Friday, November 18, 2011

പെട്രോള്‍വില ഇനിയും കൂട്ടും; രണ്ടാഴ്ച കൂടുമ്പോള്‍ വിലമാറ്റം

 പെട്രോള്‍വില ഈ മാസമൊടുവില്‍ വീണ്ടും കൂട്ടാന്‍ സാധ്യത. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിനാല്‍ വില കൂട്ടാതിരിക്കാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ പറഞ്ഞു. കഴിഞ്ഞദിവസം വരുത്തിയ വിലക്കുറവ് നികത്തുന്നതരത്തിലാകും വര്‍ധനയെന്നാണ് സൂചന. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 50.9 എന്ന ഉയര്‍ന്ന നിരക്കിലെത്തി. ഇനിമുതല്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പെട്രോള്‍വിലയില്‍ വിപണിക്കനുസൃതമായി മാറ്റംവരുത്താനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു.

എണ്ണക്കമ്പനികളുടെ വിലനിര്‍ണയരീതി സുതാര്യമല്ലെന്ന വിമര്‍ശം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രണ്ടാഴ്ചകൂടുമ്പോള്‍ വില പുനഃപരിശോധിക്കാനുള്ള തീരുമാനമെന്ന് ഭാരത് പെട്രോളിയം ചെയര്‍മാന്‍ ആര്‍ കെ സിങ് പറഞ്ഞു. സിംഗപ്പൂര്‍ ക്രൂഡോയില്‍ നിരക്കുമായി ബന്ധപ്പെടുത്തിയാകും ഇന്ത്യയില്‍ വിലനിര്‍ണയം- ആര്‍ കെ സിങ് പറഞ്ഞു. രണ്ടാഴ്ച കൂടുമ്പോള്‍ എണ്ണക്കമ്പനികള്‍ വില മാറ്റുമെങ്കിലും സര്‍ക്കാരിന് ഇടപെടാനുള്ള അവസരമുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2010 ജനുവരിയില്‍ പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം എണ്ണക്കമ്പനികള്‍ 13 വട്ടം വിലകൂട്ടിയിരുന്നു. ഒരുതവണമാത്രമാണ് കുറച്ചത്. കടുത്ത രാഷ്ട്രീയസമ്മര്‍ദത്തെതുടര്‍ന്നായിരുന്നു ഇത്. രൂപയുടെ വിലയിടിവ് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പെട്രോള്‍വില റെക്കോഡ് നിരക്കിലേക്ക് ഉയര്‍ന്നേക്കും. ഇപ്പോള്‍ ഡോളറിന് 51 രൂപയെന്ന നിരക്കിലെത്തിയിരിക്കുന്ന മൂല്യം അധികം വൈകാതെ എക്കാലത്തെയും കുറഞ്ഞ നിരക്കായ 52.17 മറികടക്കുമെന്നാണ് സാമ്പത്തികകാര്യ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അങ്ങനെവരുമ്പോള്‍ പെട്രോള്‍വില കൂടുന്നതിനൊപ്പം ഡീസല്‍ - എല്‍പിജി വിലകളുടെ നിയന്ത്രണം എടുത്തുകളയണമെന്ന സമ്മര്‍ദം എണ്ണക്കമ്പനികള്‍ ശക്തിപ്പെടുത്തുകയും ചെയ്യും.
(എം പ്രശാന്ത്)

deshabhimani 181111

1 comment:

  1. പെട്രോള്‍വില ഈ മാസമൊടുവില്‍ വീണ്ടും കൂട്ടാന്‍ സാധ്യത. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിനാല്‍ വില കൂട്ടാതിരിക്കാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ പറഞ്ഞു. കഴിഞ്ഞദിവസം വരുത്തിയ വിലക്കുറവ് നികത്തുന്നതരത്തിലാകും വര്‍ധനയെന്നാണ് സൂചന. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 50.9 എന്ന ഉയര്‍ന്ന നിരക്കിലെത്തി. ഇനിമുതല്‍ ഓരോ രണ്ടാഴ്ച കൂടുമ്പോഴും പെട്രോള്‍വിലയില്‍ വിപണിക്കനുസൃതമായി മാറ്റംവരുത്താനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചു.

    ReplyDelete