Thursday, September 29, 2011

കോടതിക്കു മുമ്പാകെയോ കള്ളക്കളി?

2ജി സ്പെക്ട്രം കുംഭകോണത്തില്‍ സിബിഐ സുപ്രീംകോടതി മുമ്പാകെ നടത്തുന്നത് സമര്‍ഥമായ കള്ളക്കളിയാണ്. യുപിഎ സര്‍ക്കാരിന്റെ കല്‍പ്പനപ്രകാരമുള്ള കള്ളക്കളി. സ്പെക്ട്രം കുംഭകോണം നടന്ന ഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനുമേല്‍ നിയമത്തിന്റെ കുരുക്ക് വീഴുമെന്നുവന്ന ഘട്ടത്തില്‍ ചിദംബരത്തെ രക്ഷിച്ചെടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയതാല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനുള്ള ഉപകരണമായി മാറിയിരിക്കുകയാണ് സിബിഐ. മന്ത്രി പി ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ വയ്യ എന്നാണ് കോടതി മുമ്പാകെ സിബിഐ അഭിഭാഷകന്‍ പറഞ്ഞത്. ഇത് പറയുകമാത്രമല്ല, സിബിഐയുടെ സ്വതന്ത്ര ഘടനയെയും സ്വഭാവത്തെയുംകുറിച്ച് ഒരു വിവരണം നല്‍കുകകൂടി ചെയ്തു അദ്ദേഹം.

