Friday, July 29, 2011

ലജ്ജാകരമായ പടിയിറങ്ങല്‍

ഒടുവില്‍ അങ്ങേയറ്റം ലജ്ജാകരമായ അവസ്ഥയില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അധികാരത്തിന്റെ പടിയിറങ്ങുകയാണ്. കര്‍ണാടകത്തില്‍ താമര വിരിഞ്ഞെന്നും അത് ദക്ഷിണേന്ത്യയിലാകെ വിരിയുന്നതിന്റെ മുന്നോടിയാണെന്നും അവകാശപ്പെട്ടിരുന്ന ബിജെപി തലകുനിച്ചുനില്‍ക്കുന്ന സന്ദര്‍ഭമാണിത്. ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കര്‍ണാടകം. അവിടെ ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ടുതന്നെ ഭരണമെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം അഴിമതിയാണ് എന്ന് തെളിയിച്ചു ബിജെപി. അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസിന് പിന്നിലൊന്നുമല്ല തങ്ങള്‍ എന്ന് അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ഖനന അഴിമതിയില്‍ തനിക്കുള്ള പങ്ക് ലോകായുക്ത റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞശേഷവും അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ തീവ്രശ്രമം നടത്തുകയായിരുന്നു യെദ്യൂരപ്പ. ആദ്യമൊക്കെ യെദ്യൂരപ്പയെ സംരക്ഷിച്ചുനിര്‍ത്തിയ ബിജെപി ദേശീയ നേതൃത്വം പിന്നെപ്പിന്നെ യെദ്യൂരപ്പയുടെ രാഷ്ട്രീയബന്ദിയായി നിസ്സഹായമാവുന്നതും രാഷ്ട്രംകണ്ടു.

അഴിമതിയുടെ പങ്കുപറ്റിയ ദേശീയ നേതൃത്വത്തിന് രാഷ്ട്രീയബാധ്യതയായ യെദ്യൂരപ്പയെ ഇറക്കിവിടാനുള്ള ധാര്‍മികാവകാശം നഷ്ടപ്പെടുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരം അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ നീക്കമുണ്ടായ ഘട്ടത്തില്‍മാത്രമാണ് മുഖം രക്ഷിക്കാനെന്നോണം ഇപ്പോഴത്തെ നടപടി; ഏറെ വൈകിയുള്ള നടപടി. 21,508 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട്, കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 16,085 കോടി രൂപയുടെ നഷ്ടം യെദ്യൂരപ്പഭരണം കര്‍ണാടകത്തിന് വരുത്തിവച്ചതിന്റെ തെളിവുകള്‍ അക്കമിട്ടുനിരത്തിയിട്ടുണ്ട്. 24,000 ടണ്‍ ഇരുമ്പയിര് രേഖയില്ലാതെ കടത്തിയതിന്റെ വിശദചിത്രം അതിലുണ്ട്. മന്ത്രിമാരായ ശ്രീരാമലു, ജി ജനാര്‍ദനറെഡ്ഡി, കരുണാകര റെഡ്ഡി എന്നിവര്‍ക്കും മന്ത്രി വി സോമണ്ണയുടെ കുടുംബാംഗങ്ങള്‍ക്കും നിയമവിരുദ്ധ ഖനനത്തിലുള്ള പങ്ക് ലോകായുക്ത ജസ്റ്റിസ് എന്‍ സന്തോഷ് ഹെഗ്ഡെ, തന്റെ ബൃഹദ്റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നു. യെദ്യൂരപ്പയും അദ്ദേഹത്തിന്റെ കുടുംബവും മാത്രമല്ല, ബിജെപി എംഎല്‍എമാരില്‍ ചിലര്‍ക്കും മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്കും കോണ്‍ഗ്രസ് നേതാവ് അനില്‍ഗഡ് എംപിയുടെ ഭാര്യയ്ക്കുമുള്ള പങ്കും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. നഷ്ടത്തിലായ ഒരു ഖനനക്കമ്പനിയില്‍നിന്ന് യെദ്യൂരപ്പയുടെ കുടുംബട്രസ്റ്റിലേക്ക് പത്തു കോടി രൂപ സംഭാവനയായി ചെന്നത് ലോകായുക്ത കണ്ടെത്തി. ഒരേക്കര്‍ ഭൂമി ഈ ട്രസ്റ്റ് 20 കോടി രൂപ വാങ്ങി മറ്റൊരു ഖനനക്കമ്പനിക്ക് കൈമാറിയതും തെളിഞ്ഞു. കര്‍ണാടക രാഷ്ട്രീയത്തിലെ വിവാദ കേന്ദ്രങ്ങളായിരുന്ന റെഡ്ഡി സഹോദരങ്ങള്‍ - ജനാര്‍ദനറെഡ്ഡിയും കരുണാകര റെഡ്ഡിയും- ഇതുവരെ പറഞ്ഞിരുന്നത് തങ്ങള്‍ക്ക് കര്‍ണാടകത്തില്‍ ഖനന വ്യവസായം ഇല്ല എന്നായിരുന്നു. ഇത് അസത്യമാണെന്ന് തെളിയുകമാത്രമല്ല, ഭരണാധികാരം തങ്ങളുടെ ഖനനവ്യവസായത്തിന്റെ പുരോഗതിക്കായിട്ട് ഇവര്‍ ദുരുപയോഗിച്ചതിന്റെ തെളിവുകള്‍ കണ്ടെത്തുക കൂടിചെയ്തിരിക്കുന്നു, ലോകായുക്ത. ബെല്ലാരി എന്ന മേഖലയെ എങ്ങനെ തങ്ങളുടെ അധീനദേശമാക്കി റെഡ്ഡിസഹോദരങ്ങള്‍ മാറ്റിത്തീര്‍ത്തിരുന്നുവെന്നും നിയമവാഴ്ചപോലും അവിടെ പ്രസക്തമല്ലാത്ത അവസ്ഥ എങ്ങനെ രൂപപ്പെട്ടുവെന്നും സന്തോഷ് ഹെഗ്ഡെ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബെല്ലാരി റിപ്പബ്ലിക് എന്നാണ് ആ പ്രദേശത്തെ ഹെഗ്ഡെ വിശേഷിപ്പിക്കുന്നത്. ഇത്തരമൊരു അവസ്ഥ അവിടെ ഉണ്ടായ കാര്യം ആര്‍ക്കും അറിയാത്തതായിരുന്നില്ല.

റെഡ്ഡിസഹോദരങ്ങളെ ഭയന്ന് പലരും പുറത്തുപറഞ്ഞില്ല. എതിര്‍പക്ഷത്തു നിന്നുകൊണ്ട് രാഷ്ട്രീയമായി ഈ പ്രശ്നം ഉയര്‍ത്തേണ്ട കോണ്‍ഗ്രസിലെ പല പ്രമുഖരുമാകട്ടെ, കള്ളക്കച്ചവടത്തിലെ കണ്ണികളായിരുന്നുതാനും. ഈ മേഖലയില്‍ ഖനനക്കമ്പനികള്‍ നടത്തുന്നവര്‍ അയിരിന്റെ 50 ശതമാനംവരെ അവിടത്തെ ഭരണരാഷ്ട്രീയ പ്രമുഖര്‍ക്ക് കൊടുക്കണമായിരുന്നുവത്രെ. അതല്ലെങ്കില്‍ ഭീഷണിയിലൂടെ കമ്പനി അവര്‍ പൂട്ടിക്കും. രഹസ്യമായി അയിരു കടത്തുന്നതിനും രഹസ്യരേഖകള്‍ നിര്‍മിക്കുന്നതിനും രാഷ്ട്രീയ രക്ഷാകര്‍ത്താക്കള്‍ക്ക് കീഴില്‍നിന്ന് ജില്ലാ ഭരണാധികാരികള്‍ അവസരമൊരുക്കും. ഇതാണ് അവിടത്തെ നില. നാലുലക്ഷത്തില്‍പ്പരം ബാങ്ക് അക്കൗണ്ടുകളും എണ്ണമറ്റ രേഖകളും പരിശോധിച്ചാണ് ജസ്റ്റിസ് ഹെഗ്ഡെ അഴിമതിയുടെ സങ്കീര്‍ണതകള്‍ സമഗ്രമായി കണ്ടെത്തിയത്. അതിന് അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു. അതേസമയം, ലോകായുക്ത റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനല്ലാതെ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതിലുള്ള അനൗചിത്യം കാണാതിരിക്കാനാവുന്നതല്ല താനും. തെരഞ്ഞെടുക്കപ്പട്ട മന്ത്രിസഭയ്ക്കുമേലെയല്ല, ഒരു ഗവര്‍ണറും. സര്‍ക്കാരാണ് ലോകായുക്തയ്ക്ക് കേസ് റഫര്‍ ചെയ്തത്. പരിശോധനയ്ക്കുശേഷം സര്‍ക്കാരിനുതന്നെ റിപ്പോര്‍ട്ട് നല്‍കുന്നതായിരുന്നു ഉചിതം. റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയശേഷം ബുധനാഴ്ചത്തെപ്പോലെ ലോകായുക്ത വിവരം പത്രങ്ങള്‍ക്ക് നല്‍കിയിരുന്നുവെങ്കില്‍ പ്രശ്നം അതേപോലെതന്നെ ജനശ്രദ്ധയില്‍ വരുമായിരുന്നു.

