Friday, June 22, 2012

വില കുതിക്കുന്നു; സര്‍ക്കാര്‍ നിഷ്ക്രിയം


അരിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വില കുതിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയം. വിലക്കയറ്റത്തിന്റെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിച്ചിരുന്ന പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലായതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. അതേസമയം, വിലക്കയറ്റം തടയാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. അരിയുടെയും പലചരക്ക് സാധനങ്ങളുടെയും വില വര്‍ധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭക്ഷ്യവകുപ്പുസെക്രട്ടറിയും റേഷന്‍ കണ്‍ട്രോളറും അടങ്ങുന്ന സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വില വര്‍ധിക്കാനുള്ള കാരണങ്ങള്‍ മനസ്സിലായിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബ്രാന്‍ഡഡ് അരിയും ആന്ധ്രയില്‍നിന്നുള്ള അരിയുമാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഇതിന്റെ വരവു കുറഞ്ഞതാകാം അരിവില വര്‍ധിക്കാന്‍ കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിതരണ സമ്പ്രദായം തകര്‍ന്നതോടെയാണ് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായത്. സപ്ലൈകോയുടെ അരിക്കടകള്‍ നിര്‍ത്തലാക്കി. കണ്‍സ്യൂമര്‍ഫെഡ് വഴി വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ വില കുത്തനെ കൂട്ടി. കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന ഇടക്കാല വിഹിതം ഈ സാമ്പത്തികവര്‍ഷം കിട്ടാത്തതുമൂലം റേഷനരിയുടെ വിതരണവും അവതാളത്തിലായി. സപ്ലൈകോയും കണ്‍സ്യൂമര്‍ഫെഡും ചേര്‍ന്ന് വിപണിയില്‍ നടത്തിയ ഇടപെടലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കിയിരുന്നത്. കണ്‍സ്യൂമര്‍ഫെഡ് സാധനങ്ങള്‍ക്ക് ഇപ്പോള്‍ കുത്തനെ വിലകൂട്ടിയത് വിപണിക്ക് തിരിച്ചടിയായി. മുളകിന് 45ല്‍ നിന്ന് 70 രൂപയായും പഞ്ചസാരയ്ക്ക് 34 രൂപയായും വില വര്‍ധിപ്പിച്ചു. 36 രൂപയായിരുന്ന ഉഴുന്ന് വില 68 രൂപയായി. ഉള്ളിവില 32 രൂപയിലും വെള്ളക്കടല 90 രൂപയിലുമെത്തി. മല്ലിവില 52 രൂപയായും ചെറുപയര്‍ വില 68 രൂപയായും ഉയര്‍ന്നു. അരിവില കിലോയ്ക്ക് അഞ്ചുരൂപയുടെവരെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസംവരെ 24 രൂപയായിരുന്ന വെള്ള അരിയുടെ വില 28 രൂപയിലെത്തി. മട്ട, ജയ, സുരേഖ, വസന്ത തുടങ്ങി എല്ലാ ഇനങ്ങളും വിലവര്‍ധനയുടെ പിടിയിലാണ്. പച്ചക്കറിക്കും പൊള്ളുന്ന വില തുടരുകയാണ്.

മുട്ടയ്ക്കും മാംസത്തിനും മത്സ്യത്തിനും പൊള്ളുന്ന വിലയാണ്. വിലവര്‍ധനയില്ലാതെ സപ്ലൈകോ വിതരണം ചെയ്തിരുന്ന 13 ഇനം നിത്യോപയോഗസാധനങ്ങള്‍ വിപണനകേന്ദ്രങ്ങളില്‍ മിക്കയിടത്തും ലഭ്യമല്ല. സപ്ലൈകോയുടെ വിപണി ഇടപെടലിനുള്ള ബജറ്റ് വിഹിതം 50 കോടിയായി കുറച്ചതും തിരിച്ചടിക്ക് കാരണമായി. എല്‍ഡിഎഫ് ബജറ്റില്‍ 105-120 കോടിയാണ് സപ്ലൈകോയ്ക്ക് അനുവദിച്ചിരുന്നത്. ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്തത് തീരദേശത്ത് ജനജീവിതവും വറുതിയിലാക്കി. കപ്പലുകളുടെ അനിയന്ത്രിതമായ വിഹാരംമൂലം തീരദേശത്തെ മത്സ്യസമ്പത്ത് കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പരവ, ആവോലി തുടങ്ങിയ ഇനങ്ങള്‍ കിട്ടാനില്ല. വാള അപൂര്‍വ ഇനമായി മാറി. മത്സ്യം തേടി ആഴക്കടയിലേക്ക് പോകാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നത് ഇന്ധനച്ചെലവ് കൂട്ടുന്നു. ഇതുമൂലം മീനിന്റെ വിലയും കുതിക്കുകയാണ്.

deshabhimani 220612

1 comment:

  1. അരിയുടെയും നിത്യോപയോഗസാധനങ്ങളുടെയും വില കുതിക്കുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയം. വിലക്കയറ്റത്തിന്റെ പിടിയില്‍നിന്ന് ജനങ്ങളെ രക്ഷിച്ചിരുന്ന പൊതുവിതരണസമ്പ്രദായം തകര്‍ച്ചയിലായതോടെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നു. അതേസമയം, വിലക്കയറ്റം തടയാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം കാര്യമായ തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. അരിയുടെയും പലചരക്ക് സാധനങ്ങളുടെയും വില വര്‍ധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഭക്ഷ്യവകുപ്പുസെക്രട്ടറിയും റേഷന്‍ കണ്‍ട്രോളറും അടങ്ങുന്ന സമിതി രൂപീകരിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete