Friday, July 29, 2011

ഫൈബര്‍ ബോട്ട് ഇടപാടില്‍ 3.8 കോടി നഷ്ടപ്പെടുത്തി: സിഎജി

ആലപ്പുഴ: ജലഗതാഗതം അപകടരഹിതമാക്കാന്‍ ഫൈബര്‍ ബോട്ട് വാങ്ങിയതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 3.8 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ . 2009-10 സാമ്പത്തികവര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത്. സാധ്യതാപഠനംപോലും നടത്താതെയും വേണ്ടത്ര സൂക്ഷ്മപരിശോധനയും ഇല്ലാതെയാണ് ഫൈബര്‍ ബോട്ടുകള്‍ വാങ്ങിയതെന്നും സിഎജി കണ്ടെത്തി. സാങ്കേതികമേന്മ ഉറപ്പുവരുത്താനായില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

2002 ജൂലൈ 27ന് നടന്ന കുമരകം ബോട്ടുദുരന്തമാണ് ഫൈബര്‍ ബോട്ടുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഇതിനായി യുഡിഎഫ് സര്‍ക്കാരിന്റെയും അന്നത്തെ ഗതാഗതമന്ത്രി കെ ബി ഗണേഷ്കുമാറിന്റെയും അനുമതിയോടെ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ജലഗതാഗതവകുപ്പ് ഡയറക്ടര്‍ കരാറുണ്ടാക്കി. പത്തുബോട്ടുകള്‍ക്കായിരുന്നു കരാര്‍ . ബോട്ട് ഒന്നിന് 36.5 ലക്ഷം വില നിശ്ചയിച്ചു. നികുതിയുള്‍പ്പെടെ 3.8 കോടി രൂപ ജലഗതാഗതവകുപ്പ് കോര്‍പ്പറേഷന് നല്‍കി. മുഹമ്മ, തവണക്കടവ് തുടങ്ങിയ പ്രദേശങ്ങളിലാണ് മുഖ്യമായും ഇവ ഉപയോഗിച്ചത്. പിന്നീട് ഒട്ടേറെ സാങ്കേതികതകരാറുകള്‍ കണ്ടെത്തി. ബോട്ടുകള്‍ക്കും ചരിവും അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് സംയുക്തസമിതിയെ ബോട്ടുകളുടെ സാങ്കേതിക തകരാറുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ നിയോഗിച്ചു. എന്നാല്‍ പോരായ്മകള്‍ സമിതി കണ്ടെത്തിയെങ്കിലും അവ പരിഹരിക്കാതെ ബോട്ടുകള്‍ ഉപയോഗിക്കാം എന്നായിരുന്നു ഇവരുടെ റിപ്പോര്‍ട്ടിന്റെ ചുരക്കം.

ഈ ഘട്ടത്തില്‍ വാര്‍ഷിക അറ്റകുറ്റപ്പണിക്കുശേഷം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോട്ട് ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറായില്ല. പോരായ്മകള്‍ പരിഹരിക്കാതെ ബോട്ടുകള്‍ യാത്രയ്ക്ക് ഉപയോഗിച്ചുകൂടെന്നുമായിരുന്നു ബോട്ട് ഇന്‍സ്പെക്ടര്‍മാരുടെ നിലപാട്. എന്നാല്‍ ഇവ പരിഹരിക്കാനുള്ള ശ്രമം ജലഗതാഗതവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ മുഴുവന്‍ ബോട്ടുകളും ഡോക്കുകളില്‍കിടന്ന് നശിക്കുകയാണ്. അതേസമയം 25 വര്‍ഷം പഴക്കമുള്ള സര്‍വീസ് ബോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് സിഎജി യുഡിഎഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും ധനദുര്‍വിനിയോഗത്തിനുമെതിരെ ശക്തമായ വിമര്‍ശനം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്.
(എം സുരേന്ദ്രന്‍)

deshabhimani 290711

1 comment:

  1. ജലഗതാഗതം അപകടരഹിതമാക്കാന്‍ ഫൈബര്‍ ബോട്ട് വാങ്ങിയതില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 3.8 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍ . 2009-10 സാമ്പത്തികവര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കുന്നത്. സാധ്യതാപഠനംപോലും നടത്താതെയും വേണ്ടത്ര സൂക്ഷ്മപരിശോധനയും ഇല്ലാതെയാണ് ഫൈബര്‍ ബോട്ടുകള്‍ വാങ്ങിയതെന്നും സിഎജി കണ്ടെത്തി. സാങ്കേതികമേന്മ ഉറപ്പുവരുത്താനായില്ലെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

    ReplyDelete