Friday, April 6, 2012

ഇപിഎഫ് പലിശയില്‍ നേരിയ വര്‍ധന വരുത്തും


എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ 9.5ല്‍നിന്ന് 8.25 ശതമാനമായി വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പലിശയില്‍ നാമമാത്ര വര്‍ധന വരുത്തി മുഖം രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. പലിശ 8.6 ശതമാനമായി നേരിയ തോതില്‍ വര്‍ധിപ്പിക്കാനാണ് നീക്കം. കേന്ദ്രബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് മാര്‍ച്ച് 15നാണ് കേന്ദ്രം പിഎഫ് പലിശനിരക്ക് ഒന്നേകാല്‍ ശതമാനം വെട്ടിക്കുറച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടനയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)യോഗം ചേര്‍ന്ന് പലിശനിരക്കില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്.

പത്ത് വര്‍ഷത്തിനിടയില്‍ പലിശനിരക്കിലുണ്ടായ ഏറ്റവും വലിയ വെട്ടിക്കുറവ് 4.7 കോടി വരിക്കാരുടെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കി. ഇതിനെതിരെ ട്രേഡ് യൂണിയനുകള്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ്. സിബിടിയോഗത്തില്‍ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ തുടര്‍ച്ചയായി എതിര്‍ത്തിരുന്നു. ഇതേത്തുടര്‍ന്ന് പല തവണ തീരുമാനം മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും ധനമന്ത്രാലയം ഇടപെട്ട് പലിശനിരക്ക് വെട്ടിക്കുറയ്ക്കുകയായിരുന്നു. ധനകമ്മി കുറയ്ക്കാനുള്ള നടപടിയെന്ന പേരിലാണ് പലിശ കുറയ്ക്കാന്‍ മന്ത്രാലയം സമ്മര്‍ദം ചെലുത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഫെബ്രുവരിവരെ പലിശനിരക്ക് കുറയ്ക്കുന്നത് നീട്ടിവച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ധനമന്ത്രാലയം പലിശനിരക്ക് വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശിച്ചു. 8.5 ശതമാനം പലിശ നല്‍കിയാല്‍ 526.44 കോടിയുടെ കമ്മി ഉണ്ടാകുമെന്നും 8.25 ശതമാനമാക്കിയാല്‍ 24 ലക്ഷത്തിന്റെ കമ്മി മാത്രമേ ഉണ്ടാകൂ എന്നും ധനമന്ത്രാലയം കണക്കു കൂട്ടി.

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സമ്പാദ്യത്തിന് കിട്ടേണ്ട പലിശയില്‍ വന്‍ കുറവ് വരുത്തി കമ്മി കുറയ്ക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കായി ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവ് തുടര്‍ന്നും ബജറ്റില്‍ നല്‍കി. ധനകമ്മി, വിഭവസമാഹരണം എന്നീ സാഹചര്യങ്ങളില്‍ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുകയുമാണ് യുപിഎ സര്‍ക്കാരിന്റെ സ്ഥിരം ശൈലി.
(വി ജയിന്‍)

deshabhimani 060412

1 comment:

  1. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ 9.5ല്‍നിന്ന് 8.25 ശതമാനമായി വെട്ടിക്കുറച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പലിശയില്‍ നാമമാത്ര വര്‍ധന വരുത്തി മുഖം രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. പലിശ 8.6 ശതമാനമായി നേരിയ തോതില്‍ വര്‍ധിപ്പിക്കാനാണ് നീക്കം. കേന്ദ്രബജറ്റ് അവതരണത്തിന് തൊട്ടുമുമ്പ് മാര്‍ച്ച് 15നാണ് കേന്ദ്രം പിഎഫ് പലിശനിരക്ക് ഒന്നേകാല്‍ ശതമാനം വെട്ടിക്കുറച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടനയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് (സിബിടി)യോഗം ചേര്‍ന്ന് പലിശനിരക്കില്‍ മാറ്റം വരുത്താനൊരുങ്ങുന്നത്.

    ReplyDelete