Monday, September 26, 2011

അട്ടപ്പാടി: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെറ്റാണെന്നതിന് വീണ്ടും തെളിവ്

അട്ടപ്പാടിയിയിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനം തെറ്റാണെന്നതിന് വീണ്ടും തെളിവ്. ഇതു സംബന്ധിച്ച സംയോജിത ആദിവാസി വികസന പദ്ധതി(ഐ ടി ഡി പി)യുടെ റിപ്പോര്‍ട്ട് 'ജനയുഗ' ത്തിന് ലഭിച്ചു. സുസ്ലോണ്‍ കമ്പനി കൈയ്യേറിയ രണ്ടു സര്‍വേ നമ്പരുകളിലെ 85.21 ഏക്കര്‍ ഭൂമിയും അതിലെ രണ്ട് കാറ്റാടി യന്ത്രങ്ങളും തിരിച്ചുപിടിച്ച് ആദിവാസികളെ ഏല്‍പ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 85.21 ഏക്കര്‍ ഭൂമിയെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തെറ്റാണെന്നാണ് ഐ ടി ഡി പി റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നത്. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് സര്‍വേ നമ്പര്‍ 1725ലെ ആദിവാസികളുടെ ഭൂമി കൈയ്യേറിയതായാണ് അഗളി ഐ ടി ഡി പി ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന് നല്‍കിയ ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ അവലംബിച്ചാണ് പാലക്കാട് ജില്ലാ കലക്ടറും ചീഫ് സെക്രട്ടറിയും പിന്നീട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കോട്ടത്തറ വില്ലേജില്‍ 1725 സര്‍വേ നമ്പരില്‍ ഉള്‍പ്പെട്ട നല്ലശിങ്ക, വരഗംപാടി ഊരുകളിലെ 150 ഏക്കറിലധികം വരുന്ന ഭൂമി നാല് പതിറ്റാണ്ടായി ആദിവാസികളുടെ ഉടമസ്ഥതയിലാണെന്ന് ഐ ടി ഡി പി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉടമസ്ഥരായ ആദിവാസികള്‍ സമയാസമയങ്ങളില്‍ നികുതി അടച്ചുവന്നിരുന്നതിന്റെ തെളിവുകളുമുണ്ട്. ഉടമസ്ഥരായ 32 ആദിവാസികളുടെ തണ്ടപ്പേരും ഭൂമിയുടെ വിസ്തീര്‍ണവും ഊരും സഹിതമുള്ള വിശദീകരണവുമുണ്ട്. വിവാദ ഭൂമിയിലൂടെ റോഡ് വെട്ടുന്നതിന് നാലുപേര്‍ക്ക് 10,000 രൂപ വീതം സുസ്ലോണ്‍ കമ്പനി നല്‍കിയതായും ആദിവാസികള്‍ സമ്മതിച്ചിട്ടുണ്ട്. നിലവിലെ പഞ്ചായത്ത് റോഡിന് ഇരുവശവും ആദിവാസികളുടെ ഭൂമിയാണ്.

വരഗംപാടി ഊരില്‍ പോസ്റ്റ് സ്ഥാപിക്കുന്നതിന് സ്ഥലത്തിന് 12,000 രൂപ വീതം നാലു ആദിവാസികള്‍ക്ക് നല്‍കിയിരുന്നു. റോഡ് നിര്‍മാണത്തിന് 12,000 രൂപാ വീതം അഞ്ച് ആദിവാസികള്‍ക്കും കമ്പനി നല്‍കുകയുണ്ടായി. ഫലത്തില്‍ ഇവരുടെ സ്ഥലവും സുസ്ലോണ്‍ കമ്പനി കൈയ്യേറുകയായിരുന്നു. പൊന്നന്റെ മകന്‍ ചിന്നസ്വാമി, സുബ്രാവു മൂപ്പന്റെ മകന്‍ മരുതന്‍, രങ്കന്റെ മകന്‍ മരുതന്‍, ബൊമ്മന്റെ മകന്‍ കൃഷ്ണന്‍ എന്നിവരുടെ ഭൂമിയിലാണ് ഏഴ് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. റോഡ് നിര്‍മിക്കുന്നതിനായി 12,000 രൂപാവീതം ലഭിച്ചത് നാഗമ്മ, രങ്കന്‍, മരുതന്‍, വെള്ളയമ്മ, പൊന്നുസ്വാമി എന്നിവര്‍ക്കാണ്.

സഹോദരങ്ങളായ കക്കിയുടെയും സിദ്ധന്റെയും കൈവശമുള്ള മൂന്നേക്കര്‍ വരുന്ന ഭൂമി കമ്പനി തട്ടിയെടുത്തു. സുസ്ലോണ്‍ കമ്പനിയുടെ ഏജന്റുമാരായെത്തിയ അഗളിയിലെ ബിനുവും ആനക്കട്ടിയിലുള്ള ശങ്കരനാരായണനും കാറ്റാടി യന്ത്രം സ്ഥാപിക്കുന്നതിന് കമ്പനി വര്‍ഷംതോറും നല്ല തുക നല്‍കുമെന്ന് ആദിവാസികള്‍ക്ക് ഉറപ്പും നല്‍കുകയുണ്ടായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്ലശിങ്ക, വരഗംപാടി ഊരുകളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ ആദിവാസികളില്‍ നിന്ന് കരം അടച്ച രസീതും ഉടമസ്ഥത തെളിയിക്കുന്ന രേഖകളും മണ്ണുസംരക്ഷണവകുപ്പ് വാങ്ങിയിരുന്നു.

