Friday, July 29, 2011

വാര്‍ത്ത ചമയ്ക്കല്‍ കുത്തകശൈലി: സിപിഐ എം

ആലപ്പുഴ: സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ വാഗ്വാദം എന്നതരത്തില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ പി കെ ചന്ദ്രാനന്ദനെയും പിണറായി വിജയന്‍ , തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കളെയും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളെയും വിവിധ ചേരികളിലായി ചിത്രീകരിച്ച് പാര്‍ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമം.

പാര്‍ടി സമ്മേളനം പ്രഖ്യാപിച്ചതോടെ വസ്തുതകളില്ലാത്ത വാര്‍ത്തകള്‍ ചമയ്ക്കുന്ന കുത്തകശൈലി പൊടിതട്ടിയെടുത്തിരിക്കുകയാണ്. കൂടുതല്‍ മെമ്പര്‍ഷിപ്പുള്ള പാര്‍ടി ഘടകങ്ങള്‍ വിഭജിക്കുന്നത് അസാധാരണമല്ല. 1981വരെ ആറ് താലൂക്ക് കമ്മിറ്റികളാണ് ജില്ലയിലുണ്ടായിരുന്നത്. പിന്നീടത് 11 ഏരിയ കമ്മിറ്റിയായി. പ്രവര്‍ത്തനസൗകര്യം കണക്കിലെടുത്താണ് കമ്മിറ്റിയുടെ അതിര്‍ത്തിയില്‍ മാറ്റംവരുത്തി കമ്മിറ്റികള്‍ വിഭജിക്കാന്‍ ആലോചിച്ചത്. വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയാണ് വിഭജന നിര്‍ദേശം ജില്ലാകമ്മിറ്റിയോഗം അംഗീകരിച്ചത്. ഇതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കി. ഇതിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ജില്ലാ കമ്മിറ്റി ഇപ്പോള്‍ ആലോചിക്കുന്നത്. കമ്മിറ്റികളില്‍ പറയാനുള്ളത് സ്വതന്ത്രമായി പറയുകയും പാര്‍ടിയുടെ സംഘടനാതത്വങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയും ചെയ്യുകയാണ് സിപിഐ എം രീതി. ഇവിടെ വാഗ്വാദത്തിന്റെയും ചേരിപ്പോരിന്റെയും പ്രശ്നമില്ല. പാര്‍ടി നേതാക്കള്‍ കമ്മിറ്റികളില്‍ അഭിപ്രായം പറയുന്നതും ആശയവിനിമയം നടത്തുന്നതും സാധാരണമാണ്. ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത ചമയ്ക്കുന്നത് പാര്‍ടിയെ സഹായിക്കാനല്ല.

പ്രക്ഷോഭ പ്രചാരണപ്രവര്‍ത്തനങ്ങളിലും തെരഞ്ഞെടുപ്പുകളിലും ജില്ലയില്‍ പാര്‍ടി കൈവരിച്ച മുന്നേറ്റം കൂടുതല്‍ ശക്തിപ്പെടുത്താനാണ് പാര്‍ടി നേതൃത്വവും പാര്‍ടി ആകെയും ശ്രമിക്കുന്നത്. ഈ മുന്നേറ്റത്തില്‍ പാര്‍ടി ശത്രുക്കള്‍ക്ക് വേവലാതിയുണ്ടാകാം. പാര്‍ടിയുടെ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്താനും നേതാക്കളെ ആക്ഷേപിക്കാനും ആസൂത്രിതമായി നടക്കുന്ന നീക്കങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani 290711

1 comment:

  1. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ വാഗ്വാദം എന്നതരത്തില്‍ മലയാള മനോരമയില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായ പി കെ ചന്ദ്രാനന്ദനെയും പിണറായി വിജയന്‍ , തോമസ് ഐസക്, ജി സുധാകരന്‍ എന്നിവരടക്കമുള്ള നേതാക്കളെയും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളെയും വിവിധ ചേരികളിലായി ചിത്രീകരിച്ച് പാര്‍ടി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമം.

    ReplyDelete