Friday, July 29, 2011

കര്‍ഷകരെ വലച്ച് ആനത്തൊട്ടാവാടി

ചെറുമൃഗങ്ങളെ തടയാന്‍ കൃഷിയിടങ്ങളില്‍ ജൈവവേലിക്കായി വര്‍ഷങ്ങള്‍ക്കുമുമ്പ് മധ്യഅമേരിക്കയില്‍നിന്നെത്തിച്ച ആനത്തൊട്ടാവാടി കര്‍ഷകര്‍ക്ക് വയ്യാവേലിയാകുന്നു. ഈ ആവരണകളയുടെ നീരാളിപ്പിടിയില്‍നിന്ന് കൃഷിയിടത്തെ രക്ഷിക്കാനാവാതെ കുഴങ്ങുകയാണ് കര്‍ഷകരിപ്പോള്‍ . പെട്ടെന്ന് പടര്‍ന്നുവളരുന്നതും വിഷാംശവുമാണ് പഴയ സംരക്ഷകനെ വില്ലനാക്കിയത്. എലി, കാട്ടുപന്നി പോലുള്ള ജീവികളില്‍നിന്ന് കൃഷിയിടങ്ങളെയും ചെറുസസ്യങ്ങളെയും സംരക്ഷിക്കുന്നതിന് ജൈവവേലിയായാണ് "മൈമോസ ഇന്‍വിസ"യെന്ന ആനത്തൊട്ടാവാടി കേരളത്തിലെത്തിച്ചത്. കണ്ണൂരില്‍ ആറളം ഫാം നിര്‍മിക്കുന്ന സമയത്താണ് ആദ്യമായി ഈ സസ്യം വിദേശത്തുനിന്നെത്തിച്ചത്. അക്കാലത്ത് വ്യാപകമായി ഇത് നട്ടുപിടിച്ചു. നാടന്‍തൊട്ടാവാടിയുമായി പരാഗണം നടത്തി പുതിയതലമുറ ചെടിയുണ്ടായപ്പോള്‍ വിഷാംശം കൂടി. ആനത്തൊട്ടാവാടിയുടെ മുള്ളുകൊണ്ടാല്‍ ദേഹത്ത് ചൊറിച്ചിലും കടുത്ത പനിയുമുണ്ടാകും. കന്നുകാലികള്‍ തിന്നാല്‍ ജീവഹാനിവരെ സംഭവിക്കാം. പടയിഞ്ച, വിഷമുള്ള് തുടങ്ങിയ നാടന്‍പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഒരുചെറുവിത്തുകൊണ്ട് ഏക്കര്‍കണക്കിനു സ്ഥലത്ത് പടര്‍ന്നുപിടിക്കുന്ന ഈ ചെടി കൃഷിയിടത്തില്‍നിന്ന് ഇല്ലായ്മചെയ്യാന്‍ ഇപ്പോള്‍ മാരക കളനാശിനിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. ചുട്ടെരിച്ചുകളഞ്ഞാലും വേരില്‍നിന്ന് പൊട്ടിമുളയ്ക്കുന്ന വിഷസസ്യത്തെ എങ്ങനെ ഒഴിവാക്കുമെന്ന് കൃഷിശാസ്ത്രജ്ഞര്‍ക്കും തിട്ടമില്ല.

