Friday, October 23, 2020

ആര്‍എസ്എസിന് അവസരം സൃഷ്ടിക്കുകയാണ് പുതിയ യുഡിഎഫ് കൂട്ടുകെട്ട്; ലീഗിനെ നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രം: കോടിയേരി

 മതനിരപേക്ഷ സഖ്യത്തിനെതിരെ വിശാലമായ കൂട്ടുകെട്ടുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജമാ അത്തെ ഇസ്ലാമിയുമായി മുന്നണി ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പോപ്പുലര്‍  ഫ്രണ്ടുമായും എസ്ഡിപിഐയുമായും അവര്‍  മുന്നണിയുണ്ടാക്കുകയാണെന്നും കോടിയേരി പറഞ്ഞു.

മുസ്ലിം ലീഗിനെ ഫലത്തില്‍  നയിക്കുന്നത് ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമാണ്. ജമാ അത്തിനെ എതിര്‍ത്തവരായിരുന്നു അവര്‍. ജമാ അത്തേ ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും ഭാഗമായി പ്രവര്‍ത്തിക്കുന്ന നില മുസ്ലിം ലീഗിന് വന്നിരിക്കുകയാണ്. തുര്‍ക്കിയിലുള്ള   മ്യൂസിയം മുസ്ലിം പള്ളിയാക്കിയപ്പോള്‍ അനുകൂലിച്ചത് ജമാ അത്തെ ഇസ്ലാമിയാണ്. അതിനനുസരിച്ചാണ് മുസ്ലിം ലീഗ് നിലപാട് സ്വീകരിച്ചത്.ലീഗിന്റെ  നിലപാടില്‍ വന്ന മാറ്റമായിരുന്നു അത്.

 യുഡിഎഫിനെ ഇത്ര കാലം നയിച്ചവരില്‍ നിന്നും  മാറി അത് ചെന്നിത്തലയും എംഎം ഹസനുമൊക്കെയായിരിക്കുന്നു. ആര്‍എസ്എസിന് അവസരം സൃഷ്ടിക്കാനാണ് ഈ പുതിയ കൂട്ടുകെട്ട് സഹായിക്കുന്നത്.ആര്‍സ്എസുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കാന്‍ തിരുവഞ്ചൂര്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ പോയി ചര്‍ച്ച നടത്തി. രഹസ്യ ബാന്ധവത്തിന്റെ ഭാഗമാണിത്.

ഭാവി രാഷ്ട്രീയം യുഡിഎഫിനനുകൂലമാകാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഇത് പുന:പരിശോധിക്കാന്‍ യുഡിഎഫ് തയ്യാറാകണം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്നപ്പോള്‍ കേരളത്തിലെ  കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ സമീപനം സ്വീകരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്റെ കേരളത്തിലെ  നിലപാടിനെ രാഹുല്‍ ഗാന്ധി അംഗീകരിച്ചില്ല. എന്നാല്‍ ചെന്നിത്തല രാഹുലിന്റെ നിലപാടിനെ തള്ളിപ്പറഞ്ഞു. ഹൈക്കമാന്റിനെ തള്ളാന്‍ ചെന്നിത്തല സന്നദ്ധമായത് ആര്‍എസ്എസിനെ തൃപ്തിപ്പെടുത്താനാണ്. ഇതാണ് അണിയറയില്‍ നടക്കുന്നത്.അതിന്റെ ഭാഗമായാണ്  ബിജെപിയെ കോണ്‍ഗ്രസ് വിമര്‍ശിക്കാത്തത്. ഇത് അപകടകരമാണ്.

അതിനാല്‍, മതനിരപേക്ഷ കേരളം സംരക്ഷിക്കാനാണ്  ഇടതുജനാധിപത്യ മുന്നണി കേരളത്തോട് അഭ്യര്‍ഥിക്കുന്നത്.യുഡിഎഫിനോട് അടുത്തുനില്‍ക്കുന്നവര്‍ കോണ്‍ഗ്രസിന്റെ നിലപാടിന് വിരുദ്ധമായി നിന്നാല്‍ സിപിഐ എമ്മും എല്‍ഡിഎഫും  അവരുമായി സഹകരിക്കും. ഇന്നത്തെ ഇടതിനെ കൂടുതല്‍ വിപുലീകരിക്കാന്‍ നിലവിലെ രാഷ്ട്രീയം സഹായിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി

വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം തള്ളാതെ ചെന്നിത്തല; 'പ്രാദേശിക നീക്കങ്ങള്‍ അതാത് ഘടകങ്ങള്‍ തീരുമാനിക്കും'

തിരുവനന്തപുരം > വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടോ എന്ന ചോദ്യത്തോട് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക തലങ്ങളില്‍ പല പാര്‍ട്ടികളുമായി തങ്ങള്‍ക്ക് സഹകരണമുണ്ടാകുമെന്നും അതാത് പ്രാദേശിക ഘടകങ്ങള്‍ക്ക് ഇത് തീരുമാനിക്കാമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല

ഫാസിസ്റ്റ് വിരുദ്ധരുമായി സഖ്യമാകുമെന്നും  ചെന്നിത്തല പറഞ്ഞു

No comments:

Post a Comment