Friday, April 6, 2012

തൊഴിലില്ലായ്മക്കെതിരെ പ്രക്ഷോഭരംഗത്തിറങ്ങുക


തൊഴിലില്ലായ്മക്കും നിയമന നിരോധത്തിനുമെതിരെ പ്രക്ഷോഭരംഗത്തിറങ്ങാന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് യുവാക്കളെയും തൊഴില്‍രഹിതരെയും ആഹ്വാനംചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിലവിലുള്ള നിയമനിരോധം പിന്‍വലിക്കണം. ഒഴിവുള്ള തസ്തിക ഇല്ലാതാക്കുന്ന നയം അവസാനിപ്പിച്ച് മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തണമെന്നും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് അഭ്യസ്തവിദ്യര്‍ അടക്കമുള്ള തൊഴില്‍രഹിതരുടെ സംഖ്യ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍രഹിതരെ പ്രത്യേകിച്ച് യുവജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താന്‍ പാര്‍ടി ഘടകങ്ങളോട് പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. തസ്തികകള്‍ ഇല്ലാതാക്കുന്ന നയം അവസാനിപ്പിക്കുക, രജിസ്റ്റര്‍ ചെയ്ത തൊഴിലില്ലാത്തവര്‍ക്ക് തൊഴില്‍രഹിത അലവന്‍സ് നല്‍കുക, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ ആധുനികവല്‍ക്കരിക്കുക, ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ പ്രയോജനം എല്ലാ വിഭാഗത്തിനും ലഭ്യമാക്കി ചുരുങ്ങിയത് നൂറ് തൊഴില്‍ദിനം ഉറപ്പുവരുത്തുക, മിനിമം വേതനവും വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങളുടെ മൂന്നിലൊന്ന് സംവരണവും ഉറപ്പുവരുത്തി നഗര തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിക്കുക, സ്വയംതൊഴില്‍സംരംഭങ്ങള്‍ക്കും ചെറുകിടസംരംഭങ്ങള്‍ക്കും സാമ്പത്തികസഹായം വര്‍ധിപ്പിക്കുക, ആഭ്യന്തരഉല്‍പ്പാദന സൂചികക്കൊപ്പം തൊഴില്‍സംബന്ധമായ വിവരങ്ങളും പുറത്തിറക്കുക എന്നീ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രക്ഷോഭം.

രാജ്യത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും മതിയായ തൊഴിലവസരം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഇപ്പോഴത്തെ നയം തുടര്‍ന്നാല്‍ ഭയാനകമായ സാഹചര്യമാണ് രാജ്യത്തെ യുവതീയുവാക്കള്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ച തൊഴില്‍നഷ്ടത്തിന്റെയും തൊഴിലില്ലായ്മയുടെയും വളര്‍ച്ചയാണ്. 2009-10ലെ ദേശീയ സാമ്പിള്‍ സര്‍വെ അനുസരിച്ച് തൊഴില്‍വളര്‍ച്ചനിരക്ക് കുത്തനെ കുറഞ്ഞു. 2000-05ലെ 2.7 ശതമാനത്തില്‍നിന്ന് വളര്‍ച്ചനിരക്ക് 2005-2010 കാലയളവില്‍ 0.8 ശതമാനം മാത്രമായി. കാര്‍ഷികേതര മേഖലയില്‍ തൊഴില്‍വളര്‍ച്ചാനിരക്ക് 4.65ല്‍നിന്ന് 2.53 ശതമാനമായി താഴ്ന്നു. ദേശീയ തൊഴിലുറപ്പുപദ്ധതിക്കാവട്ടെ വര്‍ഷത്തില്‍ 40-50 തൊഴില്‍ദിനങ്ങളില്‍ കൂടുതല്‍ ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. രാജ്യത്തെ 966 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകരുടെ എണ്ണം 3.81 കോടിയാണ്. ഇതില്‍ 2.9 കോടിയും അഭ്യസ്തവിദ്യരാണ്. വലിയ വിഭാഗം തൊഴില്‍രഹിതരും രജിസ്റ്റര്‍ ചെയ്യുന്നില്ല.

തൊഴിലില്ലായ്മ കുതിച്ചുയരുന്ന സാഹചര്യത്തിലും കേന്ദ്രസര്‍ക്കാര്‍ സര്‍വീസിലും പൊതുമേഖലാസ്ഥാപനങ്ങളിലും നിയമനിരോധം ഏര്‍പ്പെടുത്തിയതില്‍ പാര്‍ടി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ പത്തുലക്ഷത്തിലധികം തസ്തിക ഒഴിഞ്ഞുകിടക്കുന്നു. തൊഴില്‍ അവസരം സൃഷ്ടിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായ ഗവണ്‍മെന്റ് തയ്യാറാകുന്നില്ല. ഇന്ത്യയിലെ 46 കോടിയോളം വരുന്ന തൊഴില്‍ശക്തിയില്‍ സംഘടിത മേഖലയില്‍നിന്നുള്ളവര്‍ 2.87 കോടി മാത്രമാണ്. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഇന്ത്യയുടെ കൊട്ടിഘോഷിക്കുന്ന വളര്‍ച്ചയുടെ യഥാര്‍ഥചിത്രമാണ് വെളിപ്പെടുത്തുന്നത്. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ കാര്‍ഷികമേഖലയുടെ പങ്ക് 15 ശതമാനമായി. അതേസമയം 52 ശതമാനംപേര്‍ ഇപ്പോഴും കാര്‍ഷികമേഖലയിലെ തൊഴിലിനെയാണ് ആശ്രയിക്കുന്നത്. വ്യവസായ-സേവനമേഖലകളാകട്ടെ കാര്‍ഷികമേഖലയിലെ തൊഴില്‍രഹിതര്‍ക്ക് അവസരം പ്രദാനം ചെയ്യുന്നില്ല. വര്‍ധിക്കുന്ന തൊഴിലില്ലായ്മ മുമ്പെങ്ങുമില്ലാത്ത വിധം സാമൂഹ്യ-സാമ്പത്തിക അസമത്വം രൂക്ഷമാക്കുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ബിജെന്‍ ധര്‍ പ്രമേയം അവതരിപ്പിച്ചു.

deshabhimani 060412

1 comment:

  1. തൊഴിലില്ലായ്മക്കും നിയമന നിരോധത്തിനുമെതിരെ പ്രക്ഷോഭരംഗത്തിറങ്ങാന്‍ സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് യുവാക്കളെയും തൊഴില്‍രഹിതരെയും ആഹ്വാനംചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിലവിലുള്ള നിയമനിരോധം പിന്‍വലിക്കണം. ഒഴിവുള്ള തസ്തിക ഇല്ലാതാക്കുന്ന നയം അവസാനിപ്പിച്ച് മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തണമെന്നും പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

    ReplyDelete