Thursday, July 28, 2011

കേസ് നീട്ടി എന്‍ജി. മെറിറ്റ് പ്രവേശനം വൈകിപ്പിക്കുന്നു

എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനെതിരായ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ. ഈ വര്‍ഷംമുതല്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കുന്നതിനെതിരെ പ്രവേശന പരീക്ഷാ കോച്ചിങ് സെന്റര്‍ ലോബിയുമായി ബന്ധപ്പെട്ട ചിലരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരണം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ നീക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം കിട്ടുമോ എന്ന് ആശങ്കപ്പെടുന്ന രക്ഷിതാക്കള്‍ കുട്ടികളെ ഉയര്‍ന്ന ഫീസില്‍ മാനേജ്മെന്റ് സീറ്റില്‍ ചേര്‍ത്തോളുമെന്ന കണക്കുകൂട്ടലിലാണ് ഈ ഒത്തുകളി. നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ഇങ്ങനെ വിവിധ കോളേജുകളില്‍ പ്രവേശനം നേടിക്കഴിഞ്ഞു. ചിലര്‍ അന്യസംസ്ഥാനങ്ങളിലേക്കും പോയി. ഇതുവഴി മാനേജ്മെന്റുകള്‍ക്ക് ഇരട്ട നേട്ടമാണ്. റാങ്ക്ലിസ്റ്റില്‍ വരാനിടയുള്ള കുട്ടികള്‍ മുന്‍കൂട്ടി മാനേജ്മെന്റ് ക്വോട്ടയില്‍ ചേരുന്നതോടെ മെറിറ്റ് ക്വോട്ടയിലെ സീറ്റ് ഒഴിഞ്ഞു കിടക്കും. ഈ സീറ്റിലും മാനേജ്മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നടത്താനാകും.

ഏതാനും വര്‍ഷങ്ങളായി മിക്ക കോളേജിലും മാനേജ്മെന്റ് സീറ്റില്‍ 10 മുതല്‍ 25 ശതമാനംവരെ ഒഴിഞ്ഞുകിടക്കാറുണ്ട്. ഈ സീറ്റുകള്‍ ഇത്തവണ നേരത്തെ നികത്താനാണ് പരിപാടി. മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ക്വോട്ടയില്‍നിന്നു പ്രവേശനം നല്‍കുന്ന വിദ്യാര്‍ഥികളില്‍ പകുതി പേരില്‍നിന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിവര്‍ഷം 25,000 രൂപ അധികം ഈടാക്കാന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ മാനേജ്മെന്റുകള്‍ക്ക് 30 കോടിയോളം രൂപയുടെ കൊള്ളയ്ക്കാണ് അവസരം നല്‍കിയത്. മുസ്ലിംലീഗ് നേതാവുകൂടിയായ മാനേജ്മെന്റ് അസോസിയേഷന്‍ നേതാവും ചില ലീഗ് നേതാക്കളും രഹസ്യചര്‍ച്ച നടത്തിയാണ് ഫീസ് കുത്തനെ കൂട്ടാന്‍ തീരുമാനിച്ചത്. റാങ്ക്ലിസ്റ്റ് വൈകിപ്പിക്കുന്നതിലും ഒത്തുകളിയുണ്ട്. മാനേജ്മെന്റ് സീറ്റിനായി എത്തുന്ന രക്ഷിതാക്കളോട് പ്രവേശനം പൂര്‍ത്തിയായെന്നാണ് മിക്ക മാനേജ്മെന്റുകളും പറയുന്നത്. സര്‍ക്കാര്‍ ക്വോട്ടയില്‍നിന്നുള്ള പ്രവേശനം പൂര്‍ത്തിയായശേഷം ഒഴിവുവരുന്ന സീറ്റുകളില്‍ പ്രവേശനം നല്‍കാമെന്നാണ് ഇവരുടെ വാഗ്ദാനം. ഇങ്ങനെയുള്ള സീറ്റുകളിലേക്കും ചില മാനേജ്മെന്റുകള്‍ മുന്‍കൂര്‍ പണം വാങ്ങുന്നു.

deshabhimani 280711

1 comment:

  1. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനെതിരായ കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ. ഈ വര്‍ഷംമുതല്‍ എന്‍ജിനിയറിങ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കുന്നതിനെതിരെ പ്രവേശന പരീക്ഷാ കോച്ചിങ് സെന്റര്‍ ലോബിയുമായി ബന്ധപ്പെട്ട ചിലരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരണം ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ നീക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ്.

    ReplyDelete