Saturday, February 12, 2011

പാമൊലിന്‍: പരിഭ്രാന്തിയില്‍ യുക്തി നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടി

പാമൊലിന്‍ കേസില്‍ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്

പാമൊലിന്‍ ഇറക്കുമതി സംബന്ധിച്ച ധനപരമായ തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണെന്ന് അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയും കേസില്‍ നാലാംപ്രതിയുമായ സഖറിയ മാത്യു. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാംപ്രതി ടി എച്ച് മുസ്തഫയ്ക്കൊപ്പം സമര്‍പ്പിച്ച ഹര്‍ജിയിലാണ് സഖറിയ മാത്യു ഇക്കാര്യം പറയുന്നത്. ബന്ധപ്പെട്ട ഫയല്‍ ഉമ്മന്‍ചാണ്ടി കണ്ട് ഒപ്പിട്ട ശേഷമാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ പ്രോസിക്യൂഷന്‍ തന്നെ പ്രതിയാക്കിയത് അനീതിയാണെന്ന് വിജിലന്‍സ് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയില്‍ മുസ്തഫ പറഞ്ഞിരുന്നു. ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് പാമൊലിന്‍ ഇറക്കുമതി തീരുമാനമെന്ന് മുസ്തഫ ചൂണ്ടിക്കാട്ടി. ഇതിന് അടിവരയിടുന്നതാണ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യുവിന്റെ ഹര്‍ജി.

ഭക്ഷ്യ-സിവില്‍ സപ്ളൈസ്വകുപ്പിന്റെ അധികചുമതലയുണ്ടായിരുന്ന അദ്ദേഹം സപ്ളൈകോ എക്സ് ഒഫീഷ്യോ ചെയര്‍മാനുമായിരുന്നു. 15 ശതമാനം കമീഷന്‍ നല്‍കി പവര്‍ ആന്‍ഡ് എനര്‍ജി എന്ന സിംഗപ്പൂര്‍ കമ്പനിവഴി പാമൊലിന്‍ ഇറക്കുമതിചെയ്യാനുള്ള നിര്‍ദേശമടങ്ങുന്ന ഫയല്‍ താനാണ് ധനമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചതെന്ന് സഖറിയ മാത്യുവിന്റെ ഹര്‍ജിയില്‍ പറയുന്നു. പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിക്ക് പതിനഞ്ചു ശതമാനം കമീഷന്‍ നല്‍കി ഇറക്കുമതി നടത്താനുള്ള നിര്‍ദ്ദേശം വന്നപ്പോള്‍ തന്നെ സപ്ളൈകോ എം ഡി ജിജി തോംസണോട് കമ്പനിയെക്കുറിച്ച് അന്വേഷിക്കണമെന്ന് താന്‍ നിര്‍ദ്ദേശിച്ചിരുന്നു. പല സംസ്ഥാനങ്ങളിലും ഈ കമ്പനി പാമൊലിന്‍ നല്‍കുന്നുണ്ടെന്നും 15 ശതമാനം കമീഷന്‍ കൊടുക്കുന്നുണ്ടെന്നുമായിരുന്നു മറുപടി. ഇതേതുടര്‍ന്നാണ് 15 ശതമാനം കമീഷന്‍ നല്‍കി ഇറക്കുമതി തീരുമാനവുമായി മുന്നോട്ടുപോകേണ്ടതുണ്ടോ എന്നാരാഞ്ഞ് താന്‍ ഫയല്‍ തയ്യാറാക്കിയതും ചീഫ് സെക്രട്ടറി, ധനമന്ത്രി, ഭക്ഷ്യ-സിവില്‍ സപ്ളൈസ് മന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ അനുമതിക്ക് സമര്‍പ്പിച്ചതും.

മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോകുന്നതിനുമുമ്പ് ഈ നിര്‍ദേശം അംഗീകരിച്ച് ധനമന്ത്രി ഫയലില്‍ ഒപ്പിട്ടു. ഇത്തരം കാര്യങ്ങളില്‍ ധനപരമായ തീരുമാനമെടുക്കാനുള്ള അന്തിമാധികാരം ധനമന്ത്രിയില്‍ നിക്ഷിപ്തമാണ്. ചീഫ് സെക്രട്ടറിയും തുടര്‍ന്ന് ധന- ഭക്ഷ്യ മന്ത്രിമാരും മുഖ്യമന്ത്രിയും അംഗീകരിക്കുകയും അതിനുശേഷം മന്ത്രിസഭായോഗം പരിഗണിച്ച് തീരുമാനമെടുക്കുകയും ചെയ്ത വിഷയത്തില്‍ താന്‍ ഉത്തരവാദിയല്ലെന്ന് സഖറിയ മാത്യു ബോധിപ്പിച്ചു. മന്ത്രിസഭ തീരുമാനമെടുത്താല്‍ അതിനുകീഴെയുള്ള ഉദ്യോഗസ്ഥര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടാന്‍ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതാണെന്നും ഹര്‍ജിയില്‍ പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നെങ്കില്‍ താന്‍ വിശദമായ പരിശോധനക്ക് നിര്‍ദ്ദേശം നല്‍കുകയോ കുറിപ്പ് നല്‍കുകയോ ചെയ്യുമായിരുന്നില്ലെന്ന് സഖറിയ ബോധിപ്പിച്ചു.

പാമൊലിന്‍: പരിഭ്രാന്തിയില്‍ യുക്തി നഷ്ടപ്പെട്ട് ഉമ്മന്‍ചാണ്ടി

പാമൊലിന്‍ കേസില്‍ രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയ മാത്യൂവും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജികള്‍ വ്യക്തമാക്കുന്നത് അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആ ഇടപാടില്‍ നിഷേധിക്കാനാകാത്ത പങ്കുണ്ടെന്നുതന്നെയാണ്. തന്റെ നിരപരാധിത്വം അദ്ദേഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചാല്‍ മതിയാകില്ല. കോടതിയില്‍ത്തന്നെ തെളിയിക്കേണ്ടിവരും. ഉമ്മന്‍ചാണ്ടിക്ക് നല്ല ഒരു അഭിഭാഷകന്റെ സഹായത്തോടെ മറുപടി പറയാനുള്ള വക മുസ്തഫയും സഖറിയ മാത്യൂവും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ നല്‍കുന്നുണ്ട്. മുസ്തഫയും കൂട്ടുപ്രതി സഖറിയ മാത്യൂവും തീര്‍ത്തും അപ്രതീക്ഷിതമായി നല്‍കിയ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ഏറെ അസ്വസ്ഥനാണ്. വാര്‍ത്താസമ്മളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷ അത് വിളിച്ചുപറയുന്നുണ്ടായിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ ഒരു വാദം, മുസ്തഫയുടെ ഹര്‍ജിയില്‍ തന്നെക്കുറിച്ച് മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദേശാഭിമാനി, പറയുന്നതുപോലെ ഒന്നും ഇല്ലെന്നാണ്.

മുസ്തഫയുടെ ഹര്‍ജിയിലെ പതിമൂന്നാം ഖണ്ഡിക: "പാമൊലിന്‍ ഇറക്കുമതി പൊതുജനതാല്‍പ്പര്യത്തിനാണെന്ന് 23-ാം സാക്ഷിയായ അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭയില്‍ വെക്കണമെന്ന ഹര്‍ജിക്കാരന്റെ (മുസ്തഫ) നിര്‍ദേശം അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂഷന്‍ പ്രതിയാക്കിയില്ല. ഹര്‍ജിക്കാരന്റേതല്ലാത്ത കുറ്റത്തിന് അദ്ദേഹത്തെ (മുസ്തഫയെ) പ്രതിയാക്കി. ഇത് അനീതിയാണ്''.

മുസ്തഫ അവിടെ നിര്‍ത്തുന്നില്ല. അദ്ദേഹത്തിന്റെ ഹര്‍ജിയിലെ പതിനഞ്ചാം ഖണ്ഡിക: "ഒരു സമിതിയിലെ (ഇവിടെ മന്ത്രിസഭ) ഏകകണ്ഠമായ തീരുമാനത്തിന് ആ സമിതിയിലെ ഏതെങ്കിലും ഒരു അംഗത്തെ തെരഞ്ഞെടുത്ത് അയാള്‍ക്കെതിരെ നീങ്ങുന്നത് അങ്ങേയറ്റം നിയമവിരുദ്ധമാണെന്ന് കോടതികള്‍ അംഗീകരിച്ചതാണ്. അതുകൊണ്ടുതന്നെ, മന്ത്രിസഭയുടെ തീരുമാനത്തിന് ഹര്‍ജിക്കാരനെ പ്രതിയാക്കുന്നതിന് ഒരു യുക്തിയുമില്ല''.