കര്‍ണാടകത്തിലും അസമിലും ഇതേ പ്രശ്നങ്ങളുണ്ട്.
ആനപോലും പേടിക്കുന്നതെന്ന അര്‍ഥത്തില്‍ കര്‍ഷകരാണ് ഇതിന് ആനത്തൊട്ടാവാടി എന്ന പേരിട്ടത്. നിലത്ത് പടര്‍ന്നു പന്തലിച്ചുകിടക്കുന്നതിനാല്‍ ചെറുജീവികള്‍ക്കും ഇഴജന്തുക്കള്‍ക്കും മറികടന്നു പോകാന്‍ പ്രയാസമായിരുന്നു. മണ്ണില്‍ നൈട്രജന്റെ അളവ് കൂട്ടുമെന്നതും കൃഷിക്കാരുടെ പ്രിയങ്കരനാക്കി. റബര്‍ തോട്ടങ്ങളില്‍ തോട്ടപ്പയര്‍ വച്ചുപിടിക്കുന്നതുപോലെ കൃഷികള്‍ക്കിടയില്‍ ആനത്തൊട്ടാവാടിയും നട്ടുപിടിപ്പിച്ചു. അധികവും തെങ്ങിന്‍തോപ്പുകളിലാണ് നട്ടുപിടിപ്പിച്ചത്. ആദ്യം ആനത്തൊട്ടാവാടിക്ക് മുള്ളുകളില്ലായിരുന്നുവെന്നും നാടന്‍ തൊട്ടാവാടിയുമായി ചേര്‍ന്നതോടെയാണ് മുള്ളുകള്‍ ഉണ്ടായതെന്നും പരിസ്ഥിതിപ്രവര്‍ത്തകനായ മോഹനന്‍ അളോറ പറയുന്നു. മതിയായ ഗവേഷണമില്ലാതെ ഇത്തരത്തില്‍ സംരക്ഷണത്തിനായി കൊണ്ടുവന്ന പല സസ്യങ്ങളും പിന്നീട് കര്‍ഷകര്‍ക്ക് ദ്രോഹമായിമാറിയിട്ടുണ്ടെന്ന് കാര്‍ഷികഗവേഷകനായ എം പി കെ മാവിലായി പറയുന്നു. വിദേശത്തുനിന്ന് ഇത്തരം ചെടികള്‍ കൊണ്ടുവരുന്നതിനുമുമ്പ് അതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മുതുമല, ബന്ദിപ്പുര്‍ , വയനാട് തുടങ്ങിയ പ്രദേശങ്ങളില്‍ വന്യജീവികള്‍ക്കുപോലും ഈ സസ്യം വിനയായി. നിലത്ത് പടര്‍ന്നു കിടക്കുന്ന ഇനമാണെങ്കിലും ഇത് മരങ്ങളിലേക്ക് പടര്‍ന്നുകയറാന്‍ തുടങ്ങിയത് മരങ്ങളുടെ വളര്‍ച്ചയെയും ബാധിച്ചു. ആനത്തൊട്ടാവാടിയെ നശിപ്പിച്ചുകളയാന്‍ തങ്ങളുടെ കൈയിലും പോംവഴികളൊന്നുമില്ലെന്നാണ് കൃഷിവകുപ്പ് അധികൃതരും പറയുന്നത്.
(ജിജോ ജോര്‍ജ്)

deshabhimani 290711

1 comment:

  1. ചെറുമൃഗങ്ങളെ തടയാന്‍ കൃഷിയിടങ്ങളില്‍ ജൈവവേലിക്കായി വര്‍ഷങ്ങള്‍ക്കുമുമ്പ് മധ്യഅമേരിക്കയില്‍നിന്നെത്തിച്ച ആനത്തൊട്ടാവാടി കര്‍ഷകര്‍ക്ക് വയ്യാവേലിയാകുന്നു. ഈ ആവരണകളയുടെ നീരാളിപ്പിടിയില്‍നിന്ന് കൃഷിയിടത്തെ രക്ഷിക്കാനാവാതെ കുഴങ്ങുകയാണ് കര്‍ഷകരിപ്പോള്‍ . പെട്ടെന്ന് പടര്‍ന്നുവളരുന്നതും വിഷാംശവുമാണ് പഴയ സംരക്ഷകനെ വില്ലനാക്കിയത്. എലി, കാട്ടുപന്നി പോലുള്ള ജീവികളില്‍നിന്ന് കൃഷിയിടങ്ങളെയും ചെറുസസ്യങ്ങളെയും സംരക്ഷിക്കുന്നതിന് ജൈവവേലിയായാണ് "മൈമോസ ഇന്‍വിസ"യെന്ന ആനത്തൊട്ടാവാടി കേരളത്തിലെത്തിച്ചത്. കണ്ണൂരില്‍ ആറളം ഫാം നിര്‍മിക്കുന്ന സമയത്താണ് ആദ്യമായി ഈ സസ്യം വിദേശത്തുനിന്നെത്തിച്ചത്. അക്കാലത്ത് വ്യാപകമായി ഇത് നട്ടുപിടിച്ചു. നാടന്‍തൊട്ടാവാടിയുമായി പരാഗണം നടത്തി പുതിയതലമുറ ചെടിയുണ്ടായപ്പോള്‍ വിഷാംശം കൂടി. ആനത്തൊട്ടാവാടിയുടെ മുള്ളുകൊണ്ടാല്‍ ദേഹത്ത് ചൊറിച്ചിലും കടുത്ത പനിയുമുണ്ടാകും. കന്നുകാലികള്‍ തിന്നാല്‍ ജീവഹാനിവരെ സംഭവിക്കാം. പടയിഞ്ച, വിഷമുള്ള് തുടങ്ങിയ നാടന്‍പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഒരുചെറുവിത്തുകൊണ്ട് ഏക്കര്‍കണക്കിനു സ്ഥലത്ത് പടര്‍ന്നുപിടിക്കുന്ന ഈ ചെടി കൃഷിയിടത്തില്‍നിന്ന് ഇല്ലായ്മചെയ്യാന്‍ ഇപ്പോള്‍ മാരക കളനാശിനിയാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. ചുട്ടെരിച്ചുകളഞ്ഞാലും വേരില്‍നിന്ന് പൊട്ടിമുളയ്ക്കുന്ന വിഷസസ്യത്തെ എങ്ങനെ ഒഴിവാക്കുമെന്ന് കൃഷിശാസ്ത്രജ്ഞര്‍ക്കും തിട്ടമില്ല.

    ReplyDelete