സിബിഐ എന്ത് അന്വേഷിക്കണമെന്നും എന്ത് അന്വേഷിക്കരുതെന്നും സിബിഐതന്നെ നിശ്ചയിക്കുമെന്നും തങ്ങളുടെ വായിലേക്ക് ആരും വാക്കുകള്‍ കുത്തിത്തിരുകാന്‍ നോക്കേണ്ടതില്ലെന്നുംകൂടി സിബിഐ അഭിഭാഷകന്‍ പറഞ്ഞു. സിബിഐയുടെ സ്വതന്ത്രഘടനയെയും സ്വയംഭരണാധികാരത്തെയുംകുറിച്ച് വാചാലനാകാന്‍ സിബിഐ അഭിഭാഷകന് തോന്നിയത് ഒരു പ്രത്യേക ഘട്ടത്തില്‍മാത്രമാണ്. സ്പെക്ട്രം കുംഭകോണത്തില്‍ ചിദംബരത്തിനുള്ള പങ്ക് മന്ത്രി പ്രണബ് മുഖര്‍ജി വായിച്ച് അംഗീകരിച്ച് പ്രധാനമന്ത്രികാര്യാലയത്തിലേക്ക് അയച്ചുകൊടുത്ത കുറിപ്പിലൂടെ പുറത്താവുകയും അതേക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെടുകയുംചെയ്ത ഘട്ടത്തിലാണത്. സിബിഐ അന്വേഷണം ഒഴിവാക്കാന്‍ ആ ഘട്ടത്തില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരു തന്ത്രം പ്രയോഗിച്ചു. ആ കുറിപ്പുകൂടി സിബിഐ നോക്കട്ടെ എന്നതായിരുന്നു അത്. എന്നാല്‍ , അതുപോലും സിബിഐ അഭിഭാഷകനെ ചൊടിപ്പിച്ചു. അതേക്കുറിച്ച് അന്വേഷിക്കില്ല എന്നായി അദ്ദേഹം. സിബിഐയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സിബിഐയുടെ സ്വതന്ത്രസ്വഭാവത്തെ പരിരക്ഷിക്കാനോ ശക്തിപ്പെടുത്താനോ ഉള്ള വാദമല്ല. മറിച്ച് ചിദംബരത്തെ അന്വേഷണത്തില്‍നിന്ന് ഒഴിവാക്കിയെടുക്കാനുള്ള തന്ത്രമാണ്. സിബിഐ ആരെയാണ് ഭയക്കുന്നത്? ചിദംബരത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്നു വന്നാല്‍ , അടുത്ത പടിയായി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിലേക്കും അന്വേഷണം കൊണ്ടെത്തിക്കേണ്ടിവരും. 2ജി സ്പെക്ട്രം ലൈസന്‍സ് ഇന്ത്യന്‍ കമ്പനികള്‍ വിദേശ കമ്പനികള്‍ക്ക് കൈമാറിയത് ചിദംബരത്തിന്റെ മാത്രമല്ല, മന്‍മോഹന്‍സിങ്ങിന്റെയും അറിവോടെയാണ്. തങ്ങളുടെ ഇഷ്ടക്കാരുടെമാത്രം ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിച്ച് അപേക്ഷാ സ്വീകരണത്തിന്റെ അവസാന തീയതി മുന്നോട്ടാക്കിയത് മന്‍മോഹന്‍സിങ് അറിഞ്ഞുകൊണ്ടാണ്. ലൈസന്‍സ് വിതരണം ആഗോള ടെന്‍ഡറിലൂടെയോ തദ്ദേശീയ ലേലത്തിലൂടെയോ വേണ്ട, മറിച്ച് ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലാക്കിയത് മന്‍മോഹന്‍സിങ്ങിന്റെകൂടി താല്‍പ്പര്യത്തിലാണ്. തങ്ങളുടെ ആള്‍ക്കാരല്ലാതെ മറ്റൊരാളും വരാത്തവിധം അന്തിമ തീയതി മുന്നോട്ടേക്ക് നിശ്ചയിച്ചതും മന്‍മോഹന്‍സിങ് അറിഞ്ഞുകൊണ്ടാണ്. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പത്തെ വിലയ്ക്കുതന്നെ വലിയ ഡിമാന്‍ഡുള്ളതും ദുര്‍ലഭവിഭവമായതുമായ 2ജി ലൈസന്‍സ് വിറ്റാല്‍ മതിയെന്ന് നിശ്ചയിച്ചതും മന്‍മോഹന്‍സിങ് അറിഞ്ഞുകൊണ്ടാണ്. ഈ വഴികളിലൂടെയാണ് ഖജനാവിലേക്കു വരേണ്ടിയിരുന്ന 1,76,643 കോടി രൂപ നഷ്ടപ്പെടുത്തിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണത്തില്‍ ചിദംബരത്തിനുള്ള പങ്ക് സ്ഥിരീകരിക്കുന്നതാണ് പ്രണബ് മുഖര്‍ജിയുടെ കുറിപ്പ്. ധനമന്ത്രി ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഈ കുംഭകോണം ഉണ്ടാകുമായിരുന്നില്ല എന്നാണ് പ്രണബ് മുഖര്‍ജി കുറിപ്പില്‍ പറഞ്ഞത്. ചിദംബരം ഇത്ര ഗൗരവമുള്ള വിഷയത്തില്‍ എന്തുകൊണ്ട് ജാഗ്രത കാട്ടിയില്ല? താന്‍ കണ്ണടച്ചുകൊടുത്താല്‍ ഖജനാവില്‍നിന്ന് 1,76,643 കോടി രൂപ ഒഴുകിമാറും എന്നതറിഞ്ഞുകൊണ്ടുള്ളതായിരുന്നില്ലേ അത്. അക്കാര്യം അന്വേഷിക്കേണ്ടതല്ലേ. കാര്യങ്ങള്‍ നീതിപൂര്‍വമാംവിധം നടക്കണമെന്നാഗ്രഹിക്കുന്ന ആരും ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ചാലേ പൂര്‍ണത വരൂ എന്നു സമ്മതിക്കും. എന്നാല്‍ , സിബിഐ അന്വേഷണം വേണ്ടെന്ന കടുംപിടിത്തത്തിലാണ് യുപിഎ സര്‍ക്കാര്‍ . ആ കുറിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐ അന്വേഷിച്ചോട്ടെ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത് നിവൃത്തിയില്ലാതെ വന്ന സന്ദര്‍ഭത്തിലാണ്. സര്‍ക്കാരിന്റെ യഥാര്‍ഥ നിലപാട് കേസ് സിബിഐ അന്വേഷിക്കേണ്ടതില്ല എന്നുതന്നെയാണ്. ആ നിലപാടാണ് സിബിഐ അഭിഭാഷകന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. എന്ത് അന്വേഷിക്കണമെന്നു തങ്ങളോടു കല്‍പ്പിക്കാന്‍ സര്‍ക്കാരിനു പോലും അവകാശമില്ലെന്നു പറയുമ്പോള്‍ സിബിഐ ആ സ്ഥാപനത്തിന്റെ ആത്മാഭിമാനമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്നാണ് പ്രത്യക്ഷത്തില്‍ തോന്നുക. എന്നാല്‍ , സര്‍ക്കാരിന്റെ അഭീഷ്ടം സാധിച്ചുകൊടുക്കാനുള്ള വിദ്യയാണിത് എന്നതാണ് സത്യം. സിബിഐക്ക് സ്വതന്ത്ര വ്യക്തിത്വമുണ്ട് എന്നതു ശരിതന്നെയാണ്. എന്നാല്‍ , സിബിഐ അന്വേഷണത്തിന് എന്തു വിടണം, എന്തു വിടേണ്ട എന്നു തീരുമാനിക്കാന്‍ കേന്ദ്രമന്ത്രിസഭയ്ക്കും കോടതിക്കും അധികാരമുണ്ട്. ആ അധികാരത്തെ മറന്നുകൊണ്ടാണ് സിബിഐ അഭിഭാഷകന്റെ സ്വാതന്ത്ര്യപ്രഭാഷണം. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയപ്പാവയായി പ്രവര്‍ത്തിച്ച ചരിത്രമാണ് സിബിഐക്കുള്ളത് എന്നത് ആരും മറന്നിട്ടില്ല. രാഷ്ട്രീയ വൈരനിര്യാതനത്തിനായി സിബിഐ ഉപയോഗിക്കപ്പെടുന്നതിന്റെ കഥ നീണ്ടതാണ്.

