Saturday, April 7, 2012

റെയില്‍വേ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നു


റെയില്‍വേയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ഭാവിയില്‍ റഫറല്‍ ചികിത്സാസംവിധാനം അനുവദിക്കേണ്ടെന്നതും ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ഇറങ്ങി. ജീവനക്കാര്‍ക്കു നല്‍കുന്ന ഓവര്‍ടൈം ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കാനും ഇത്തരം തൊഴില്‍വിഭാഗങ്ങളില്‍ പുറംകരാര്‍ വഴി നിയമനം നടത്താനുമാണ് തീരുമാനം. നിലവില്‍ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് കോടികളുടെ അലവന്‍സാണ് കുടിശ്ശികയുള്ളത്. കോച്ച് ടെക്നീഷ്യന്‍ ആന്‍ഡ് അസിസ്റ്റന്റ് വിഭാഗത്തിനു മാത്രം ഭീമമമായ കുടിശ്ശിക റെയില്‍വേ നല്‍കാനുണ്ട്. സ്റ്റേഷനുകളിലെ പ്രവര്‍ത്തനം കര്‍ശനമായി നിരീക്ഷിക്കാനും ചെലവുകള്‍ നിര്‍ബന്ധമായും വെട്ടിക്കുറയ്ക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പതിനായിരം രൂപയുടെ മുകളിലുള്ള ഏത് ആനുകൂല്യവും ഡിആര്‍എമ്മിനു വിടണം. ഡിആര്‍എമ്മിന്റെ തീരുമാനത്തിനുസരിച്ചേ ഇത്തരം ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് വിതരണംചെയ്യാവൂവെന്നാണ് നിര്‍ദേശം.

പുതിയ നിയമനങ്ങള്‍ നടത്താന്‍ സാധിക്കാത്തതിനാല്‍ നിലവിലുള്ള തൊഴിലാളികളെത്തന്നെ ആവശ്യാനുസരണം മാറ്റി ഉപയോഗിക്കണം. ശുചീകരണം, ബെഡ്റോളുകള്‍ മാറ്റല്‍, പാര്‍സല്‍ ലോഡിങ്, അണ്‍ലോഡിങ് തുടങ്ങിയ തൊഴില്‍ മേഖലകളില്‍ ഇപ്പോള്‍തന്നെ പുറംകരാര്‍ വഴിയാണ് നിയമനം നടത്തുന്നത്. ഡ്രൈവര്‍, ഗാര്‍ഡ്, സ്റ്റേഷന്‍മാസ്റ്റര്‍ എന്നീ തൊഴില്‍വിഭാഗങ്ങള്‍ ഒഴിച്ച് റെയില്‍വേയിലെ എല്ലാ ജോലിയും പുറംകരാര്‍ നിയമനം നടത്താനാണ് ഇപ്പോഴത്തെ നീക്കം. ജീവനക്കാരുടെ യാത്രാപ്പടിയും കൃത്യമായി വിതരണംചെയ്യുന്നില്ല. റെയില്‍ ജീവനക്കാരുടെ റഫറല്‍ ചികിത്സാസംവിധാനം നിര്‍ത്തലാക്കിയത് നേരത്തെ വിവാദമായിരുന്നു. സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നാലരക്കോടിയോളം കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് ഈ ആശുപത്രികള്‍ ജീവനക്കാര്‍ക്കുള്ള ചികിത്സ ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ കുടിശ്ശിക തിരിച്ചടച്ചശേഷം ഇനി റഫറല്‍ ചികിത്സാസൗകര്യം അനുവദിക്കേണ്ടതില്ലെന്ന തീരുമാനവും കൈക്കൊണ്ടിട്ടുണ്ട്.

ജോലിക്കിടയില്‍ ഗുരുതരമായി പരിക്കേറ്റ ജീവനക്കാര്‍ക്കും ആവശ്യമായ സാമ്പത്തികസഹായം റെയില്‍വേ അനുവദിക്കാത്തത് ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ജോലിക്കിടയില്‍ പരിക്കേറ്റ ആലുവയിലെ ട്രാക്ക്മാന്‍ ടി കെ മണിയുടെ ചികിത്സാസഹായം അനുവദിക്കാത്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രി അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മൂന്നരലക്ഷത്തോളം രൂപയാണ് ഇദ്ദേഹത്തിനു ലഭിക്കാനുള്ളത്. ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും പുറംകരാര്‍ മുഖേന തൊഴിലാളികളെ നിയമിക്കുന്നതും റെയില്‍വേയുടെ ഗുണനിലവാരത്തെത്തന്നെ ബാധിക്കുമെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്നും ഡിആര്‍ഇയു തിരുവനന്തപുരം ഡിവിഷണല്‍ സെക്രട്ടറി കെ ശശിധരന്‍ പറഞ്ഞു. നേരിട്ട് നിയമനം നടത്തുന്നതാണോ പുറംകരാര്‍ മുഖേന നിയമനം നടത്തുന്നതാണോ ലാഭകരമെന്ന് സിഎജി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആരാഞ്ഞിട്ടും കൃത്യമായ മറുപടി നല്‍കാന്‍ റെയില്‍വേ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല.
(എം അഖില്‍)

deshabhimani 070412

1 comment:

  1. റെയില്‍വേയില്‍ സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുന്നു. ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ഭാവിയില്‍ റഫറല്‍ ചികിത്സാസംവിധാനം അനുവദിക്കേണ്ടെന്നതും ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് ഇറങ്ങി. ജീവനക്കാര്‍ക്കു നല്‍കുന്ന ഓവര്‍ടൈം ആനുകൂല്യങ്ങള്‍ വെട്ടികുറയ്ക്കാനും ഇത്തരം തൊഴില്‍വിഭാഗങ്ങളില്‍ പുറംകരാര്‍ വഴി നിയമനം നടത്താനുമാണ് തീരുമാനം. നിലവില്‍ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് കോടികളുടെ അലവന്‍സാണ് കുടിശ്ശികയുള്ളത്. കോച്ച് ടെക്നീഷ്യന്‍ ആന്‍ഡ് അസിസ്റ്റന്റ് വിഭാഗത്തിനു മാത്രം ഭീമമമായ കുടിശ്ശിക റെയില്‍വേ നല്‍കാനുണ്ട്. സ്റ്റേഷനുകളിലെ പ്രവര്‍ത്തനം കര്‍ശനമായി നിരീക്ഷിക്കാനും ചെലവുകള്‍ നിര്‍ബന്ധമായും വെട്ടിക്കുറയ്ക്കാനും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പതിനായിരം രൂപയുടെ മുകളിലുള്ള ഏത് ആനുകൂല്യവും ഡിആര്‍എമ്മിനു വിടണം. ഡിആര്‍എമ്മിന്റെ തീരുമാനത്തിനുസരിച്ചേ ഇത്തരം ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് വിതരണംചെയ്യാവൂവെന്നാണ് നിര്‍ദേശം.

    ReplyDelete