Monday, September 26, 2011

പനിപ്പേരില്‍ അന്ന് ഹര്‍ത്താല്‍ ; ഇപ്പോള്‍ രാഷ്ട്രീയം വേണ്ടെന്ന്

പകര്‍ച്ചപ്പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ ഇപ്പോള്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ന്യായവുമായി രംഗത്ത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന് പറഞ്ഞ് ആത്മരോഷം കൊണ്ടത്. 2009ല്‍ പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ അമ്പരപ്പിച്ചവരാണ് ചെന്നിത്തലയുടെ പാര്‍ടിയും മുന്നണിയും. പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്രസംഘം ഉള്‍പ്പെടെ വിലയിരുത്തുകയും അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസും എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തപ്പോഴായിരുന്നു യുഡിഎഫിന്റെ ഹര്‍ത്താല്‍ . പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടുത്തിയായിരുന്നു ഹര്‍ത്താല്‍ . കൂടാതെ, നിയമസഭയ്ക്കകത്തും പുറത്തും തികച്ചും രാഷ്ട്രീയപ്രേരിതമായി കുഴപ്പമുണ്ടാക്കുകയും ചെയ്തു.

2006ല്‍ എല്‍ഡിഎഫ് ഭരണം വന്ന ഉടനെയാണ് ചിക്കുന്‍ഗുനിയ പടര്‍ന്നത്. തൊട്ടുമുമ്പുണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാരിനു കേന്ദ്രം നല്‍കിയ ജാഗ്രതാനിര്‍ദേശം പോലും പാലിക്കാത്തതിനാലാണ് സ്ഥിതി സങ്കീര്‍ണമായത്. എന്നിട്ടും അധികാരമേറ്റ് ഒരുമാസം പോലും തികയാത്ത സര്‍ക്കാരിനെതിരെ കുപ്രചാരണങ്ങള്‍ അഴിച്ചുവിടാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിച്ചത്. തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷവും സംസ്ഥാനമൊട്ടാകെ പകര്‍ച്ചപ്പനി തടയാനും ചികിത്സയ്ക്കുമായി ശക്തമായ നടപടി സ്വീകരിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഏറ്റെടുത്തു. മാലിന്യനിര്‍മാര്‍ജനത്തിനും കൊതുക് നശീകരണത്തിനും സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയപ്പോള്‍ അതുമായി സഹകരിക്കുന്നതില്‍ യുഡിഎഫ് നേതൃത്വം വിമുഖത കാട്ടുകയും സര്‍ക്കാരിനെ കുറ്റപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ തേടുകയുമായിരുന്നു.

തോട്ടം മേഖലയിലെ കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായി ബന്ധപ്പെട്ട് സൈനിക സഹായം ലഭ്യമാക്കി. എന്നാല്‍ , കൊതുകിനെ കൊല്ലാന്‍ പട്ടാളത്തെ ഇറക്കിയെന്ന ആക്ഷേപവുമായി ആന്റണിയെ ഉള്‍പ്പെടെ അപഹസിക്കുന്ന രീതിയില്‍ പ്രസംഗിച്ച് നടക്കുകയായിരുന്നു യുഡിഎഫ് നേതാക്കള്‍ . ഇപ്പോള്‍ സ്ഥിതി ദയനീയമാണ്. ശുചീകരണത്തിന്റെ കുറവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏകോപനമില്ലാത്തതുമാണ് പനി പടരാന്‍ കാരണമെന്ന് കേന്ദ്രസംഘം തന്നെ വിലയിരുത്തി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചു. മാലിന്യനീക്കം എങ്ങും നടക്കുന്നില്ല. പൊതുസ്ഥലങ്ങളിലും നിരത്തുകളിലും വെള്ളം കെട്ടിക്കിടക്കുന്നു. തീരദേശങ്ങളിലും മലയോരമേഖലയിലും ശുദ്ധജലം ലഭിക്കുന്നില്ല. പനിബാധിതര്‍ക്ക് ആശുപത്രികളില്‍ കൃത്യമായ ചികിത്സ ലഭിക്കുന്നില്ല. ആശുപത്രികളില്‍ മരുന്നുമില്ല. മലപ്പുറം ഡിഎംഒയ്ക്ക് എതിരെ നടപടി എടുക്കേണ്ടിവന്നതുതന്നെ രോഗപ്രതിരോധ നടപടികളിലെ ഏകോപനമില്ലായ്മയുടെയും സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെയും പ്രത്യക്ഷ ഉദാഹരണമാണ്. ഈ ഡിഎംഒ ചാര്‍ജ് എടുത്തിട്ട് ഒരുമാസമേ ആയുള്ളൂവെന്നതാണ് കൗതുകകരം.

deshabhimani 260911

1 comment:

  1. പകര്‍ച്ചപ്പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തിയവര്‍ ഇപ്പോള്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന ന്യായവുമായി രംഗത്ത്. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് പകര്‍ച്ചപ്പനിയുടെ കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നുവെന്ന് പറഞ്ഞ് ആത്മരോഷം കൊണ്ടത്. 2009ല്‍ പനിയുടെ പേരില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ അമ്പരപ്പിച്ചവരാണ് ചെന്നിത്തലയുടെ പാര്‍ടിയും മുന്നണിയും. പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടിയാണ് സ്വീകരിച്ചതെന്ന് കേന്ദ്രസംഘം ഉള്‍പ്പെടെ വിലയിരുത്തുകയും അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസും എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തപ്പോഴായിരുന്നു യുഡിഎഫിന്റെ ഹര്‍ത്താല്‍ . പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ തടസ്സപ്പെടുത്തിയായിരുന്നു ഹര്‍ത്താല്‍ . കൂടാതെ, നിയമസഭയ്ക്കകത്തും പുറത്തും തികച്ചും രാഷ്ട്രീയപ്രേരിതമായി കുഴപ്പമുണ്ടാക്കുകയും ചെയ്തു.

    ReplyDelete