Thursday, June 13, 2013

"ടെലിഗ്രാമിന് വധശിക്ഷ"

ഇ മെയിലിന്റെയും എസ്എംഎസിന്റെയും വേഗത്തിനൊപ്പം മത്സരിക്കാന്‍ ശേഷിയില്ലാത്ത ടെലിഗ്രാം സര്‍വീസ് ഓര്‍മയാകുന്നു.160 വര്‍ഷം പഴക്കമുള്ള ടെലിഗ്രാം സര്‍വീസ് ജൂലൈ 15ന് നിര്‍ത്തലാക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചു. ബ്രിട്ടീഷ്ഭരണകാലത്ത് 1850കളിലാണ് ഇന്ത്യയില്‍ ഈ സേവനം ആരംഭിച്ചത്. ദീര്‍ഘകാലം രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ളവര്‍ക്ക് സന്തോഷത്തിന്റെയും സന്താപത്തിന്റെയും ചൂടുള്ള വാര്‍ത്തയുടെ ഏക ഉറവിടമായിരുന്നു ചുരുക്കെഴുത്തു സന്ദേശമായ കമ്പിയില്ലാകമ്പി എന്ന ടെലിഗ്രാം. ജൂലൈ 15ഓടെ സേവനം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ടെലിഗ്രാഫ് സര്‍വീസ് സീനിയര്‍ ജനറല്‍ മാനേജര്‍ ഷമീം അക്തറാണ് ഉത്തരവിറക്കിയത്. അന്നുമുതല്‍ ഇന്ത്യയിലെ ബിഎസ്എന്‍എല്‍ ഓഫീസുകളൊന്നും ടെലിഗ്രാം ബുക്കിങ് സ്വീകരിക്കില്ല. ടെലിഗ്രാം ബുക്കിങ് രസീതുകളും മറ്റും ആറുമാസത്തേക്കുകൂടി സൂക്ഷിച്ചാല്‍ മതിയെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

ബിഎസ്എന്‍എല്‍ രംഗത്തെ ട്രേഡ്യൂണിയനുകള്‍ ഈ നീക്കത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികവരുമാനമില്ലാത്ത സേവനം നിലനിര്‍ത്താന്‍ കേന്ദ്രസഹായം തേടിയെങ്കിലും ബിഎസ്എന്‍എല്‍ ബോര്‍ഡ് ഉചിത തീരുമാനമെടുക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ബിഎസ്എന്‍എല്‍ ഡല്‍ഹി സര്‍ക്കിളിലെ ഉന്നതന്‍ വെളിപ്പെടുത്തി.സേവനം നിര്‍ത്തുന്നതോടെ ടെലിഗ്രാം ജീവനക്കാരെ മൂന്ന് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്ലിന്റെ മറ്റ് മേഖലകളിലേക്ക് നിയമിക്കാനാണ് നിര്‍ദേശം. കോടതിരേഖകളുടെ കൈമാറ്റത്തിന്റെ അംഗീകൃതസംവിധാനം ടെലികോം മാത്രമായതിനാല്‍ സര്‍വീസ് നിര്‍ത്തലാക്കുന്നതിന് കോടതിയുടെ അനുമതി ആവശ്യമാണ്. ഉള്‍നാടന്‍ മേഖലയിലെ ഗ്രാമീണര്‍ ഇപ്പോഴും ടെലിഗ്രാം സേവനം സജീവമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. സര്‍വീസ് നിര്‍ത്തലാക്കുന്നതിനുപകരം തപാല്‍വകുപ്പിനു കൈമാറുകയാണ് വേണ്ടതെന്ന വാദവും ശക്തമാണ്.

deshabhimani

No comments:

Post a Comment