Tuesday, July 26, 2011

മന്‍മോഹന്റെയും ചിദംബരത്തിന്റെയും പങ്ക് അന്വേഷിക്കണം

രാജ്യം കണ്ട ഏറ്റവും ഭീമമായ അഴിമതിയായ 2 ജി സ്‌പെക്ട്രം ഇടപാടിന്റെ ഉത്തരവാദിത്വം മുഴുവന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയ്ക്കാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും 2 ജി സ്‌പെക്ട്രം ഇടപാടു നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന പി ചിദംബരവും പോലും അറിയാതെയാണ് രാജ 2 ജി സ്‌പെക്ട്രം ലേലം ഒഴിവാക്കി തനിക്കിഷ്ടപ്പെട്ട് കമ്പനികള്‍ക്ക് നല്‍കിയതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രചരണം. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പ്രധാനമന്ത്രിയുടെയും ചിദംബരത്തിന്റെയും അറിവോടും അംഗീകാരത്തോടും കൂടിയാണ് രാജ ഇടപാടു നടത്തിയതെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2 ജി സ്‌പെക്ട്രം, ലേലം ഒഴിവാക്കി നല്‍കുന്നതിനെ കുറിച്ചു രാജ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് രാജ നല്‍കിയ കത്തും അതിനു നല്‍കിയ മറുപടിയും പ്രധാനമന്ത്രിക്ക് ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്. രാജയും മന്‍മോഹന്‍സിംഗും തമ്മില്‍ നടന്ന കത്തിടപാടുകള്‍ പത്രങ്ങളില്‍ വന്നതാണ്. 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.

2 ജി സ്‌പെക്ട്രം ഇടപാട് പ്രധാനമന്ത്രിയുടെയും അന്നത്തെ ധനമന്ത്രിയുടെയും അറിവോടുകൂടിയല്ല നടന്നതെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രചരണത്തിന്റെ മുനയൊടിക്കുന്നതാണ് ഇന്നലെ ഡല്‍ഹിയില്‍ സി ബി ഐ കോടതിയില്‍ എ രാജ നല്‍കിയ മൊഴി. മന്‍മോഹന്‍സിംഗുമായും ചിദംബരവുമായും സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചു ചര്‍ച്ച നടത്തിയിരുന്നുവെന്നും അവരുടെ അംഗീകാരത്തോടെയാണ് സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയതെന്നുമാണ് രാജ വെളിപ്പെടുത്തിയത്. ലേലം ഒഴിവാക്കിയതിന് തുടക്കം മുതല്‍ ഉന്നയിക്കുന്നവാദം രാജ ആവര്‍ത്തിച്ചിട്ടുമുണ്ട്. മുന്‍ എന്‍ ഡി എ സര്‍ക്കാരിന്റെ കാലത്ത് ലേലം നടന്നിരുന്നില്ലെന്നും ആ നയം താന്‍ പിന്തുടരുകമാത്രമാണ് ചെയ്തതെന്നുമാണ് രാജയുടെ നിലപാട്. എന്‍ ഡി എ സര്‍ക്കാരിന്റെ നയം പുനപ്പരിശോധിക്കാന്‍ പ്രധാനമന്ത്രിയോ ധനമന്ത്രിയോ കോണ്‍ഗ്രസ് നേതൃത്വമോ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് രാജയുടെ മൊഴി വ്യക്തമാക്കുന്നത്.

