നം ഏറ്റെടുത്തു. കാര്യം നടന്നു. വെള്ളം എത്തി. ഇത് ഉദ്ദേശിച്ചായിരുന്നു തിരുമേനിയുടെ പരാമര്‍ശം- "ടി എം ജേക്കബിനെക്കൊണ്ടു നടക്കാതിരുന്നത് എം ജെ ജേക്കബിനു സാധിക്കുമോ എന്നായിരുന്നു ആശങ്ക. പക്ഷേ; വിചാരിച്ചപോലെയല്ല, എം ജെ വന്നപ്പോള്‍ സംഗതി സാധിച്ചു".

സംസ്ഥാനത്തെ ശ്രദ്ധേയമായ പദ്ധതിയാകും ആമ്പല്ലൂര്‍ ഇലക്ട്രോണിക് പാര്‍ക്ക്. 331 ഏക്കര്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായതില്‍ എം ജെയുടെ രണ്ടുകൊല്ലത്തെ ഭഗീരഥപ്രയത്നം നിര്‍ണായകമായി. കുടിവെള്ളവിതരണരംഗത്ത് പിറവം മണ്ഡലത്തില്‍ എം ജെയുടെ എംഎല്‍എ കാലയളവില്‍ അത്ഭുതം വിരിയുകതന്നെചെയ്തു. ചൂണ്ടിപദ്ധതി, പുതുക്കുള നിരപ്പ് എന്നിവ പ്രധാനം. 13 കോടിയോളം ചെലവുവരുന്ന മറ്റ് മൂന്നെണ്ണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു. ചോറ്റാനിക്കരയ്ക്ക് 20 വര്‍ഷത്തെ മുടക്കത്തിന്റെ പഴങ്കഥയായിരുന്നു എരുവേലി വട്ടപ്പറമ്പ് നീര്‍പ്പാലം പദ്ധതി. ഇന്നത് യാഥാര്‍ഥ്യമായി. എംവിഐപിയുടെ എല്ലാ ജോലികള്‍ക്കും പുതുജീവനായി. പിറവം ബ്രാഞ്ച് കനാല്‍ പൂര്‍ത്തീകരണത്തിലാണ്.

പിറവം മണ്ഡലം ആശുപത്രി സൗകര്യത്തില്‍ അനുഗ്രഹീതമായത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ . പിറവം താലൂക്ക് ആസ്ഥാനമല്ല. എങ്കിലും എം ജെയുടെ മുന്‍കൈയില്‍ സാധ്യമായത് താലൂക്ക് ആശുപത്രിക്കു സമമായ സൗകര്യങ്ങളോടെയുള്ള ആശുപത്രിതന്നെ. കൂത്താട്ടുകുളം സര്‍ക്കാര്‍ ആശുപത്രി, ആമ്പല്ലൂര്‍ , കീച്ചേരി, മുളന്തുരുത്തി, രാമമംഗലം, പാമ്പാക്കുട എന്നീ ആശുപത്രികളും ഇപ്പോള്‍ സാമൂഹ്യ ആരോഗ്യകേന്ദ്രം എന്ന പദവിയിലേക്ക് ഉയര്‍ന്നു. മണ്ണത്തൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ഇപ്പോള്‍ 20 കിടക്കകളുണ്ട്. 58 ലക്ഷത്തിന്റെ വികസന പ്രവര്‍ത്തനം ഇവിടെമാത്രം. പാമ്പാക്കുട, പിറവം, ആമ്പല്ലൂര്‍ , തിരുവാങ്കുളം എന്നിവിടങ്ങളില്‍ ഹോമിയോ ആശുപത്രിയും. പിറവം മണ്ഡലത്തില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുട്ടികളുടെ ക്ഷാമമില്ല. അണ്‍എയ്ഡഡ് സ്കൂളില്‍ തള്ളു കുറവ്. ഒമ്പതു സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ ഒരേ മാതൃകയില്‍ പുതിയ കെട്ടിടം, ലാബ് സജ്ജീകരണം. ഓരോന്നിനും 18 ലക്ഷം രൂപവീതം ലഭ്യമാക്കി. മണിമലക്കുന്നിലെ നേഴ്സിങ്, ബി എസ്സി എംഎല്‍ടി കോളേജുകള്‍ , കെഎസ്ആര്‍ടിസി സബ്ഡിപ്പോ, കാക്കൂര്‍ ടെക്നോ ലോഡ്ജ്, 17 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികളുടെ നവീകരണം, കൈപ്പട്ടൂര്‍ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം, കാഞ്ഞിരമറ്റം മില്ലുങ്കല്‍ ടൂറിസം കേന്ദ്രം - എന്നിങ്ങനെ നീളുന്നു നിര്‍മാണത്തിലിരിക്കുന്ന പ്രധാന വികസന പദ്ധതികളുടെ പട്ടിക. പിറവം, എറണാകുളം, പാല റൂട്ടുകളിലായി 51 കെഎസ്ആര്‍ടിസി സര്‍വീസുകളാണ് ഇവിടെനിന്നുള്ളത്.
(പി ജയനാഥ്)

deshabhimani 241111

3 comments:

  1. കഴിഞ്ഞ അഞ്ചുവര്‍ഷം പിറവം മണ്ഡലത്തില്‍ വികസനപ്രവര്‍ത്തനങ്ങളുടെ വസന്തമായി. അന്നുപെയ്ത വികസനമഴയുടെ മരം പെയ്ത്തുപോലെ, കഴിഞ്ഞ ആറുമാസങ്ങളില്‍ ഉദ്ഘാടനം രണ്ടെണ്ണം തട്ടിക്കൂട്ടിയ പണിയേ ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിനായിട്ടുള്ളു എന്നത് പൊതുജനസമ്മതം. 2006ല്‍ 5150 വോട്ട് ഭൂരിപക്ഷത്തിന് എം ജെ ജേക്കബ് കുറിച്ച വിജയചരിത്രം പിറവം മണ്ഡലത്തിന് വികസനഉദയം കൂടിയായിരുന്നു. അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ 225 കോടിയോളം രൂപയുടെ വികസനസംരംഭങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി. ഈ തുകയുടെ വിനിയോഗത്തില്‍ ഒരു രൂപപോലും ചോരാതിരിക്കാന്‍ കാവല്‍നിന്ന ജാഗ്രതയില്‍ നാടിന്റെ മുഖഛായതന്നെ മാറുകയുംചെയ്തു. അഞ്ചുകൊല്ലങ്ങള്‍ക്കിടയില്‍ തെരഞ്ഞെടുപ്പുകേസിന് രണ്ടു രണ്ടരക്കൊല്ലംപോയി. അതില്ലായിരുന്നെങ്കില്‍ കുറെ പദ്ധതികള്‍കൂടി നടത്തിയെടുക്കാമായിരുന്നു- എം ജെ ജേക്കബ് "ദേശാഭിമാനി"യോടു പറഞ്ഞു.

    ReplyDelete
  2. ആയിരങ്ങള്‍ ആവേശപൂര്‍വം അണിചേര്‍ന്ന മഹാസമ്മേളനത്തോടെ എല്‍ഡിഎഫ് പിറവം ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമായി. പട്ടണത്തിന്റെ ഹൃദയഭാഗമായ പിഷാരുതൃക്കോവില്‍ മൈതാനിയില്‍ ജനസാഗരത്തെ സാക്ഷിയാക്കി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. പ്രമുഖ എല്‍ഡിഎഫ് നേതാക്കളെല്ലാം പങ്കെടുത്ത സമ്മേളനം, കെ എന്‍ ഗോപി ചെയര്‍മാനും പി എസ് മോഹനന്‍ സെക്രട്ടറിയുമായി വിപുല തെരഞ്ഞെടുപ്പു പ്രചാരണസമിതിക്ക് രൂപംനല്‍കി. വൈകിട്ട് നാലിനു ചേരാനിരുന്ന സമ്മേളനം 4.15നു ആരംഭിക്കുമ്പോഴേക്കും മൈതാനം നിറഞ്ഞു കവിഞ്ഞു. 12 പഞ്ചായത്ത് ഉള്‍പ്പെട്ട പിറവം മണ്ഡലത്തിന്റെ നാനാഭാഗത്തു നിന്നും സ്ത്രീകളടക്കമുള്ള വന്‍ ജനസഞ്ചയം ഒഴുകിയെത്തി. കെ എന്‍ ഗോപി അധ്യക്ഷനായി. സി ദിവാകരന്‍ , എന്‍ കെ പ്രേമചന്ദ്രന്‍ , മാത്യു ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ സി ഷണ്‍മുഖദാസ്, പി സി തോമസ്, സ്ഥാനാര്‍ഥി എം ജെ ജേക്കബ് എന്നിവര്‍ സംസാരിച്ചു. വൈക്കം വിശ്വന്‍ , ജോസ് തെറ്റയില്‍ , ഉഴവൂര്‍ വിജയന്‍ , ഇ പി ജയരാജന്‍ , എം സി ജോസഫൈന്‍ , എം വി ഗോവിന്ദന്‍ , എം എം ലോറന്‍സ് തുടങ്ങി എല്‍ഡിഎഫ് നേതാക്കളുടെ നീണ്ടനിരതന്നെ വേദിയില്‍ സന്നിഹിതരായി. ഒ എന്‍ വിജയന്‍ സ്വാഗതവും എ എം ചാക്കോ നന്ദിയും പറഞ്ഞു.

    ReplyDelete
  3. പിറവം: ഒരു തെരഞ്ഞെടുപ്പു കണ്‍വന്‍ഷന് ഇത്ര വലിയ ജനക്കൂട്ടം അത്യപൂര്‍വം; പ്രത്യേകിച്ച് പിറവത്ത്. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്റെ ചൈതന്യം ഇങ്ങനെ. നിശ്ചിത സമയത്തുതന്നെ ആയിരക്കണക്കിനു ജനങ്ങള്‍ സമ്മേളന മൈതാനിയിലേക്ക് പ്രവഹിക്കുകയായിരുന്നു. വൈകിട്ട് 4.20ന് ഉദ്ഘാടകന്‍ വി എസ് അച്യുതാനന്ദന്‍ എത്തിയപ്പോള്‍ പിഷാരുകോവില്‍ മൈതാനവും നിറഞ്ഞ് പരിസരം പടര്‍ന്നൊഴുകുകയായി ജനാവലി. ഈ ചെറിയ പട്ടണത്തിന്റെ മനംനിറഞ്ഞ നിബിഡമായ മണിക്കൂറുകള്‍ . പിറവം മണ്ഡലം ജനതയുടെ പരിഛേദംതന്നെ സമ്മേളനത്തിലുണ്ടായി. നാനാദേശത്തുനിന്ന് നാനാവിഭാഗക്കാര്‍ . ധാരാളം വീട്ടമ്മമാര്‍ ഉത്സവംതുടിക്കുന്ന മനസ്സോടെ. ആബാലവൃദ്ധമായി വന്ന കുടുംബങ്ങള്‍തന്നെ നിരവധി. സമ്മേളനനഗരി നിറഞ്ഞുകവിഞ്ഞ് ജനങ്ങള്‍ സമീപത്തെ മതിലുകളിലും മറ്റും സ്ഥാനം പിടിച്ചു.

    ReplyDelete