Wednesday, June 22, 2011

കുട്ടികള്‍ "കൂവുന്ന" സ്വഭാവക്കാരാണെങ്കില്‍

.......മാതാപിതാക്കള്‍ ശ്രദ്ധിക്കുക; അന്യനാട്ടില്‍ പഠിക്കാന്‍ വിടരുത്

പാമ്പാടി: അന്യസംസ്ഥാനങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളും അവിടങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളും കരുതിയിരിക്കുക. കുട്ടികളുടെ അന്യനാട്ടിലെ കഷ്ടപ്പാടുകളും ഭക്ഷണവും താമസവും തുടങ്ങിയതിനെക്കുറിച്ച് മാത്രമല്ല ഇനി വ്യാകുലപ്പെടേണ്ടത്. കുട്ടികള്‍ "കൂവുന്ന" പ്രകൃതക്കാരാണോയെന്നു കൂടി മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണം. കൂവുന്ന സ്വഭാവമുള്ള മക്കളാണെങ്കില്‍ ഇനി അന്യനാട്ടില്‍ പഠിക്കാന്‍ വിടേണ്ടെന്നുകൂടി തീരുമാനിക്കേണ്ടിവരും. അല്ലെങ്കില്‍ കൂവിയാലും കുഴപ്പമില്ല അവിടത്തന്നെ പഠിപ്പിക്കണമെങ്കില്‍ "ലക്ഷങ്ങള്‍" കുറച്ചുകൂടി മടിക്കുത്തില്‍ കരുതണമെന്നുമാത്രം.

തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലുള്ള ഒരു സ്വകാര്യ എന്‍ജിനിയറിങ് കോളേജിലെ പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ ആരോ ഒരാള്‍ "ആവേശംമൂത്ത് കൂവിയതിന്" 180 വിദ്യാര്‍ഥികളും പിഴയൊടുക്കി. പിഴയിനത്തില്‍ അധികൃതര്‍ക്ക് കിട്ടിയതാകട്ടെ രണ്ടുലക്ഷത്തോളം രൂപ. കോളേജില്‍ നടന്ന മെക്കാനിക്കല്‍ , സിവില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ ഒരു പരിപാടിക്കിടെയാണ് സംഭവം. പരിപാടിക്കിടെ വൈദ്യുതിനിലച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈകിയപ്പോള്‍ ഒരാള്‍ ഉച്ചത്തില്‍ കൂവി. ഓഡിറ്റോറിയത്തിന്റെ ഷട്ടര്‍ഇട്ട അധികൃതര്‍ കൂവിയ ആളെ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഓഡിറ്റോറിയത്തിലുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും 1000 രൂപ വീതം മാനേജ്മെന്റ് പിഴയിട്ടു. പിഴയൊടുക്കിയവരില്‍ 80 ശതമാനവും മലയാളി വിദ്യാര്‍ഥികളായിരുന്നു.

കോളേജില്‍ ക്ലാസ് തുടങ്ങി ഒരുമിനിറ്റ് വൈകിയാല്‍ പിഴ 100 രൂപയാണ്. കളിയാക്കിയതായി പരാതി ലഭിച്ചാല്‍ 5000 രൂപയാണ് പിഴ. റാഗിങിന് ശ്രമിച്ചാല്‍ 10,000 രൂപയാണ് പിഴ. എന്തിനും പിഴ ഈടാക്കുന്ന കോളേജ് അധികൃതര്‍ ഒരു സെമസ്റ്ററില്‍ (ആറുമാസം) 25 ലക്ഷം രൂപയ്ക്ക് മേലാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കുന്നത്. സെമിസ്റ്റര്‍ പരീക്ഷ എഴുതിക്കണമെങ്കില്‍ വിവിധ ഫൈനുകള്‍ അടച്ചുതീര്‍ക്കണമെന്നാണ് നിയമം. 3000 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. 85,000 രൂപ സെമസ്റ്റര്‍ഫീസ് കൂടാതെയാണ് ഫൈനിന്റെ പേരില്‍ വിദ്യാര്‍ഥികളെ പിഴിയുന്നത്.

deshabhimani 220611

2 comments:

  1. അന്യസംസ്ഥാനങ്ങളില്‍ പോയി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളും അവിടങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന മാതാപിതാക്കളും കരുതിയിരിക്കുക. കുട്ടികളുടെ അന്യനാട്ടിലെ കഷ്ടപ്പാടുകളും ഭക്ഷണവും താമസവും തുടങ്ങിയതിനെക്കുറിച്ച് മാത്രമല്ല ഇനി വ്യാകുലപ്പെടേണ്ടത്. കുട്ടികള്‍ "കൂവുന്ന" പ്രകൃതക്കാരാണോയെന്നു കൂടി മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണം. കൂവുന്ന സ്വഭാവമുള്ള മക്കളാണെങ്കില്‍ ഇനി അന്യനാട്ടില്‍ പഠിക്കാന്‍ വിടേണ്ടെന്നുകൂടി തീരുമാനിക്കേണ്ടിവരും. അല്ലെങ്കില്‍ കൂവിയാലും കുഴപ്പമില്ല അവിടത്തന്നെ പഠിപ്പിക്കണമെങ്കില്‍ "ലക്ഷങ്ങള്‍" കുറച്ചുകൂടി മടിക്കുത്തില്‍ കരുതണമെന്നുമാത്രം.

    ReplyDelete
  2. അപ്പോള്‍ ഇതിലും എത്രയോ ഭേദമാണ് നമ്മുടെ കത്തോലിക്കാസഭയുടെ സ്വാശ്രയക്കാളേജുകള്‍ ! ഒന്നുമില്ലേല്‍ പിഴകൊടുക്കാതെ കൂവുകയെങ്കിലുംെ ചെയ്യാമല്ലോ!

    ReplyDelete