ഉമ്മന്‍ചാണ്ടിക്ക് കൂടുതല്‍ ചങ്കിടിപ്പുണ്ടാക്കുന്ന വാദമാണ് അന്ന് ഭക്ഷ്യവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയ മാത്യൂവിന്റേത്. പാമൊലിന്‍ ഇറക്കുമതിയുടെ ധനപരമായ ഉത്തരവാദിത്തം അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് സഖറിയ മാത്യൂ വ്യക്തമാക്കുന്നു.

തനിക്കെതിരെ കോടതിയില്‍ ആരും ഒന്നും ഉന്നയിച്ചില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം ഇവിടെ പൊളിയുന്നു. ഇടപാടില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം, കേസിലെ പ്രതികളായ മുസ്തഫയും മാത്യൂവും കോടതിയില്‍ ഉന്നയിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. തങ്ങള്‍ക്ക് ഈ ഇടപാടില്‍ പങ്കില്ല എന്നേ അവര്‍ വാദിക്കുന്നുള്ളൂ. 18 ഖണ്ഡികയുള്ള മുസ്തഫയുടെ ഹര്‍ജിയില്‍ ഒരിടത്തും പാമൊലിന്‍ ഇറക്കുമതി ചെയ്യാനുള്ള കരാറിനെ ന്യായീകരിക്കുന്നില്ല.

തനിക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കേസെടുത്തില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ ചോദ്യത്തില്‍ യുക്തിയോ നിയമപരമായ സാംഗത്യമോ ഇല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ ആരെയും പ്രതിയാക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ ചട്ടുകമായി അന്വേഷണ ഏജന്‍സിയെ ഉപയോഗിക്കുന്ന കോണ്‍ഗ്രസ് രീതി എല്‍ഡിഎഫ് അംഗീകരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി ഇതുവരെ പ്രതിയായില്ല എന്നതുതന്നെയാണ് അതിന് തെളിവ്.

 കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുമാണ് പാമൊലിന്‍ ഇടപാടിലെ ക്രമക്കേടും അഴിമതിയും ചൂണ്ടിക്കാണിച്ചത്. ഇതേപ്പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ വിജിലന്‍സിനെ ഏല്‍പ്പിച്ചു. അന്വേഷണം നടത്തി പ്രതികളെ തീരുമാനിച്ചതും അവര്‍ക്കെതിരെ കുറ്റം ചുമത്തിയതും അന്വേഷണ ഏജന്‍സിയാണ്. ഇനി ആരെയെങ്കിലും പ്രതി ചേര്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും കോടതിയും അന്വേഷണ ഏജന്‍സിയുമാണ്. അതാണ് നിയമം. ഉമ്മന്‍ചാണ്ടിക്ക് അത് അറിയാത്തതല്ല. പരിഭ്രാന്തി മുസ്തഫയെപ്പോലെ ഉമ്മന്‍ചാണ്ടിയെയും പിടികൂടിയിട്ടുണ്ട്. പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തീരുമാനിച്ചിരുന്നു. പക്ഷേ, കോടതി അംഗീകരിച്ചില്ല. ഉമ്മന്‍ചാണ്ടി ചിലതൊക്കെ മുന്‍കൂട്ടി കണ്ടിരുന്നു എന്നുവേണം കരുതാന്‍.
(പി പി അബൂബക്കര്‍)

ആരോപണം അടിസ്ഥാനരഹിതം: ഉമ്മന്‍ചാണ്ടി

പാമൊലിന്‍ കേസില്‍ മുസ്തഫ കോടതിയില്‍ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജിയുടെ പേരില്‍ തനിക്കെതിരെ ഇല്ലാത്ത ആരോപണം ഉന്നയിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിയമപരമായി നിലനില്‍ക്കാത്ത കേസ് എന്ന് തന്റെ മന:സാക്ഷി പറഞ്ഞതിനാലാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