നോമിനേറ്റ് ചെയ്യപ്പെടുന്ന ഗവര്‍ണര്‍ക്ക് ലോകായുക്ത നേരിട്ട് റിപ്പോര്‍ട്ട് കൊടുക്കുന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഉചിതമല്ല. ഇത് ഒരു കീഴ്വഴക്കമായിക്കൂടാ. ഭരണരാഷ്ട്രീയത്തിന്റെ മാഫിയാവല്‍ക്കരണമാണ് കുറെ വര്‍ഷങ്ങളായി കര്‍ണാടകത്തില്‍ നടക്കുന്നത്. ഇരുമ്പയിര് ഉരുക്കുന്ന ഖനിമാഫിയയുടെ തലവന്മാരും മന്ത്രിമാരുമായ റെഡ്ഡി സഹോദരങ്ങള്‍ ഒരു പക്ഷത്ത്. ഭൂമാഫിയയുടെ തലവനായ രാഘവേന്ദ്രയും അയാളുടെ അച്ഛനായ യെദ്യൂരപ്പയും മറുപക്ഷത്ത്. ഇതായിരുന്നു കുറെനാള്‍ നില. റെഡ്ഡിസഹോദരങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനായി നിലകൊള്ളുന്ന അരുണ്‍ജെയ്റ്റ്ലിയെപ്പോലുള്ള ഒരു കൂട്ടര്‍ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഒരു പക്ഷത്ത്. ഭൂമാഫിയയുടെയും യെദ്യൂരപ്പയുടെയും നേതൃത്വത്തെ സംരക്ഷിച്ചുകൊണ്ട് മറ്റൊരുസംഘം ദേശീയതലത്തില്‍ മറുപക്ഷത്ത്. ഈ ഇരുപക്ഷക്കാരും ഭരണം നിലനിര്‍ത്താനും കോടികള്‍ കൊയ്യാനുള്ള ബിസിനസ് സംരക്ഷിക്കാനും പരസ്പരം സഹകരിച്ചു പോന്നു എന്നത് വിചിത്രമായ മറ്റൊരു കാര്യം. ഇരുപക്ഷങ്ങള്‍ക്കുമിടയില്‍ സ്വയം കച്ചവടച്ചരക്കുകളായി രൂപം മാറിയ കുറെ നിയമസഭാ സാമാജികരുമുണ്ട്. ഒരു എംഎല്‍എയുടെ വില അമ്പതുകോടി രൂപവരെയാവുന്ന നില കര്‍ണാടകത്തിലെ വിശ്വാസ വോട്ടെടുപ്പുവേളയില്‍ നാം കണ്ടു. ആണവക്കരാറിനെത്തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായ വിശ്വാസ വോട്ടെടുപ്പുവേളയില്‍ എംപിയുടെ വിലപോലും 25 കോടിയില്‍ ഒതുങ്ങിനിന്നിരുന്നുവെന്നോര്‍ക്കണം. രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കുപോലും അതീതമായ മാഫിയാസാഹോദര്യമാണ് കര്‍ണാടകത്തില്‍ കണ്ടത്. റെഡ്ഡിസഹോദരങ്ങള്‍ക്ക് യെദ്യൂരപ്പയെ പുറത്താക്കിയാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, ബിജെപിക്ക് അധികാരം നഷ്ടപ്പെടുന്നത് ഇഷ്ടമല്ല. ബിജെപിയുടെ അധികാരം നഷ്ടമായാല്‍ തങ്ങള്‍ കേസില്‍ കുടുങ്ങുമെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ യെദ്യൂരപ്പ രാഷ്ട്രീയശത്രുവായി നില്‍ക്കുമ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭയെ രക്ഷിക്കാന്‍ റെഡ്ഡി സഹോദരങ്ങള്‍ കോടികള്‍ ചെലവാക്കിയിരുന്നു. ഇടക്കാലത്ത് യെദ്യൂരപ്പ പ്രതിസന്ധിയിലാവുമെന്ന് വന്നപ്പോള്‍ ഭൂമാഫിയയും ഖനിമാഫിയയും കൈകോര്‍ത്തു. ഈ രഹസ്യബന്ധങ്ങള്‍ക്ക് പിന്നില്‍ ഇരുമാഫിയകളും പടര്‍ന്നുവളര്‍ന്നു. ഈ വിചിത്രബന്ധത്തില്‍ കോണ്‍ഗ്രസുമുണ്ട്.

