Thursday, June 13, 2013

പാണ്ഡെയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഗുജറാത്തില്‍, മലയാളിയായ പ്രാണേഷ്പിള്ളയും പത്തൊമ്പതുകാരിയായ ഇസ്രത് ജഹാനുമടക്കം നാലുപേരെ 2004ല്‍ വ്യാജ ഏറ്റുമുട്ടല്‍ക്കഥയുണ്ടാക്കി വെടിവച്ചുകൊന്ന കേസില്‍ തനിക്കെതിരായ എഫ്ഐആറും ജാമ്യമില്ലാവാറണ്ടും റദ്ദാക്കണമെന്ന മുഖ്യപ്രതിയായ ഐപിഎസ് ഉദ്യോഗസ്ഥന്‍ പി പി പാണ്ഡെയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഗുജറാത്ത് പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായ പാണ്ഡെയെ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്താന്‍ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 2011 മുതല്‍ പാണ്ഡെ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒളിവിലാണ്. തുടര്‍ന്ന് സിബിഐ പുറപ്പെടുവിച്ച ജാമ്യമില്ലാവാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. തടസ്സഹര്‍ജിയുമായി പാണ്ഡെ സമീപിക്കേണ്ടത് ഹൈക്കോടതിയെയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഗ്യാന്‍സുധ മിശ്ര ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കൊല്ലാനെത്തിയ ഭീകരരായി ചിത്രീകരിച്ചാണ് ഗുജറാത്ത് പൊലീസ് നാലുപേരെ കൊന്നത്്. 1980ലെ ഐപിഎസ് ബാച്ചുകാരനായ പാണ്ഡെ 2004ല്‍ അഹമ്മദാബാദ് ജോയിന്റ് പൊലീസ് കമീഷണറായിരുന്നു. ഇസ്രത് ജഹാനും കൂട്ടരും "ഭീകരരാണെന്ന" ഇന്റലിജന്‍സ് വിവരം കീഴ്ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത് പാണ്ഡെയാണ്. പാണ്ഡെയെ ഗുജറാത്ത് സര്‍ക്കാര്‍ ഒളിപ്പിക്കുകയാണെന്ന് സിബിഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

പാണ്ഡെയെ കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് സിബിഐ

അലഹബാദ്: ഗുജറാത്തില്‍ മലയാളിയായ പ്രാണേഷ്പിള്ളയും പത്തൊമ്പതുകാരിയായ ഇസ്രത് ജഹാനുമടക്കം നാലുപേരെ 2004ല്‍ വ്യാജ ഏറ്റുമുട്ടല്‍ക്കഥയുണ്ടാക്കി വെടിവച്ചുകൊന്ന കേസില്‍ മുഖ്യപ്രതിയായ ഒളിവില്‍കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ പി പി പാണ്ഡെയെ "പ്രഖ്യാപിത കുറ്റവാളിയായി" പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കോടതിയില്‍ സിബിഐ ഹര്‍ജി സമര്‍പ്പിച്ചു. കോടതി വ്യാഴാഴ്ച വിധി പറയും.

പാണ്ഡെയെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചാല്‍ അയാളുടെപേരിലുള്ള സ്വത്തുവകകള്‍ കണ്ടെത്താന്‍ സിബിഐക്ക് കഴിയും. ഗുജറാത്ത് പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലായ പാണ്ഡെ 2011 മുതല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഒളിവിലാണ്. പാണ്ഡെയെ ഗുജറാത്ത് സര്‍ക്കാര്‍ ഒളിപ്പിക്കുകയാണെന്ന് സിബിഐ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, തനിക്കെതിരായ എഫ്ഐആറും ജാമ്യമില്ലാവാറണ്ടും റദ്ദാക്കണമെന്നാവശപ്പെട്ട് പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളി. 1980ലെ ഐപിഎസ് ബാച്ചുകാരനായ പാണ്ഡെ 2004ല്‍ അഹമ്മദാബാദ് ജോയിന്റ് പൊലീസ് കമീഷണറായിരുന്നു. നരേന്ദ്രമോഡിയെ കൊല്ലാനെത്തിയ ഭീകരരായി ചിത്രീകരിച്ചാണ് നാലുപേരെ കൊന്നത്. പാണ്ഡെയ്ക്കും കൂട്ടര്‍ക്കും മോഡി സ്ഥാനക്കയറ്റം നല്‍കിയിരുന്നു.

deshabhimani

No comments:

Post a Comment