പ്രതികളെ നിശ്ചയിക്കേണ്ടത് കോടതി: ടി എച്ച് മുസ്തഫ

കൊച്ചി: പാമൊലിന്‍ കേസില്‍ ആരെയൊക്കെ പ്രതിയാക്കണമെന്ന് നിശ്ചയിക്കേണ്ടത് കോടതിയാണെന്ന് ടി എച്ച് മുസ്തഫ പറഞ്ഞു. കേസില്‍നിന്ന് ആരെ ഒഴിവാക്കണം, ഉള്‍പ്പെടുത്തണം എന്നൊക്കെ നിശ്ചയിക്കേണ്ടത് താനല്ല. കേസിലെ മറ്റ് പ്രതികള്‍ തങ്ങളെ ഒഴിവാക്കണമെന്ന ഹര്‍ജി നല്‍കിയതിനാലാണ് താനും ഒഴിവാക്കല്‍ ഹര്‍ജി നല്‍കിയതെന്ന് മുന്‍ ഭക്ഷ്യമന്ത്രിയും എഐസിസി അംഗവുമായ ടി എച്ച് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ താന്‍ സമര്‍പ്പിച്ച ഒഴിവാക്കല്‍ ഹര്‍ജിയുടെ ഉള്ളടക്കം അറിയില്ലെന്ന് മുസ്തഫ ആവര്‍ത്തിച്ചു. തന്റെ അറിവോടെയാണ് അഭിഭാഷകന്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ഉള്ളടക്കത്തെക്കുറിച്ച് അഭിഭാഷകനേ അറിയൂ. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ മാധ്യമങ്ങള്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്ന നിയമോപദേശം കിട്ടി. തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി ആലോചിക്കുന്നുണ്ട്. പാമൊലിന്‍ കേസിലെ പുതിയ വിവാദത്തെക്കുറിച്ച് യുഡിഎഫ് നേതാക്കളുമായി സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി അത്ര മണ്ടനല്ല. ഇതേക്കുറിച്ച് അദ്ദേഹത്തോട് പ്രത്യേകം പറയേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഒരു തെറ്റിദ്ധാരണയുമില്ല-മുസ്തഫ പറഞ്ഞു.

അഴിമതിക്കേസുകളില്‍ പ്രതിയായി യുഡിഎഫ് നേതാക്കളെല്ലാം കോടതിവരാന്തയിലാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ നടത്തുന്ന ബോധപൂര്‍വമായ ശ്രമമാണ് പാമോലിന്‍ കേസിലെ ഇപ്പോഴത്തെ വിവാദം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അഴിമതി മാത്രമായിരിക്കുമെന്നാണ് പ്രചാരണം. യുഡിഎഫ് നേതാക്കളെ മോശക്കാരാക്കാനാണ് പഴയ കേസുകള്‍ കുത്തിപ്പൊക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കും ബാലകൃഷ്ണപ്പിള്ളക്കും ടി എം ജേക്കബിനും തനിക്കുമെതിരെ ചെയ്തത് നാളെ കാര്‍ത്തികേയനും പത്മരാജനുമൊക്കെ എതിരായി വരുമെന്നും മുസ്തഫ പറഞ്ഞു. പാമോയില്‍ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നല്‍കിയ ഒഴിവാക്കല്‍ ഹര്‍ജി മാധ്യമങ്ങള്‍ക്ക് എവിടെനിന്നു കിട്ടിയെന്ന് വ്യക്തമാക്കണം. കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി മാധ്യമങ്ങള്‍ക്കു കിട്ടാന്‍ വഴിയില്ല. തന്നെയും ഉമ്മന്‍ചാണ്ടിയെയും വെട്ടിലാക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചതായി കരുതുന്നില്ലെന്നും മുസ്തഫ പറഞ്ഞു.

ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ട്: തോമസ് ഐസക്

ഏതുവകുപ്പിന്റെയും ബാധ്യതയുണ്ടാകുന്ന തീരുമാനങ്ങള്‍ സംബന്ധിച്ച് ധനവകുപ്പ് പരിശോധിച്ചാണ് തീരുമാനിക്കുന്നതെന്നും അതിനാല്‍ പാമൊലിന്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിക്കും പങ്കുള്ളതായി കാണാനാകുവെന്നും ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് പാമോലിന്‍ ഇറക്കുമതി തീരുമാനിച്ചതെന്നും തന്നെ പ്രതിയാക്കുകയും ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കുകയും ചെയ്തത് ശരിയല്ലെന്നുമാണ് ഭക്ഷ്യമന്ത്രിയായിരുന്ന ടി എച്ച് മുസ്തഫ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഏത് കടലാസ് കിട്ടിയാലും സീല്‍ ചെയ്ത് നല്‍കാന്‍ ധനവകുപ്പ് പോസ്റാഫീസല്ല. ഉദ്യോഗസ്ഥര്‍ വിശദമായി പരിശോധിച്ചശേഷം മന്ത്രിക്ക് മുന്നിലെത്തി മന്ത്രി അംഗീകാരം നല്‍കിയാലേ തീരുമാനമാകൂ. പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനമെടുത്തത് ധനവകുപ്പ് അറിഞ്ഞാണോ എന്ന് ജനങ്ങളോട് ഉമ്മന്‍ചാണ്ടി പറയണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും ഇതില്‍ പങ്കുള്ളതായി മാത്രമേ കാണാനാവൂ. യുഡിഎഫ് അഞ്ചുകൊല്ലം നടത്തിയ അഴിമതിയുടെ ഫലം അവര്‍ കൊയ്തു തുടങ്ങിയിട്ടേയുള്ളൂ. യുഡിഎഫ് ഭരണത്തെയും അഞ്ചുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തെയും വിലയിരുത്താന്‍ജനങ്ങള്‍ക്ക് ഒരവസരംകൂടി ഉണ്ടായെന്നും മന്ത്രി പറഞ്ഞു.

മുസ്തഫയുടെ പ്രസ്താവന അന്വേഷിക്കണം: ചന്ദ്രപ്പന്‍

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയെക്കുറിച്ച് കോഗ്രസ് നേതാവ് ടി എച്ച് മുസ്തഫ കോടതിയില്‍ ഉന്നയിച്ച ആക്ഷേപം അന്വേഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയെ പാമൊലിന്‍ കുംഭകോണത്തില്‍ പ്രതിയാക്കണമെന്ന് സ്വന്തം പാര്‍ടി പ്രതിനിധിതന്നെ ആവശ്യപ്പെടുമ്പോള്‍ യഥാര്‍ഥ ചിത്രം എന്താണെന്ന് കേരളീയസമൂഹത്തിന് ബോധ്യപ്പെടുന്നുണ്ട്. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള ജയിലിലേക്ക് പോയി. സ്വന്തം അനുചരന്മാരുടെ വെളിപ്പെടുത്തലുകളിലൂടെ കുഞ്ഞാലിക്കുട്ടി പ്രതിക്കൂട്ടിലായി. ഇപ്പോള്‍ കുറിയാര്‍ക്കുറ്റി- കാരപ്പാറ ഇടപാടില്‍ ടി എം ജേക്കബും പ്രതിക്കൂട്ടിലാവുകയാണ്. കോടതിവിധിയില്‍ കുടുങ്ങുന്ന അടുത്ത യുഡിഎഫ് നേതാവാരാണെന്ന് ജനം കാത്തിരിക്കുകയാണെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.

ദേശാഭിമാനി 130211

3 comments:

  1. പാമൊലിന്‍ കേസില്‍ രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതിയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ സഖറിയ മാത്യൂവും തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വെവ്വേറെ സമര്‍പ്പിച്ച ഹര്‍ജികള്‍ വ്യക്തമാക്കുന്നത് അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ആ ഇടപാടില്‍ നിഷേധിക്കാനാകാത്ത പങ്കുണ്ടെന്നുതന്നെയാണ്. തന്റെ നിരപരാധിത്വം അദ്ദേഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചാല്‍ മതിയാകില്ല. കോടതിയില്‍ത്തന്നെ തെളിയിക്കേണ്ടിവരും. ഉമ്മന്‍ചാണ്ടിക്ക് നല്ല ഒരു അഭിഭാഷകന്റെ സഹായത്തോടെ മറുപടി പറയാനുള്ള വക മുസ്തഫയും സഖറിയ മാത്യൂവും കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷകള്‍ നല്‍കുന്നുണ്ട്. മുസ്തഫയും കൂട്ടുപ്രതി സഖറിയ മാത്യൂവും തീര്‍ത്തും അപ്രതീക്ഷിതമായി നല്‍കിയ ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടി ഏറെ അസ്വസ്ഥനാണ്. വാര്‍ത്താസമ്മളനത്തിലെ അദ്ദേഹത്തിന്റെ ശരീരഭാഷ അത് വിളിച്ചുപറയുന്നുണ്ടായിരുന്നു.

