Tuesday, July 12, 2011

കേന്ദ്രത്തിനെതിരെ ദേവാസ് അന്താരാഷ്ട്ര കോടതിയില്‍

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഓയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സുമായി ഒപ്പുവച്ച വിവാദ എസ് ബാന്‍ഡ് കരാര്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ആന്‍ഡ്രിക്സ്- ദേവാസ് കരാറിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ഫെബ്രുവരിയില്‍ കരാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ , ദേവാസ് അന്താരാഷ്ട്രകോടതിയെ സമീപിച്ചതോടെ കേന്ദ്രം വീണ്ടും വെട്ടിലായി ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബി്രടേഷനെ(ഐസിഎ)യാണ് ദേവാസ് സമീപിച്ചത്. 2005 ജനുവരി 28ന് ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ ഐസ്എസ്ആര്‍ഒ ലംഘിച്ചെന്നും കരാര്‍ പുനഃസ്ഥാപിക്കണമെന്നുമാണ് ആവശ്യം. വ്യവസ്ഥകള്‍ ലംഘിച്ചതിന് നഷ്ടപരിഹാരം ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു.

പാരീസ് കേന്ദ്രമായ ഐസിഎയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ പ്രധാനമായും മൂന്ന് ആവശ്യമാണ് ദേവാസ് മുന്നോട്ടുവച്ചിരിക്കുന്നത്. ഒന്ന്, കരാറില്‍ നിന്ന് പിന്മാറിയ ആന്‍ഡ്രിക്സിന്റെ നടപടി അനുചിതമാണെന്ന് പ്രഖ്യാപിച്ച് അസാധുവാക്കണം. രണ്ട്, ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ പൂര്‍ണമായി നിലനില്‍ക്കുന്നതാണെന്നും നടപ്പാക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രഖ്യാപിക്കണം. മൂന്ന്, 2012 ഒക്ടോബര്‍ 15 ആവുമ്പോഴേക്കും കരാറില്‍ പറഞ്ഞ പ്രകാരം ഉപഗ്രഹ ശേഷി ദേവാസിന് കൈമാറണം. ഈ പരാതിയോട് 90 ദിവസത്തിനകം ആന്‍ഡ്രിക്സ് പ്രതികരിക്കേണ്ടതുണ്ട്. വീഴ്ചവരുത്തിയാല്‍ നിയമനടപടി തുടരുമെന്ന് ദേവാസ് പറഞ്ഞു. ആന്‍ഡ്രിക്സുമായും ഐഎസ്ആര്‍ഓയുമായും ബഹിരാകാശ വകുപ്പുമായും പലവട്ടം ചര്‍ച്ചയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് അന്താരാഷ്ട്ര കോടതിയെ സമീപിച്ചതെന്നും ദേവാസ് വൃത്തങ്ങള്‍ വിശദീകരിച്ചു.

ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്ന ജിസാറ്റ് 6, ജിസാറ്റ് 6എ ഉപഗ്രഹങ്ങളുടെ 90 ശതമാനം ട്രാന്‍സ്പോണ്ടറുകളും ദേവാസിന് പാട്ടത്തിന് നല്‍കാന്‍ വ്യവസ്ഥചെയ്യുന്നതായിരുന്നു 2005ലെ കരാര്‍ . ദേവാസ് തുടങ്ങാനിരിക്കുന്ന മള്‍ട്ടിമീഡിയ സേവനങ്ങള്‍ക്കായിരുന്നു കരാര്‍ . 12 വര്‍ഷത്തേക്ക് 1350 കോടി രൂപയ്ക്കാണ് ട്രാന്‍സ്പോണ്ടര്‍ സേവനം വിട്ടുനല്‍കാന്‍ ധാരണയായത്. ട്രാന്‍സ്പോണ്ടറുകള്‍ക്കൊപ്പം 70 മെഗാഹെര്‍ട്ട്സ് എസ് ബാന്‍ഡ് സ്പെക്ട്രവും ഐഎസ്ആര്‍ഒ വാഗ്ദാനംചെയ്തു. ഏറെ ദുര്‍ലഭമായ എസ് ബാന്‍ഡ് സ്പെക്ട്രം തികച്ചും സൗജന്യനിരക്കില്‍ ദേവാസിന് നല്‍കിയതാണ് വിവാദമായത്. 2ജി സ്പെക്ട്രത്തിന് പിന്നാലെയുയര്‍ന്ന എസ് ബാന്‍ഡ് സ്പെക്ട്രം വിവാദവും യുപിഎ സര്‍ക്കാരിനെ ഉലച്ചു. പ്രധാനമന്ത്രിയുടെ കീഴിലുള്ള ബഹിരാകാശ വകുപ്പിലാണ് വഴിവിട്ട നീക്കം നടന്നതെന്നതും പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചു. മാത്രമല്ല ജിസാറ്റ് 6, ജിസാറ്റ് 6എ ഉപഗ്രഹങ്ങള്‍ സ്വകാര്യക്കമ്പനിക്കു വേണ്ടിയാണ് വിക്ഷേപിക്കുന്നതെന്ന കാര്യം ബഹിരാകാശ വകുപ്പ് കാബിനറ്റില്‍നിന്ന് മറച്ചുവച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നു. പ്രധാനമന്ത്രി കാര്യാലയം തന്നെ അഴിമതിനിഴലിലായതോടെ കേന്ദ്രത്തിന് കരാര്‍ റദ്ദാക്കേണ്ടിവന്നു. തന്ത്രപര ആവശ്യങ്ങള്‍ക്ക് എസ് ബാന്‍ഡ് സ്പെക്ട്രം ആവശ്യമാണെന്നും സ്വകാര്യകമ്പനിക്ക് നല്‍കാനാവില്ലെന്നും കാരണം കാണിച്ച് ഫെബ്രുവരിയില്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി കരാര്‍ റദ്ദാക്കുകയായിരുന്നു.

deshabhimani 120711

1 comment:

  1. ഐഎസ്ആര്‍ഓയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സുമായി ഒപ്പുവച്ച വിവാദ എസ് ബാന്‍ഡ് കരാര്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സ്വകാര്യ കമ്പനിയായ ദേവാസ് മള്‍ട്ടിമീഡിയ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. ആന്‍ഡ്രിക്സ്- ദേവാസ് കരാറിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണത്തെതുടര്‍ന്ന് ഫെബ്രുവരിയില്‍ കരാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ , ദേവാസ് അന്താരാഷ്ട്രകോടതിയെ സമീപിച്ചതോടെ കേന്ദ്രം വീണ്ടും വെട്ടിലായി ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ആര്‍ബി്രടേഷനെ(ഐസിഎ)യാണ് ദേവാസ് സമീപിച്ചത്. 2005 ജനുവരി 28ന് ഒപ്പുവച്ച കരാര്‍ വ്യവസ്ഥകള്‍ ഐസ്എസ്ആര്‍ഒ ലംഘിച്ചെന്നും കരാര്‍ പുനഃസ്ഥാപിക്കണമെന്നുമാണ് ആവശ്യം. വ്യവസ്ഥകള്‍ ലംഘിച്ചതിന് നഷ്ടപരിഹാരം ലഭിക്കണമെന്നും പരാതിയില്‍ പറയുന്നു.

    ReplyDelete