Thursday, October 20, 2011

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു: പിണറായി

പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ചര്‍ച്ചയില്ല; സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്

കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. കുട്ടികളുടെ ആത്മഹത്യയ്ക്ക് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്നും ഈ കേസ് അട്ടിമറിക്കപ്പെടുകയാണെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കെ കെ ലതിക എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസന്വേഷണം അട്ടിമറിയ്ക്കാനാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട് അസി:കമ്മീഷണറായി നിയമിച്ചതെന്നും ലതിക പറഞ്ഞു.

സംഭവത്തിന് ഐസ്ക്രീം കേസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. രാധകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തുടരന്വേഷണം വേണ്ടെന്ന പരാമര്‍ശമില്ല. ജെയ്സണ്‍ കെ എബ്രഹാമിന്റെ റിപ്പോര്‍ട്ടാണ് രാധാകൃഷ്ണപിള്ള സമര്‍പ്പിച്ചതെന്നും കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും റൗഫും ചേര്‍ന്നാണ് ഐസ്ക്രീം കേസ് കുത്തിപ്പൊക്കുന്നതെന്ന് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേസന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു: പിണറായി

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പോലിസ് അതിക്രമങ്ങള്‍ക്കെതിരെ എസ്എഫ്ഐ നടത്തിയ നിയമസഭാമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികളെയും ക്യാംപസിനെയും ശത്രുവായാണ് മുഖ്യമന്ത്രി കാണുന്നത്്. പ്രസംഗിച്ചാല്‍ കേസെടുക്കും എന്ന അവസ്ഥയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് തലയ്ക്കാണ് അടിയേല്‍ക്കുന്നത്. തൃശൂരില്‍ വിദ്യാര്‍ഥി നേതാവിനെ നഗ്നനാക്കി റോഡിലൂടെ വലിച്ചിഴച്ചു. വിദ്യാര്‍ഥി സമരത്തെ നേരിടാന്‍ നിയമവിരുദ്ധമായി തോക്കും ഉപയോഗിച്ചു. രാധാകൃഷ്ണപിള്ളയുടെ വ്യക്തിപരമായ പ്രത്യേകതയല്ല ഇത്. പ്രശ്നങ്ങളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയാണിത്. കോഴിക്കോട് വെടിവയ്പിനെതിരെ സംസ്ഥാനമാകെ അരങ്ങേറിയ നാടിന്റെ വികാരമാണ് എംഎല്‍മാര്‍ സഭയില്‍ പ്രതിഫലിപ്പിച്ചത്.

കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് സ്പീക്കറുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ച എംഎല്‍മാരെ നേരിടാന്‍ വനിത വാച്ച്ആന്റ് വാര്‍ഡിനെ മുന്നില്‍നിര്‍ത്തിയത്. പറയാത്തതു പറഞ്ഞുവെന്നു പറയുമ്പോള്‍ ആത്മാഭിമാനമുള്ള ആരും ചെയ്യുന്നതിനു സമാനമായാണ് എംഎല്‍മാര്‍ പ്രതികരിച്ചത്. അതേത്തുടര്‍ന്ന് എംഎല്‍എമാര്‍ വനിതയെ കയ്യേറ്റം ചെയ്തുവെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചു. ക്രമസമാധാന ചുമതലയൊഴിവാക്കുക എന്ന ലളിതമായ നീക്കത്തിനപ്പുറം രാധാകൃഷ്ണപിള്ളക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

ജുഡീഷ്യലന്വേഷണം നടത്തുംവരെ പ്രതിഷേധം തുടരും: വിഎസ്

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കോഴിക്കോട് വിദ്യാര്‍ഥികളെ വെടിവച്ച അസി. കമ്മീഷണര്‍ രാധാകൃഷ്ണപിള്ള ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവില്ലാതെയാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചത്. വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ജയകുമാറിന്റെ റിപ്പോര്‍ട്ട് സഭയില്‍ വെക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. വെടിവെക്കാനുള്ള സാഹചര്യം കോഴിക്കോട് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കുറ്റവാളിയായ പൊലീസ് ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സഭാനടപടികളില്‍ സഹകരിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം തുടരും.

കോഴിക്കോട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത കേസും രാധാകൃഷ്ണപിള്ളയെ ഉപയോഗിച്ച് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുകയാണ്. 20 വര്‍ഷം നിയമപോരാട്ടം നടത്തിയതിന് ശേഷമാണ് ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ ലഭിച്ചത്. അതുപോലെ കുഞ്ഞാലിക്കുട്ടിക്കെതിരായ കേസിലും ശക്തമായ നിയമപോരാട്ടം തുടരും. കുഞ്ഞാലിക്കുട്ടിയുടെ ആശ്രിതനായിരുന്ന വ്യക്തി സത്യം വിളിച്ചുപറയാന്‍ തുടങ്ങിയതുകൊണ്ടാണ് കേസ് വീണ്ടും സജീവമായതെന്നും വിഎസ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

deshabhimani news

3 comments:

  1. രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സഭയില്‍ പ്രതിപക്ഷ വാക്കൗട്ട്. കുട്ടികളുടെ ആത്മഹത്യയ്ക്ക് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്നും ഈ കേസ് അട്ടിമറിക്കപ്പെടുകയാണെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കെ കെ ലതിക എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കേസന്വേഷണം അട്ടിമറിയ്ക്കാനാണ് രാധാകൃഷ്ണപിള്ളയെ കോഴിക്കോട് അസി:കമ്മീഷണറായി നിയമിച്ചതെന്നും ലതിക പറഞ്ഞു.

    ReplyDelete
  2. മകളുടെ മരണത്തിന് കാരണക്കാരായവര്‍ ഭരണത്തിലിരിക്കുമ്പോള്‍ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഗസല്‍ഗായകന്‍ നജ്മല്‍ബാബുവും ഭാര്യ സൈനബയും. മകള്‍ സുനൈനയും കൂട്ടുകാരി സിബാനയും മരിച്ച സംഭവത്തില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ഇരുവരും പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ , ഇന്ത്യാവിഷന്‍ ചാനലുകളാണ് മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ചാനലുകളില്‍ വന്ന വെളിപ്പെടുത്തലില്‍ നിന്ന്: "ഡിഐജിയായിരുന്ന ജേക്കബ് പുന്നൂസിന് പരാതി നല്‍കിയിട്ടും കേസ് തേച്ചുമാച്ചുകളയുകയായിരുന്നു. കാര്യമായ അന്വേഷണം നടന്നിട്ടേയില്ല. മൊഴിയെടുക്കാന്‍പോലും പൊലീസ് തയ്യാറായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്പോലും കാണാനില്ല. ജഡ്ജിമാരടക്കം ഇങ്ങനെ പെരുമാറുമ്പോള്‍ സത്യം പുറത്തുവരുമോ. പെണ്‍കുട്ടികള്‍ സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന പൊലീസ്ഭാഷ്യം തെറ്റാണ്. സുനൈനയും സിബാനയും തമ്മിലുണ്ടായിരുന്ന അടുപ്പത്തിനുപിന്നില്‍ സംഗീതത്തോടുള്ള ഇഷ്ടമായിരുന്നു. അന്വേഷണം ആവശ്യപ്പെടാത്തത് മകളെക്കുറിച്ച് വേണ്ടാത്തത് കേള്‍ക്കേണ്ടിവരുമെന്നതിനാലാണ്". പ്രത്യേകാന്വേഷണ സംഘാംഗം ജയ്സണ്‍ കെ എബ്രഹാം വീട്ടില്‍വന്ന് അന്വേഷണം നടത്തിയതായും ഇവര്‍ പറഞ്ഞു.

    ReplyDelete
  3. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ ആരായിരുന്നു ഇവിടെ ഭരണം?

    ReplyDelete