    ReplyDelete
  2. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമായി. ടി എച്ച് മുസ്തഫയ്ക്കുപിന്നാലെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി സഖറിയാ മാത്യുവിന്റെ ഹര്‍ജിയും ഉമ്മന്‍ചാണ്ടിയെ നിയമക്കുരുക്കിലേക്ക് നയിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് പാമൊലിന്‍ ഇടപാട് നടന്നതെന്ന് വിജിലന്‍സ് പ്രത്യേക കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഹര്‍ജികള്‍ തെളിയിക്കുന്നു. പാമൊലിന്‍ നേരിട്ട് ഇറക്കുമതിചെയ്യുന്ന കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാന്‍ സമ്മര്‍ദമുണ്ടായിരുന്നതായി സഖറിയാ മാത്യുവിന്റെ ഹര്‍ജി സൂചിപ്പിക്കുന്നു. ഇറക്കുമതിക്ക് കരാര്‍ നല്‍കിയ കമ്പനിയെക്കുറിച്ചും മറ്റും വിശദമായ പരിശോധന വേണമെന്ന് താന്‍ നിര്‍ദേശിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സപ്ളൈകോയും പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയുമായുള്ള ധാരണാപത്രം അടക്കമുള്ള ഫയല്‍ കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യവകുപ്പ് സെക്രട്ടറിക്ക് മടക്കി അയച്ചിരുന്നു. കേന്ദ്ര ഭക്ഷ്യസെക്രട്ടറിയുടെ ശ്രദ്ധയിലും ഈ വിഷയം പെടുത്തിയിരുന്നു. ഇറക്കുമതി നിര്‍ദേശവും ധാരണാപത്രവും കേന്ദ്ര ഭക്ഷ്യസെക്രട്ടറിക്ക് അയച്ചുകൊടുത്തു. കേന്ദ്രത്തിന്റെ സൂക്ഷ്മപരിശോധനയ്ക്കും അംഗീകാരത്തിനുമായാണ് ഫയല്‍ നല്‍കിയത്. ഇറക്കുമതിക്ക് തീരുമാനമെടുത്ത് നടപടികള്‍ ആരംഭിച്ചശേഷമാണ് ഫയല്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നതെന്ന് മുസ്തഫയുടെയും സഖറിയാ മാത്യുവിന്റെയും ഹര്‍ജികള്‍ തെളിയിക്കുന്നു. മന്ത്രിസഭ പരിഗണിക്കുന്നതിനുമുമ്പേ ധനമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി പാമൊലിന്‍ ഇടപാടിന് പച്ചക്കൊടി വീശിയിരുന്നു. മുസ്തഫയുടെ വെളിപ്പെടുത്തലിന് ആധാരമായ തെളിവ് കൂടി വിചാരണവേളയില്‍ ലഭിച്ചാല്‍ ക്രിമിനല്‍ നടപടി ചട്ടം 319-ാം വകുപ്പ് അനുസരിച്ച് കോടതിക്ക് സ്വമേധയാതന്നെ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

    ReplyDelete
  3. പാമൊലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സര്‍ക്കാര്‍ നിലപാട്, വിഷയം കോടതിയില്‍ എത്തുമ്പോള്‍ അറിയാമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെളിവുണ്ടെങ്കില്‍ തന്നെ പ്രതിയാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ വെല്ലുവിളി. ഇക്കാര്യത്തിലെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് വെളിപ്പെടുത്തിയത് എല്‍ഡിഎഫ് അല്ല, ഇപ്പോഴും കോണ്‍ഗ്രസ് നേതാവായ അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയാണ്. കേസ് കോടതിയിലാണ്. ആവശ്യമായ ഘട്ടത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. ഈ സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ജനങ്ങളുടെ മുന്നില്‍ തലയുയര്‍ത്തി ചെല്ലാം. യുഡിഎഫ് നേതാക്കളുടെ സ്ഥിതി അതല്ല. കിട്ടിയ അധികാരംകൊണ്ട് അഴിമതി നടത്തുന്നതും ജനങ്ങളെ ദ്രോഹിക്കുന്നതുമാണ് കോണ്‍ഗ്രസ് രീതി. ഐപിഎല്‍ ക്രിക്കറ്റിന്റെ പേരിലും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പേരിലും വരെ കൊള്ള നടക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിധിയിലുള്ള ഐസ്ആര്‍ഒയുടെ ഇടപാടിലും രണ്ടുലക്ഷം കോടിയുടെ അഴിമതിക്കാണ് കളമൊരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

    ReplyDelete