Thursday, June 21, 2012

ലീഗിനുമുമ്പില്‍ മുട്ടുവിറയ്ക്കുന്ന ആഭ്യന്തരമന്ത്രി: എളമരം കരീം


മുസ്ലിംലീഗിനുമുമ്പില്‍ മുട്ടുവിറയ്ക്കുന്ന ആഭ്യന്തരമന്ത്രിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തരംതാണെന്ന് എളമരം കരീം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ രാഷ്ട്രീയോപകരണം മാത്രമായി അധഃപ്പതിപ്പിച്ചു. യുഡിഎഫിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന സംവിധാനമായി മാറിയ പൊലീസ് സേനയില്‍നിന്ന് നീതിപൂര്‍വമായ പ്രവര്‍ത്തനം എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന് ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചയില്‍ എളമരം കരീം ചോദിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയശേഷം മുസ്ലിംലീഗുകാര്‍ ആക്രമണങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് 189 കേസ് രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍തന്നെ നിയമസഭയെ അറിയിച്ചതാണ്. 527 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍, 1624 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ സമ്മതിക്കുന്നു. ലീഗിനു മുമ്പില്‍ ആഭ്യന്തരമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്. മാറാട് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തശേഷം മുങ്ങിയവരല്ലേ നിങ്ങള്‍. ഒമ്പതു പേര്‍ കൊല്ലപ്പെട്ട രണ്ടാം കലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്റെ നിര്‍ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. കേന്ദ്രം നിരാകരിച്ചു. എന്നാല്‍, ക്രൈംബ്രാഞ്ച് ലീഗ് നേതാക്കളായ എം സി മായിന്‍ഹാജി ഒന്നാംപ്രതിയും മൊയ്തീന്‍കോയ രണ്ടാം പ്രതിയുമായി കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിന് ഒരുങ്ങുന്നതിനിടെ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണോദ്യോഗസ്ഥനെ മാറ്റി.

നാദാപുരത്തെ ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരിയുടെ വീടിനടുത്ത് ബോംബുണ്ടാക്കുന്നതിനിടെ പൊട്ടി അഞ്ച് ലീഗുകാര്‍ കൊല്ലപ്പെട്ടു. അന്വേഷണം ലീഗുകാരിലേക്ക് എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി അന്വേഷണം മരവിപ്പിച്ചു. വാളകത്ത് അധ്യാപകനെ ക്രൂരമായി ആക്രമിച്ച കേസില്‍ ആരെയെങ്കിലും പിടിക്കാന്‍ പൊലീസിന് കഴിഞ്ഞോ. ചന്ദ്രശേഖരന് ഭീഷണിയുള്ളതായി ഇന്റലിജന്‍സ് എഡിജിപി റൂറല്‍ എസ്പിയെ അറിയിച്ചിരുന്നു. എന്തു നടപടിയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ എടുത്തത്. പൊലീസ് സംരക്ഷണം നല്‍കുന്നതു സംബന്ധിച്ച് ചന്ദ്രശേഖരന് കത്ത് നല്‍കിയിരുന്നോയെന്നും രേഖാമൂലം എന്തെങ്കിലും മറുപടി തന്നോ എന്നും വ്യക്തമാക്കണം.

കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പ്രസ്താവന ശ്രദ്ധയില്‍പ്പെടാത്ത ആഭ്യന്തരമന്ത്രി ഇടുക്കിയിലെ വിദൂരഗ്രാമത്തില്‍ എം എം മണി നടത്തിയ പ്രസംഗം ശ്രദ്ധയില്‍പ്പെട്ടു എന്നാണ് സഭയെ അറിയിച്ചത്. അതിന്റെ പേരില്‍ കേസുകളെടുക്കുന്നു. നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നെന്നും ഇനിയും വെടിവയ്ക്കുമെന്നും പ്രഖ്യാപിച്ച കെ സുധാകരനെതിരെ കേസെടുക്കുമോ. കൂത്തുപറമ്പ് വെടിവയ്പിനെക്കുറിച്ച് മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റിന്റെ വെളിപ്പെടുത്തലനുസരിച്ച് സുധാകരനെതിരെ അന്വേഷിക്കുമോ. അഴീക്കോടന്‍, കുഞ്ഞാലി, കൊളങ്ങരേത്ത് രാഘവന്‍, സേവറി നാണു വധക്കേസുകളും പുനരന്വേഷിക്കുമോ. പുനരന്വേഷണം നടത്തി എല്‍ഡിഎഫിനെ വേട്ടയാടാന്‍ ശ്രമിക്കുന്നവര്‍ ഇത് കേരളമാണെന്ന് ഓര്‍ക്കണം. യുഡിഎഫ് അധികാരമേറ്റശേഷം സര്‍ക്കാര്‍ കണക്കനുസരിച്ച് സംസ്ഥാനത്ത് 370 കൊലപാതകം നടന്നു. ഇതില്‍ 26 കൊലപാതകം മാത്രമാണ് നിങ്ങള്‍ ആക്ഷേപിക്കുന്ന കണ്ണൂരില്‍ നടന്നത്. യുഡിഎഫ് സര്‍ക്കാറിന്റെ മൂക്കിനുകീഴെ തിരുവനന്തപുരം ജില്ലയില്‍ 50 കൊലപാതകമുണ്ടായി. വിദ്യാഥികളെ തല്ലിച്ചതയ്ക്കുന്ന പൊലീസിന്റെ ക്രൂരതയെ ന്യായീകരിച്ച് സര്‍ക്കാര്‍ വിദ്യാര്‍ഥിവേട്ടയ്ക്ക് പ്രോത്സാഹനം നല്‍കുകയാണ്. പൊലീസ് നിയമപരമായല്ല, യുഡിഎഫിന്റെ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കേസുകളുടെ ദിശ നിശ്ചയിക്കുന്നത് രാഷ്ട്രീയനേതൃത്വമാണ്. സിപിഐ എം വിരുദ്ധഅപസ്മാരം ബാധിച്ച സര്‍ക്കാര്‍ അപകടത്തിലേക്കാണ് കേരളത്തെ നയിക്കുന്നത്. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും കരീം പറഞ്ഞു.

deshabhimani 200612

1 comment:

  1. മുസ്ലിംലീഗിനുമുമ്പില്‍ മുട്ടുവിറയ്ക്കുന്ന ആഭ്യന്തരമന്ത്രിയായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തരംതാണെന്ന് എളമരം കരീം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ രാഷ്ട്രീയോപകരണം മാത്രമായി അധഃപ്പതിപ്പിച്ചു. യുഡിഎഫിന്റെ ഇംഗിതപ്രകാരം പ്രവര്‍ത്തിക്കുന്ന സംവിധാനമായി മാറിയ പൊലീസ് സേനയില്‍നിന്ന് നീതിപൂര്‍വമായ പ്രവര്‍ത്തനം എങ്ങനെ പ്രതീക്ഷിക്കാനാകുമെന്ന് ആഭ്യന്തരവകുപ്പിന്റെ ധനാഭ്യര്‍ഥനചര്‍ച്ചയില്‍ എളമരം കരീം ചോദിച്ചു.

    ReplyDelete