Tuesday, June 12, 2012

അപവാദപ്രചാരണം ചെറുക്കുക: സിപിഐ എം


കേരളത്തില്‍ നടക്കുന്ന കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണങ്ങളെ നേരിടാനും പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കാനും ഐക്യത്തോടെ രംഗത്തിറങ്ങാന്‍ എല്ലാ പാര്‍ടിപ്രവര്‍ത്തകരോടും അനുഭാവികളോടും സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം അഭ്യര്‍ഥിച്ചു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം ഇക്കാര്യത്തില്‍ സിപിഐ എമ്മിനെ പഴിച്ച് ആസൂത്രിതവും തുടര്‍ച്ചയായതുമായ പ്രചാരണമാണ് നടക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി, കേരള മുഖ്യമന്ത്രി, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരാണ് ഈ പ്രചാരണം കെട്ടഴിച്ചുവിട്ടത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രചാരണം നീട്ടിക്കൊണ്ടുപോയി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തെ സംസ്ഥാന സര്‍ക്കാരും ഭരണകക്ഷിയും സ്വാധീനിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സിപിഐ എം നേതാക്കളെ കേസില്‍ കുടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. വാടകക്കൊലയാളികളാണ് കൊലപാതകം ചെയ്തത്. ക്രൂരമായ കൊലപാതകത്തെ പാര്‍ടി അപലപിച്ചു. സംഭവത്തില്‍ പാര്‍ടിക്ക് ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയ എതിരാളികളെ വധിക്കുന്നതില്‍ വിശ്വസിക്കുന്നില്ലെന്ന് ശക്തമായിത്തന്നെ പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും പാര്‍ടി അംഗത്തിന് പങ്കുണ്ടെന്ന് പാര്‍ടിയുടെ അന്വേഷണത്തില്‍ ബോധ്യമായാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാര്‍ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു.

കേരളത്തില്‍ ഒരു മാസത്തിനിടയില്‍ ഉണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് പാര്‍ടി വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ചോദ്യത്തിനു മറുപടിയായി പ്രകാശ് കാരാട്ട് പറഞ്ഞു. ഇതിനായി ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കും. അതിനുശേഷം പൊളിറ്റ് ബ്യൂറോ അന്തിമ നിഗമനത്തിലെത്തും. ടി പി ചന്ദ്രശേഖരന്‍വധവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ സംസ്ഥാന കമ്മിറ്റിയുടെ പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചയനുസരിച്ച് പൊളിറ്റ് ബ്യൂറോ പിന്നീട് തീരുമാനമെടുക്കും. എം എം മണിക്കെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിട്ടുണ്ടെന്ന് പ്രകാശ് കാരാട്ട് മറ്റൊരു ചോദ്യത്തിന് മറുപടി നല്‍കി. നടപടി തൊട്ടുമുകളിലുള്ള കമ്മിറ്റിക്ക് റിപ്പോര്‍ട്ട് ചെയ്ത് അംഗീകാരം വാങ്ങുകയെന്നതാണ് രീതി. അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്. പാര്‍ടിയില്‍ "സുപ്രീം ലീഡര്‍" ഇല്ലെന്ന് അദ്ദേഹം മറുപടി നല്‍കി.
(വി ജയിന്‍)

deshabhimani 120612

1 comment:

  1. കേരളത്തില്‍ നടക്കുന്ന കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരണങ്ങളെ നേരിടാനും പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോല്‍പ്പിക്കാനും ഐക്യത്തോടെ രംഗത്തിറങ്ങാന്‍ എല്ലാ പാര്‍ടിപ്രവര്‍ത്തകരോടും അനുഭാവികളോടും സിപിഐ എം കേന്ദ്ര കമ്മിറ്റിയോഗം അഭ്യര്‍ഥിച്ചു. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം ഇക്കാര്യത്തില്‍ സിപിഐ എമ്മിനെ പഴിച്ച് ആസൂത്രിതവും തുടര്‍ച്ചയായതുമായ പ്രചാരണമാണ് നടക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ച് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു

    ReplyDelete