Wednesday, October 21, 2020

ബാർ ലൈസൻസ്‌ പുതുക്കൽ : 8 കോടി കോഴയ്‌ക്ക്‌ തെളിവ്‌; അന്വേഷണം അട്ടിമറിച്ചു

 ആദ്യം ലൈസൻസ്‌ ഫീസ്‌ കൂട്ടുമെന്ന്‌ പ്രഖ്യാപിക്കും. കോഴ ഉറപ്പിച്ചശേഷം വർധന പിൻവലിക്കും. പിന്നെ ബാറ്‌ പൂട്ടുമെന്ന്‌ പറയും. പിന്നാലെ തുറക്കാൻ പിരിവ്‌.   യുഡിഎഫ്‌ കാലത്ത്‌ എക്‌സൈസ്‌ വകുപ്പിലെ ഓരോ തീരുമാനവും തീവെട്ടിക്കൊള്ളയ്‌ക്കായിരുന്നുവെന്നാണ്‌‌ ബാർ ഉടമസ്ഥ സംഘടനയുടെ മുൻ വർക്കിങ്‌‌ പ്രസിഡന്റ്‌ ബിജു രമേശിന്റെ  വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്‌.

ബിസിനസുകാരെ യുഡിഎഫ്‌ സർക്കാർ കറവപ്പശുക്കളായാണ്‌ കണ്ടത്‌. കിട്ടുന്നതെല്ലാം പിടിച്ചുവാങ്ങി. എൽഡിഎഫ്‌ സർക്കാർ അങ്ങനെയൊന്നും ചെയ്‌തിട്ടില്ലെന്നും ബിജു രമേശ്‌ പറഞ്ഞു.ബാർ ലൈസൻസ്‌ പുതുക്കാനായി മുൻ യുഡിഎഫ്‌ സർക്കാരിലെ മന്ത്രിമാർക്ക്‌ നൽകാൻ ബാറുടമകളിൽനിന്ന്‌ പിരിച്ചത്‌ 10 കോടി രൂപയാണ്‌.  ബാറുടമകളിൽ നിന്ന്‌ 2.5 ലക്ഷം രൂപവീതവും  ബിയർ–-വൈൻ പാർലർ ഉടമകളിൽനിന്ന്‌ 15 ലക്ഷം രൂപ വീതവുമായിരുന്നു ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ ശേഖരിച്ചത്‌.

യുഡിഎഫ്‌ സർക്കാർ ലൈസൻസ്‌ പുതുക്കൽ ഫീസ്‌  കൂട്ടില്ലെന്ന്‌ ഉറപ്പ്‌ നൽകിയായിരുന്നു പിരിവ്‌.  കോഴയായി എട്ടുകോടി രൂപ നൽകി. ബാക്കി രണ്ടു കോടി കേസ്‌ നടത്തിപ്പിന്‌ നീക്കിവച്ചു. ഇതിന്റെ വ്യക്തമായ തെളിവ്‌ കൈമാറിയിട്ടും അന്വേഷണം അട്ടിമറിച്ചു.

തിരുവനന്തപുരം ഒന്നാംക്ലാസ്‌ ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിൽ‌‌ അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ്‌ സിആർപിസി 164–-ാം വകുപ്പു പ്രകാരം തെളിവടക്കം നൽകിയ രഹസ്യമൊഴിയിലാണ്‌ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്‌.

2012 മാർച്ചിലെ ബജറ്റിനുമുമ്പ്‌ ബാറുടമകളുമായുള്ള ആദ്യ പ്രീ ബജറ്റ്‌ യോഗത്തിൽ ലൈസൻസ്‌ പുതുക്കൽ ഫീസ്‌ 22ൽനിന്ന്‌ 30 ലക്ഷമാക്കാൻ തീരുമാനിച്ചതായി കെ ബാബു അറിയിച്ചെന്നാണ്‌ മൊഴി. ഫീസ്‌ വർധിപ്പിക്കാതിരിക്കാൻ‌ ഏഴരക്കോടിക്ക്‌ ബാറുടമകൾ കച്ചവടം ഉറപ്പിച്ചു. ഫീസ്‌ പേരിന്‌ വർധിപ്പിച്ചു‌. ഇതിനു പിന്നാലെ മുഴുവൻ ബാറും പൂട്ടി‌. ഇതും കോഴ വാങ്ങാനുള്ള നാടകമായിരുന്നു. 

ബിജു രമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ കെ ബാബുവിനെതിരെ വിജിലൻസ്‌ കേസെടുത്തത്‌. പിരിച്ച പണം ആർക്കൊക്കെ നൽകണമെന്ന്‌ നിർദേശിച്ചത്‌ എക്‌സൈസ്‌ മന്ത്രിയായിരുന്ന കെ ബാബുവായിരുന്നു. ഒരു കോടി രൂപ രമേശ്‌ ചെന്നിത്തയ്‌ലക്കും കിട്ടി.

ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ യോഗത്തിലാണ്‌ പണം നൽകിയത്‌ ആദ്യം വെളിപ്പെടുത്തിയത്‌. ഇതിന്റെ ശബ്ദരേഖയടങ്ങിയ മൊബൈൽ ഫോണും കോടതിക്ക്‌ കൈമാറി. ഈ ഫോൺ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ കൈമാറിയെങ്കിലും റിപ്പോർട്ട്‌ അട്ടിമറിച്ചു.

ചെന്നിത്തലയ്‌ക്ക്‌ ഒരു കോടി കോഴ : സമഗ്ര അന്വേഷണം വേണം: എ വിജയരാഘവൻ

യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാറുടമകളിൽനിന്ന്‌ പിരിച്ച പണം രമേശ് ചെന്നിത്തലയ്ക്കടക്കം വീതംവച്ചെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ സമഗ്രമായി അന്വേഷിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു.

ഒരു കോടി രൂപ ചെന്നിത്തലയുടെ ഓഫീസിലും 50 ലക്ഷം കെ ബാബുവിന്റെ ഓഫീസിലും 25 ലക്ഷം വി എസ് ശിവകുമാറിന്റെ വീട്ടിലും എത്തിച്ചെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ അതീവ ഗൗരവമാണ്. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത് ഒട്ടനവധി കോഴ ഇടപാടുകൾ അരങ്ങേറിയെന്ന്‌ ഇത് തെളിയിക്കുന്നു. മുൻ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെയും കള്ളപ്പണ ഇടപാട് അന്വേഷിച്ചാൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരും.

യുഡിഎഫ് എംഎൽഎമാരായ പി ടി തോമസും കെ എം ഷാജിയും കള്ളപ്പണ ഇടപാടിൽ അന്വേഷണ പരിധിയിലാണ്‌. മുൻ മന്ത്രി കെ ബാബു അവിഹിത സമ്പാദ്യ കേസിന്റെ വിചാരണയിലും. പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിം കുഞ്ഞും ജ്വല്ലറി തട്ടിപ്പിൽ എം സി ഖമറുദീനും പ്രതിക്കൂട്ടിലാണ്.

ഇതിനു പുറമെയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തലുകൾ. സത്യം പുറത്തുകൊണ്ടുവരാൻ സമഗ്രാന്വേഷണവും നിയമനടപടികളും വേണമെന്ന്‌ വിജയരാഘവൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

No comments:

Post a Comment