ഡല്‍ഹിയിലുള്ള രാഷ്ട്രീയ യജമാനന്മാരുടെ താളത്തിനു തുള്ളുന്ന ഏജന്‍സിയാണ് സിബിഐ എന്നു പറഞ്ഞത് ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ്. കേന്ദ്ര ഭരണകക്ഷിക്കു താല്‍പ്പര്യമില്ലാത്തവര്‍ക്കെതിരെ കേസെടുക്കാനും താല്‍പ്പര്യമുണ്ടാവുന്ന ഘട്ടത്തില്‍ കേസ് ഒഴിവാക്കാനുമൊക്കെ നടത്തിയ എത്രയോ കള്ളക്കളികളുണ്ട്. രാജീവ്ഗാന്ധിയുടെ കുടുംബത്തിലെ നിത്യസന്ദര്‍ശകനായിരുന്ന ഇറ്റലിക്കാരന്‍ ക്വട്റോച്ചിയെ ബൊഫോഴ്സ് കേസില്‍നിന്നു രക്ഷിച്ചെടുക്കാന്‍ നടത്തിയ കള്ളക്കളിക്ക് സിബിഐ ഡയറക്ടര്‍ കേസ് നേരിടുന്ന ഘട്ടംവരെ ഇത് എത്തിയിട്ടുണ്ട്. അങ്ങനെയുള്ള സിബിഐ, ഇന്ന് ചിദംബരത്തെ രക്ഷിക്കാന്‍വേണ്ടി, അദ്ദേഹത്തിനെതിരായ അന്വേഷണം ഒഴിവാക്കാന്‍ വേണ്ടി, തങ്ങളുടെ സ്വാതന്ത്ര്യഘടനയെക്കുറിച്ചു പറയുന്നു! ഇതിന്റെ പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യം രാജ്യവും ഇന്ത്യന്‍ ജുഡീഷ്യറിയും മനസിലാക്കാതിരിക്കില്ല എന്നു നമുക്ക് പ്രത്യാശിക്കാം.

deshabhimani editorial 290911

1 comment:

  1. 2ജി സ്പെക്ട്രം കുംഭകോണത്തില്‍ സിബിഐ സുപ്രീംകോടതി മുമ്പാകെ നടത്തുന്നത് സമര്‍ഥമായ കള്ളക്കളിയാണ്. യുപിഎ സര്‍ക്കാരിന്റെ കല്‍പ്പനപ്രകാരമുള്ള കള്ളക്കളി. സ്പെക്ട്രം കുംഭകോണം നടന്ന ഘട്ടത്തില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരത്തിനുമേല്‍ നിയമത്തിന്റെ കുരുക്ക് വീഴുമെന്നുവന്ന ഘട്ടത്തില്‍ ചിദംബരത്തെ രക്ഷിച്ചെടുക്കാനുള്ള യുപിഎ സര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയതാല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനുള്ള ഉപകരണമായി മാറിയിരിക്കുകയാണ് സിബിഐ. മന്ത്രി പി ചിദംബരത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ വയ്യ എന്നാണ് കോടതി മുമ്പാകെ സിബിഐ അഭിഭാഷകന്‍ പറഞ്ഞത്. ഇത് പറയുകമാത്രമല്ല, സിബിഐയുടെ സ്വതന്ത്ര ഘടനയെയും സ്വഭാവത്തെയുംകുറിച്ച് ഒരു വിവരണം നല്‍കുകകൂടി ചെയ്തു അദ്ദേഹം.

    ReplyDelete