Monday, November 28, 2011

കിഷന്‍ജിവധം : പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടണം: സിപിഐ എം

മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ചുള്ള വിവാദം അവസാനിപ്പിക്കുന്നതിന് ഇത് ഉചിതമാണ്. സംസ്ഥാന സര്‍ക്കാരാണ് വിവാദത്തിന് വിരാമമിടേണ്ടത്- അദ്ദേഹം പറഞ്ഞു.

അതിനിടെ കിഷന്‍ജി വധത്തെക്കുറിച്ച് വിവാദം ശക്തമാകുകയാണ്. സംയുക്തസേനാംഗങ്ങളുടെ മൂന്ന് വെടിയുണ്ടകളാണ് കിഷന്‍ജിയുടെ ജീവനെടുത്തതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലാണ് മൂന്ന് വെടിയുണ്ടയേറ്റത്. മറ്റൊന്ന് താടിയെല്ല് തകര്‍ത്തു. നാല് എ കെ-47 വെടിയുണ്ടകള്‍ക്കുപുറമേ മോര്‍ട്ടാറില്‍നിന്ന് തൊടുത്ത ആയുധവും ഗ്രനേഡും അദ്ദേഹത്തിന്റെ ശരീരത്തില്‍ ഏറ്റിട്ടുണ്ട്. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തന്നെയുണ്ടായിരുന്നു. വലതുകാലിനേറ്റ മുറിവും ഇടതുകൈയിലെ വിരല്‍ മുറിഞ്ഞതും ഗ്രനേഡ് ഏറ്റിട്ടാകാമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍ . എന്നാല്‍ , കിഷന്‍ജിയെ അറസ്റ്റുചെയ്ത് പീഡിപ്പിച്ചപ്പോഴാണ് വിരല്‍ മുറിച്ചതെന്നും കാലുകള്‍ പൊള്ളിച്ചതെന്നും മാവോയിസ്റ്റുകളും മനുഷ്യാവകാശ സംഘടനാപ്രവര്‍ത്തകരും പറയുന്നു. രണ്ട് കാലിന്റെയും പാദത്തിലേറ്റ പൊള്ളല്‍ മോര്‍ട്ടാര്‍ ഷെല്ലില്‍നിന്നാകാമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കുമിടയില്‍ ഏറ്റുമുട്ടലിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്നും ആ സമയത്ത് വെളിച്ചം വളരെ കുറവായിരുന്നുവെന്നും പൊലീസ് വിശദീകരിക്കുന്നു. ശീതകാലത്ത് വൈകിട്ട് അഞ്ചിനുതന്നെ ഇരുട്ടു പരക്കാറുണ്ട്. ഇരുട്ടില്‍ തലങ്ങും വിലങ്ങും വെടിവയ്പും മോര്‍ട്ടാര്‍ പ്രയോഗവും നടത്തിയതിനാലാകാം ഇത്രയും കൂടുതല്‍ വെടിയുണ്ടകള്‍ കിഷന്‍ജിയുടെ ദേഹത്ത് ഏറ്റതെന്നാണ് പൊലീസ് നിഗമനം.

ഏറ്റുമുട്ടലിലാണ് കിഷന്‍ജി കൊല്ലപ്പെട്ടതെന്നാണ് പൊലീസും സിആര്‍പിഎഫും ആവര്‍ത്തിച്ച് പറഞ്ഞത്. എന്നാല്‍ , ചുറ്റും സുരക്ഷയ്ക്ക് ആളുള്ള കിഷന്‍ജി ഏറ്റുമുട്ടലില്‍ മരിച്ചിട്ടും മാവോയിസ്റ്റ് സുരക്ഷാ ഭടന്മാരൊന്നും മരിച്ചില്ലെന്നത് വിചിത്രമാണ്. മാവോയിസ്റ്റുകള്‍ക്കിടയിലെ ഭിന്നത മുതലെടുത്ത് സംയുക്തസേന രഹസ്യങ്ങള്‍ ചോര്‍ത്തിയിരുന്നു. കിഷന്‍ജിയും മാവോയിസ്റ്റുകളുടെ സംസ്ഥാന സെക്രട്ടറി ആകാശും തമ്മിലുള്ള ഭിന്നത അതിന്റെ മൂര്‍ധന്യത്തിലെത്തിയിരുന്നു. മമതയുമായി സമാധാനചര്‍ച്ചയ്ക്ക് ആകാശ് അമിതമായ താല്‍പ്പര്യമെടുത്തുവെന്നായിരുന്നു കിഷന്‍ജിയുടെ അഭിപ്രായം. സമാധാനചര്‍ച്ചകള്‍ക്ക് വഴങ്ങുന്നത് സൂക്ഷിച്ചുവേണമെന്നായിരുന്നു കിഷന്‍ജിയുടെ നിലപാട്. സമാധാന ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയ ആകാശിന്റെ വിഭാഗക്കാരില്‍നിന്ന് ചോര്‍ന്ന വിവരങ്ങളാണ് സംയുക്തസേനയെ സഹായിച്ചതെന്ന് കരുതുന്നു.
(വി ജയിന്‍)

deshabhimani 281111

1 comment:

  1. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ബസു ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ചുള്ള വിവാദം അവസാനിപ്പിക്കുന്നതിന് ഇത് ഉചിതമാണ്. സംസ്ഥാന സര്‍ക്കാരാണ് വിവാദത്തിന് വിരാമമിടേണ്ടത്- അദ്ദേഹം പറഞ്ഞു.

    ReplyDelete