ഈ ഭൂമികള്‍ ആദിവാസികളറിയാതെ തന്നെ പലരും വില്‍പന നടത്തിയതായും അഗളി സബ് രജിസ്റ്റാര്‍ ഓഫീസിലെ രേഖകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
1725 സര്‍വേ നമ്പറിലെ ആദിവാസി ഭൂമി വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത സാര്‍ജന്‍ റിയാല്‍റ്റേഴ്‌സ് പിന്നീട് ഭീമ ജൂവലറി, പോപ്പിക്കുട, കേരള സ്റ്റീല്‍ അസോസിയേറ്റ്, പി കെ റോളിംഗ് മില്‍സ്, ഏഷ്യന്‍സ്റ്റാര്‍ കമ്പനി എന്നിവയ്ക്കും വില്‍പന നടത്തിയയെന്ന ഐ ടി ഡി പി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ചീഫ് സെക്രട്ടറിയും അംഗീകരിച്ചു. 2010 നവംബറില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

ആദിവാസി പുനരധിവാസപദ്ധതി എല്‍ ഡി എഫിന്റേത്: ബിനോയ് വിശ്വം

തിരുവനന്തപുരം: കാടുകളില്‍ താമസിക്കുന്ന ആദിവാസികളെ പുനരധിവസിപ്പിക്കാനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പുതിയതല്ലെന്ന് മുന്‍ വനംമന്ത്രി ബിനോയ് വിശ്വം. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയാണിത്. മാറ്റിപ്പാര്‍പ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം നല്‍കാമെന്ന് അന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതുമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സിറ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ വയനാട്ടിലെ ആദിവാസി ഊരുകളിലെ ഓരോവീടും കയറിയിറങ്ങിയാണ് പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഏകദേശം ഒന്നരക്കൊല്ലം അതിനാവശ്യമായ ഫണ്ടുകള്‍ ലഭ്യമാക്കാനായി എല്‍ ഡി എഫ് സര്‍ക്കാര്‍ ശ്രമിച്ചു. ആദ്യഗഡുവായി 80 കോടിരൂപ അനുവദിക്കാമെന്ന് കേന്ദ്ര ഗവണ്‍മെന്റിന്റെ അറിയിപ്പുമുണ്ടായതാണ്. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനായി ഒരു പൈസപോലും കേന്ദ്രം കേരളത്തിന് നല്‍കിയില്ല. എല്‍ ഡി എഫ് തയ്യാറാക്കി സമര്‍പ്പിച്ച ആ പദ്ധതിയാണ് പുതിയ കാര്യംപോലെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

രാഷ്ട്രീയ പരിഗണനയോടെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളെ കോള്‍ഡ് സ്‌റ്റോറേജില്‍ വച്ച കേന്ദ്രസര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണ്. ഇത്തരം കാര്യങ്ങളില്‍ പുതിയ അവകാശവാദം മുഴക്കുമ്പോള്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തുവച്ച കാര്യങ്ങളെപ്പറ്റി മിണ്ടാതിരിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ സമീപനവും കൗതുകകരമാണെന്നും അദ്ദേഹം പറഞ്ഞു.

janayugom 260911

1 comment:

  1. അട്ടപ്പാടിയിയിലെ ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ പ്രഖ്യാപനം തെറ്റാണെന്നതിന് വീണ്ടും തെളിവ്. ഇതു സംബന്ധിച്ച സംയോജിത ആദിവാസി വികസന പദ്ധതി(ഐ ടി ഡി പി)യുടെ റിപ്പോര്‍ട്ട് 'ജനയുഗ' ത്തിന് ലഭിച്ചു. സുസ്ലോണ്‍ കമ്പനി കൈയ്യേറിയ രണ്ടു സര്‍വേ നമ്പരുകളിലെ 85.21 ഏക്കര്‍ ഭൂമിയും അതിലെ രണ്ട് കാറ്റാടി യന്ത്രങ്ങളും തിരിച്ചുപിടിച്ച് ആദിവാസികളെ ഏല്‍പ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 85.21 ഏക്കര്‍ ഭൂമിയെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തെറ്റാണെന്നാണ് ഐ ടി ഡി പി റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നത്. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് സര്‍വേ നമ്പര്‍ 1725ലെ ആദിവാസികളുടെ ഭൂമി കൈയ്യേറിയതായാണ് അഗളി ഐ ടി ഡി പി ഓഫീസര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലുള്ളത്. സര്‍ക്കാരിന് നല്‍കിയ ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ടിനെ അവലംബിച്ചാണ് പാലക്കാട് ജില്ലാ കലക്ടറും ചീഫ് സെക്രട്ടറിയും പിന്നീട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

    ReplyDelete