ഒരു കോണ്‍ഗ്രസ് എംപിയുടെ ഭാര്യ ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ത്തന്നെ പ്രതിയായി നില്‍ക്കുന്നുണ്ട്. ബെല്ലാരിമേഖലയിലെ റെഡ്ഡിവിഭാഗത്തിന്റെ വോട്ടുകളെ സ്വാധീനിക്കാന്‍ ആന്ധ്രമേഖലയിലെ റെഡ്ഡിവിഭാഗം നേതാക്കള്‍ സാധാരണ തെരഞ്ഞെടുപ്പുവേളകളിലെത്തുന്ന രീതി പണ്ടേയുണ്ട്. എന്നാല്‍ , കഴിഞ്ഞ തെരഞ്ഞെടുപ്പുവേളകളില്‍ ബെല്ലാരിമേഖലയില്‍ പോയി കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്താന്‍ ആന്ധ്രപ്രദേശിലെ രാജശേഖരറെഡ്ഡി തയ്യാറായില്ല. കാരണം ബെല്ലാരി മേഖലയില്‍ ബിജെപിക്കുവേണ്ടി മത്സരിക്കുന്ന റെഡ്ഡിമാര്‍ ഖനിമാഫിയാ നേതാക്കളാണ്. തനിക്ക് പ്രിയപ്പെട്ടവര്‍! അതുകൊണ്ടുതന്നെ സ്വന്തം പാര്‍ടിസ്ഥാനാര്‍ഥികള്‍ തോല്‍ക്കട്ടെ, മാഫിയാത്തലവന്മാര്‍ ജയിക്കട്ടെ എന്ന് രാജശേഖരറെഡ്ഡി നിശ്ചയിച്ചു. ഇങ്ങനെ വിചിത്രമാണ് കര്‍ണാടക രാഷ്ട്രീയവും അവിടത്തെ ഇടപാടുകളും. ഇപ്പോള്‍ ഖനനമേഖലയില്‍ നടന്ന അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ചേ ലോകായുക്ത അന്വേഷിച്ചിട്ടുള്ളൂ. എന്നിട്ടുപോലും യെദ്യൂരപ്പ കുടുങ്ങി. യെദ്യൂരപ്പയുടെ സുപ്രധാന വിഹാരമേഖല ഭൂമാഫിയയാണ്. അതന്വേഷിച്ചാല്‍ എന്താവും സ്ഥിതി? അങ്ങനെവന്നാല്‍ യെദ്യൂരപ്പ കൂടുതല്‍ ഞെട്ടുമെന്ന് തീര്‍ച്ച. കര്‍ണാടക ബിജെപിയെ പിളര്‍പ്പിലേക്കെത്തിക്കും ഇനിയുള്ള കാര്യങ്ങള്‍ എന്നതും തീര്‍ച്ച. ദക്ഷിണേന്ത്യയിലും താമര കൊഴിയുകയാണ്.

ദേശാഭിമാനി മുഖപ്രസംഗം 290711

1 comment:

  1. ഒടുവില്‍ അങ്ങേയറ്റം ലജ്ജാകരമായ അവസ്ഥയില്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അധികാരത്തിന്റെ പടിയിറങ്ങുകയാണ്. കര്‍ണാടകത്തില്‍ താമര വിരിഞ്ഞെന്നും അത് ദക്ഷിണേന്ത്യയിലാകെ വിരിയുന്നതിന്റെ മുന്നോടിയാണെന്നും അവകാശപ്പെട്ടിരുന്ന ബിജെപി തലകുനിച്ചുനില്‍ക്കുന്ന സന്ദര്‍ഭമാണിത്. ദക്ഷിണേന്ത്യയില്‍ ബിജെപി അധികാരത്തിലുള്ള ഏക സംസ്ഥാനമാണ് കര്‍ണാടകം. അവിടെ ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ടുതന്നെ ഭരണമെന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം അഴിമതിയാണ് എന്ന് തെളിയിച്ചു ബിജെപി. അഴിമതിക്കാര്യത്തില്‍ കോണ്‍ഗ്രസിന് പിന്നിലൊന്നുമല്ല തങ്ങള്‍ എന്ന് അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ഖനന അഴിമതിയില്‍ തനിക്കുള്ള പങ്ക് ലോകായുക്ത റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞശേഷവും അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ തീവ്രശ്രമം നടത്തുകയായിരുന്നു യെദ്യൂരപ്പ. ആദ്യമൊക്കെ യെദ്യൂരപ്പയെ സംരക്ഷിച്ചുനിര്‍ത്തിയ ബിജെപി ദേശീയ നേതൃത്വം പിന്നെപ്പിന്നെ യെദ്യൂരപ്പയുടെ രാഷ്ട്രീയബന്ദിയായി നിസ്സഹായമാവുന്നതും രാഷ്ട്രംകണ്ടു.

    ReplyDelete