അമൂല്യമായ പ്രകൃതി വിഭവമാണ് സ്‌പെക്ട്രം. അത് ചുളുവിലയ്ക്ക് സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കൈമാറിയത് മൂലമുണ്ടായ വരുമാന നഷ്ടം 1.76 ലക്ഷം കോടിരൂപയാണെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കിയത്. ലേലം വിളിക്കാതെ 122 ലൈസന്‍സുകളാണ് രാജ വകുപ്പുമന്ത്രിയായിരുന്നപ്പോള്‍ നല്‍കിയത്. ലൈസന്‍സ് ലഭിച്ച കമ്പനികളില്‍ പലതും ദിവസങ്ങള്‍ക്കം അവ മറിച്ചുവിറ്റു ആയിരക്കണക്കിനുകോടിരൂപ ലാഭമുണ്ടാക്കി. കമ്പനികള്‍ ലൈസന്‍സ് മറിച്ചു വില്‍ക്കുന്ന കാര്യം പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നുവെന്നും രാജ  കോടതിയില്‍ വെളിപ്പെടുത്തുകയുണ്ടായി. 2 ജി സ്‌പെക്ട്രം ലൈസന്‍സ് നേടിയ കമ്പനികള്‍ അവയുടെ ഓഹരികളില്‍ നല്ലൊരു ഭാഗം മറിച്ചുവിറ്റു കൊള്ളലാഭം നേടുന്നതിന് പ്രധാന മന്ത്രിയും ധനമന്ത്രിയും കൂട്ടുനിന്നുവെന്നാണ് ഇതു കാണിക്കുന്നത്. രാജയ്ക്കും ഡി എം കെയ്ക്കും ഈ ഇടപാടില്‍ വന്‍സാമ്പത്തിക നേട്ടമുണ്ടായതായി സി ബി ഐ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഡി എം കെ പ്രസിഡന്റ് കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ അറസ്റ്റുചെയ്തത്. രാജയ്ക്കും കനിമൊഴിക്കും എതിരായി ശക്തമായ തെളിവുകളുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ സി ബി ഐയ്ക്ക് കഴിഞ്ഞത് കൊണ്ട് ഇതുവരെ അവര്‍ക്ക് ജാമ്യം ലഭിച്ചതുമില്ല. രാജയുമായി ഒത്തുകളിച്ച ചില കമ്പനി ഉടമകളും ഇവരോടൊപ്പം തിഹാര്‍ജയിലിലുണ്ട്. അവര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല.

2 ജി സ്‌പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും മന്ത്രി ചിദംബരവും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. എല്ലാ കുറ്റവും രാജയുടെയും ഡി എം കെയുടെയും മേല്‍ ചാരി രക്ഷപ്പെടാന്‍ അവര്‍ക്ക് കഴിയില്ല. 2 ജി സ്‌പെക്ട്രം ഇടപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കൈകള്‍ ശുദ്ധമല്ലെന്നാണ് രാജയുടെ മൊഴി വ്യക്തമാക്കുന്നത്. സി ബി ഐയും 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയും പ്രധാനമന്ത്രിയുടെയും ചിദംബരത്തിന്റെയും പങ്കും അന്വേഷിക്കാന്‍ തയ്യാറാകണം.

janayugom editorial 260711

1 comment:

  1. രാജ്യം കണ്ട ഏറ്റവും ഭീമമായ അഴിമതിയായ 2 ജി സ്‌പെക്ട്രം ഇടപാടിന്റെ ഉത്തരവാദിത്വം മുഴുവന്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയ്ക്കാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പ്രചരിപ്പിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും 2 ജി സ്‌പെക്ട്രം ഇടപാടു നടക്കുമ്പോള്‍ ധനമന്ത്രിയായിരുന്ന പി ചിദംബരവും പോലും അറിയാതെയാണ് രാജ 2 ജി സ്‌പെക്ട്രം ലേലം ഒഴിവാക്കി തനിക്കിഷ്ടപ്പെട്ട് കമ്പനികള്‍ക്ക് നല്‍കിയതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രചരണം. ഇത് വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും പ്രധാനമന്ത്രിയുടെയും ചിദംബരത്തിന്റെയും അറിവോടും അംഗീകാരത്തോടും കൂടിയാണ് രാജ ഇടപാടു നടത്തിയതെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2 ജി സ്‌പെക്ട്രം, ലേലം ഒഴിവാക്കി നല്‍കുന്നതിനെ കുറിച്ചു രാജ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് രാജ നല്‍കിയ കത്തും അതിനു നല്‍കിയ മറുപടിയും പ്രധാനമന്ത്രിക്ക് ഇടപാടിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ്. രാജയും മന്‍മോഹന്‍സിംഗും തമ്മില്‍ നടന്ന കത്തിടപാടുകള്‍ പത്രങ്ങളില്‍ വന്നതാണ്. 2 ജി സ്‌പെക്ട്രം ഇടപാടിനെക്കുറിച്ചുള്ള കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലും ഇത് ഉദ്ധരിച്ചിട്ടുണ്ട്.

    ReplyDelete