Thursday, November 24, 2011

കുത്തകകള്‍ക്ക് സാധ്യതയൊരുക്കി ക്യാബിനറ്റ് തീരുമാനം

ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ചെറുകിട വ്യാപാരത്തില്‍ സാധ്യതകളൊരുക്കി 51 ശതമാനം വരെ നിക്ഷേപം അനുവദിക്കാന്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിദേശ നിക്ഷേപത്തിന് 51 ശതമാനം അനുമതി കൊടുത്താണ് കേന്ദ്രം പൊതുജനങ്ങളെ ചൂഷണം ചെയ്യുകയും സാധാരണക്കാരായ കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുകയും ചെയ്യുന്ന ഈ തീരുമാനം കൈക്കൊണ്ടത്. ഒരു വിദേശ കമ്പനിക്ക് ഒറ്റയ്ക്ക് 51 ശതമാനം ഓഹരി അനുവദിക്കാനാണ് കേന്ദ്രതീരുമാനം.

വ്യവസായ മന്ത്രാലയം മുന്നോട്ടു വച്ച ഈ ആശയത്തെ ധനകാര്യ മന്ത്രാലയവും ടെക്‌സ്റ്റൈല്‍ മന്ത്രാലയവും ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മന്ത്രാലയങ്ങളും പിന്തുണച്ചു. ഇതോടെ വാള്‍മാര്‍ട്ട്, ടെസ്‌കോ, കെയര്‍ഫോര്‍ തുടങ്ങിയ വിദേശ സ്ഥാപനങ്ങള്‍ക്ക് കേരളത്തിലേക്ക് വരാനുള്ള വഴി തുറന്നിരിക്കുകയാണ്. നേരത്തെ 10 കോടി ഡോളര്‍ കുറഞ്ഞ നിക്ഷേപം കണക്കാക്കി വിദേശ കമ്പനികള്‍ക്ക് 51 ശതമാനം വരെ നിക്ഷേപിക്കാന്‍ അനുമതി നല്‍കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി അജിത് കുമാര്‍ സേത് ഉള്‍പ്പെടുന്ന പാനല്‍ ശുപാര്‍ശ ചെയ്ത പ്രകാരമാണ് ഈ തീരുമാനം.

ചെറുകിട വ്യാപാരത്തില്‍ വിദേശ നിക്ഷേപം അനുവദിക്കാനാകില്ലെന്ന പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഈ തീരുമാനം രണ്ട് വര്‍ഷമായി അനിശ്ചിതത്വത്തിലായിരുന്നു. ഇതില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ഉല്‍പ്പന്നം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്ന സ്ഥാപനങ്ങളാണ് ഏറ്റവും വലിയ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. 60 കോടി ഡോളറാണ് ഇതുവരെ ഈ വിഭാഗത്തില്‍ വിദേശ നിക്ഷേപം പ്രതീക്ഷിക്കുന്നത്.

വിദേശ നിക്ഷേപം കൂടുതലായി അനുവദിച്ചാല്‍ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമെന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യവാദം. 2006 മുതല്‍ ചെറുകിട വ്യാപാരത്തില്‍ വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. തദ്ദേശീയരായ സ്ഥാപനങ്ങളുടെ പിന്തുണയോടെ ഇതിനകം 60ലധികം സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ ഇന്ത്യയിലേക്ക് പ്രവേശനം കാത്തിരിക്കുന്നത്.

janayugom 241111

No comments:

Post a Comment