Wednesday, June 22, 2011

വോട്ടിങ് യന്ത്രത്തിനൊപ്പം ബാലറ്റും; കമീഷന്‍ പുതിയ പരീക്ഷണത്തിന്

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ പരാതി വ്യാപകമായ പശ്ചാത്തലത്തില്‍ ആര്‍ക്ക് വോട്ടുചെയ്തെന്നുവ്യക്തമാക്കുന്ന സ്ലിപ്പുകൂടി വോട്ടര്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ പുതിയ പരീക്ഷണത്തിന് തെരഞ്ഞെടുപ്പു കമീഷന്‍ ഒരുങ്ങുന്നു. വോട്ടിങ് യന്ത്രത്തിനൊപ്പം പ്രിന്റര്‍കൂടി ഘടിപ്പിച്ചാണ് പുതിയ സംവിധാനം. വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയുള്ള കടലാസ് പ്രിന്ററിലൂടെ പുറത്തുവരും. ഈ കടലാസ് വോട്ടര്‍തന്നെ പരിശോധിച്ചശേഷം പുറത്തുള്ള ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാം. പ്രിന്ററിനൊപ്പംതന്നെ ബാലറ്റ്പെട്ടി ഘടിപ്പിച്ചുള്ള മറ്റൊരു സംവിധാനവും കമീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കടലാസ് പുറത്തുവരില്ല. പകരം പ്രിന്ററിലെ ചില്ലുകൂട്ടില്‍ വോട്ടര്‍ക്ക് കാണാന്‍ പാകത്തില്‍ അഞ്ചുനിമിഷനേരം വോട്ട് രേഖപ്പെടുത്തിയ കടലാസ് പ്രത്യക്ഷപ്പെടും. പിന്നീട് കടലാസ് സ്വയം മുറിഞ്ഞ് പ്രിന്ററിനു താഴെയായുള്ള പെട്ടിയിലേക്ക് വീഴും. രണ്ട് സംവിധാനവും പരീക്ഷിച്ചശേഷം കൂടുതല്‍ പ്രായോഗികമായത് നടപ്പാക്കാനാണ് കമീഷന്‍ ആലോചിക്കുന്നത്.

യന്ത്രത്തില്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചശേഷം എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ ബാലറ്റ് പെട്ടിയിലെ കടലാസുകള്‍ പരിശോധിച്ച് കൃത്യമായ വോട്ടുനില അറിയാമെന്ന സൗകര്യം പുതിയ സംവിധാനത്തിനുണ്ട്. തിരുവനന്തപുരമടക്കം രാജ്യത്തെ അഞ്ച് സ്ഥലത്ത് പുതിയ സംവിധാനം പരീക്ഷിക്കുമെന്ന് ഡെപ്യൂട്ടി ഇലക്ഷന്‍ കമീഷണര്‍ അലോക് ശുക്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യത്യസ്ത കാലാവസ്ഥ നിലനില്‍ക്കുന്ന അഞ്ച് സ്ഥലത്താണ് പരീക്ഷണം. തിരുവനന്തപുരത്തിനു പുറമെ ഡല്‍ഹി, രാജസ്ഥാനിലെ മരുപ്രദേശമായ ജയ്സാല്‍മീര്‍ , ജമ്മു കാശ്മീരിലെ തണുപ്പുകൂടിയ ലഡാക്ക്, മേഘാലയയിലെ ചിറാപുഞ്ചിയുള്‍പ്പെടുന്ന കിഴക്കന്‍ ഘാസി കുന്നുകള്‍ എന്നിവയാണ് കമീഷന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ശരിയായ തെരഞ്ഞെടുപ്പിന്റെ രീതിയില്‍ത്തന്നെയാകും പരീക്ഷണം. ഇതിനായി ബന്ധപ്പെട്ട മണ്ഡലങ്ങളിലെ 35 ബൂത്ത് തെരഞ്ഞെടുത്ത് ഡെമ്മി വോട്ടെടുപ്പ് നടത്തും. ദേശീയ പാര്‍ടികളുടെയും സംസ്ഥാന പാര്‍ടികളുടെയും സ്ഥാനാര്‍ഥികളും ചിഹ്നവുമെല്ലാമുണ്ടാകും. വോട്ടര്‍മാര്‍ സാധാരണ തെരഞ്ഞെടുപ്പിലെന്നതുപോലെ വോട്ട് രേഖപ്പെടുത്തണം. മണ്ഡലത്തില്‍ വോട്ടര്‍മാര്‍ല്ലാത്തവര്‍ക്കും പുതിയ സംവിധാനം പരീക്ഷിക്കുന്നതിന് വോട്ടുചെയ്യാന്‍ സ്വാതന്ത്ര്യം നല്‍കും. ജൂലൈ 25നാണ് പരീക്ഷണ വോട്ട്. തൊട്ടടുത്ത ദിവസം വോട്ടെണ്ണും. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ തെരഞ്ഞെടുപ്പുവിജയം വിവാദമായതിനു പിന്നാലെയാണ് പുതിയ പരീക്ഷണത്തിന് കമീഷന്‍ തിടുക്കത്തില്‍ തീരുമാനമെടുത്തത്.

deshabhimani 220611

1 comment:

  1. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ പരാതി വ്യാപകമായ പശ്ചാത്തലത്തില്‍ ആര്‍ക്ക് വോട്ടുചെയ്തെന്നുവ്യക്തമാക്കുന്ന സ്ലിപ്പുകൂടി വോട്ടര്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ പുതിയ പരീക്ഷണത്തിന് തെരഞ്ഞെടുപ്പു കമീഷന്‍ ഒരുങ്ങുന്നു. വോട്ടിങ് യന്ത്രത്തിനൊപ്പം പ്രിന്റര്‍കൂടി ഘടിപ്പിച്ചാണ് പുതിയ സംവിധാനം. വോട്ടിങ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയുള്ള കടലാസ് പ്രിന്ററിലൂടെ പുറത്തുവരും. ഈ കടലാസ് വോട്ടര്‍തന്നെ പരിശോധിച്ചശേഷം പുറത്തുള്ള ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാം. പ്രിന്ററിനൊപ്പംതന്നെ ബാലറ്റ്പെട്ടി ഘടിപ്പിച്ചുള്ള മറ്റൊരു സംവിധാനവും കമീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കടലാസ് പുറത്തുവരില്ല. പകരം പ്രിന്ററിലെ ചില്ലുകൂട്ടില്‍ വോട്ടര്‍ക്ക് കാണാന്‍ പാകത്തില്‍ അഞ്ചുനിമിഷനേരം വോട്ട് രേഖപ്പെടുത്തിയ കടലാസ് പ്രത്യക്ഷപ്പെടും. പിന്നീട് കടലാസ് സ്വയം മുറിഞ്ഞ് പ്രിന്ററിനു താഴെയായുള്ള പെട്ടിയിലേക്ക് വീഴും. രണ്ട് സംവിധാനവും പരീക്ഷിച്ചശേഷം കൂടുതല്‍ പ്രായോഗികമായത് നടപ്പാക്കാനാണ് കമീഷന്‍ ആലോചിക്കുന്നത്.

    ReplyDelete