Sunday, July 31, 2011

തൃണമൂല്‍ കല്‍പ്പിക്കുന്നു, "ശുഭ്ര ഇനി പാടരുത്"

ബംഗാള്‍ സിപിഐ എം ചീഫ് വിപ്പിനെ തൃണമൂലുകാര്‍ ആക്രമിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലെ സിപിഐ എം ചീഫ് വിപ്പും സംസ്ഥാന കമ്മിറ്റി അംഗവുമായ അബ്ദുറസാഖ് മൊള്ളയെ തൃണമൂല്‍ കോണഗ്രസുകാര്‍ കാര്‍ തടഞ്ഞ് ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന സിപിഐ എം നേതാവ് സത്താര്‍ മൊള്ളയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റു. കാര്‍ അടിച്ചുതകര്‍ത്തു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അക്രമം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പ്രബീര്‍ റോയ് ചൗധരിയുടെ ബന്ധുക്കളായ റാണാ ബോസ്, രാഹുല്‍ ബോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കാര്‍ തടഞ്ഞ അക്രമികള്‍ സത്താര്‍ മൊള്ളയെ പിടിച്ചുവലിച്ച് പുറത്തിട്ട് മര്‍ദിച്ചു. ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ കാനിങ്ങില്‍ കര്‍ഷകരില്‍നിന്ന് തൃണമൂലുകാര്‍ പിടിച്ചെടുത്ത ഭൂമി മുന്‍ ഭൂപരിഷ്കരണമന്ത്രികൂടിയായ അബ്ദുറസാഖ് മൊള്ളയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ തിരിച്ചുപിടിച്ചിരുന്നു. ഇതിന്റെ പകയാണ് അക്രമത്തിനുപിന്നിലെന്ന് കരുതുന്നു. പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര അക്രമത്തെ അപലപിച്ചു.

തൃണമൂല്‍ കല്‍പ്പിക്കുന്നു, "ശുഭ്ര ഇനി പാടരുത്"

ആരാംബാഗ് (പശ്ചിമബംഗാള്‍): ശുഭ്ര പരൂയിയുടെ ജീവിതത്തില്‍ മായ്ക്കാനാകാത്ത മുറിവേറ്റു. ഓര്‍മവച്ച നാള്‍മുതല്‍ താലോലിച്ച ഹാര്‍മോണിയം അക്രമികള്‍ കവര്‍ന്നു. രണ്ടുമണിക്കൂറോളം തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തന്നെ അപമാനിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെങ്കിലും പതറാതെ പിടിച്ചുനിന്നു. എന്നാല്‍ , തന്റെ ജീവനായ ഹാര്‍മോണിയം കൊണ്ടുപോയപ്പോള്‍ തളര്‍ന്നുപോയി. ശുഭ്ര പൊതുപ്രവര്‍ത്തകയും അധ്യാപികയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹുഗ്ലി ജില്ലയിലെ ഖാനാകുല്‍ നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി. രവീന്ദ്രസംഗീത കലാകാരികൂടിയായ ശുഭ്രയുടെ വീടാക്രമിച്ചത്, തൃണമൂലിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാണ്. ആക്രമണത്തില്‍ ശുഭ്രയുടെ ഭര്‍ത്താവും സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അശോക് പരൂയിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. ശുഭ്രയെ രണ്ടുമണിക്കൂറോളം മര്‍ദിക്കുകയും ബ്ലൗസ് വലിച്ചുകീറുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. കമ്മല്‍ പറിച്ചെടുത്തു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശനിയാഴ്ച ഖാനാകുല്‍ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്രയോട്, പൊട്ടിക്കരഞ്ഞാണ് ശുഭ്ര ദുരനുഭവങ്ങള്‍ വിവരിച്ചത്. അമ്പതോളം അക്രമികള്‍ വീടിന്റെ ഇരുമ്പുഗേറ്റ് അടിച്ചുതകര്‍ത്ത് അകത്തുകയറി മര്‍ദിക്കുകയായിരുന്നു. അശോകിന്റെ തല അടിച്ചുപൊളിച്ചു. ബോധശൂന്യനായി അശോക് നിലംപതിച്ചു. ശുഭ്രയെ വസ്ത്രങ്ങള്‍ വലിച്ചുകീറി അപമാനിച്ച് ഒരുമണിക്കൂറോളം മര്‍ദിച്ചു. വിലപിടിച്ച സാധനങ്ങളെല്ലാം എടുത്താണ് അക്രമികള്‍ മടങ്ങിയത്. ബൈക്ക് കത്തിച്ചു. ടിവി, വിസിആര്‍ , മേശ, കസേരകള്‍ , ധാന്യം എന്നിവയടക്കം കൊണ്ടുപോയി. പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തിയത് ഏറെ വൈകി. ആരെയും അറസ്റ്റുചെയ്തിട്ടില്ല. സിപിഐ എം പ്രവര്‍ത്തകരെ ഇനി ആക്രമിക്കരുതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അണികളെ ഉപദേശിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്ക് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ സ്ത്രീകളെ അപമാനിക്കുകയും വീടുകയറി ആക്രമിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
(വി ജയിന്‍)

deshabhimani 310711

1 comment:

  1. ശുഭ്ര പരൂയിയുടെ ജീവിതത്തില്‍ മായ്ക്കാനാകാത്ത മുറിവേറ്റു. ഓര്‍മവച്ച നാള്‍മുതല്‍ താലോലിച്ച ഹാര്‍മോണിയം അക്രമികള്‍ കവര്‍ന്നു. രണ്ടുമണിക്കൂറോളം തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ തന്നെ അപമാനിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെങ്കിലും പതറാതെ പിടിച്ചുനിന്നു. എന്നാല്‍ , തന്റെ ജീവനായ ഹാര്‍മോണിയം കൊണ്ടുപോയപ്പോള്‍ തളര്‍ന്നുപോയി. ശുഭ്ര പൊതുപ്രവര്‍ത്തകയും അധ്യാപികയുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹുഗ്ലി ജില്ലയിലെ ഖാനാകുല്‍ നിയമസഭാ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി. രവീന്ദ്രസംഗീത കലാകാരികൂടിയായ ശുഭ്രയുടെ വീടാക്രമിച്ചത്, തൃണമൂലിനെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാണ്. ആക്രമണത്തില്‍ ശുഭ്രയുടെ ഭര്‍ത്താവും സിപിഐ എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ അശോക് പരൂയിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റു. ശുഭ്രയെ രണ്ടുമണിക്കൂറോളം മര്‍ദിക്കുകയും ബ്ലൗസ് വലിച്ചുകീറുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തു. കമ്മല്‍ പറിച്ചെടുത്തു.

    ReplyDelete