Thursday, June 13, 2013

കൃഷിക്കാരെ മറന്ന് നബാര്‍ഡ് പ്രവര്‍ത്തിക്കരുത്: പിണറായി

രാജ്യത്തെ കാര്‍ഷികമേഖലയില്‍ വായ്പയെത്തിക്കാന്‍ നിയോഗിക്കപ്പെട്ട ഏജന്‍സിയായ നബാര്‍ഡ് അതിന്റെ ധര്‍മം വെടിയരുതെന്നും കൃഷിക്കാരെ മറന്ന് പ്രവര്‍ത്തിക്കരുതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് കാര്‍ഷിക വായ്പ നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരള പ്രൈമറി കോ- ഓപ്പറേറ്റീവ് അസോസിയേഷന്റെ നേതൃത്വത്തില്‍ നബാര്‍ഡ് റീജണല്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ കര്‍ഷകര്‍ക്ക് ആവശ്യമായ തുക എത്തിക്കുകയാണ് നബാര്‍ഡിന്റെ ധര്‍മം. ഇഷ്ടംപോലെ പണമുണ്ടായിട്ടും നബാര്‍ഡ് കാര്‍ഷിക മേഖലയില്‍ ഒരുഭാഗം പോലും വിനിയോഗിക്കുന്നില്ല. റോഡും പാലവും ഉണ്ടാക്കാന്‍ ഇഷ്ടംപോലെ പണം കൊടുക്കുന്ന നബാര്‍ഡ് കര്‍ഷകരെ അവഗണിക്കുകയാണ്. പ്രൈമറി ബാങ്കുകള്‍ ഏറ്റവും കൂടുതല്‍ ശക്തിയാര്‍ജിച്ചത് കേരളത്തിലാണ്. ഗ്രാമങ്ങളില്‍ പൂര്‍ണ ബാങ്കിങ് നടപ്പാക്കിയത് പ്രാഥമിക സഹകരണ സംഘങ്ങളാണ്. ജനങ്ങളെല്ലാം പ്രാഥമിക സംഘങ്ങളില്‍ അക്കൗണ്ട് എടുത്ത് ബാങ്ക് വഴി ഇടപാട് നടത്തുന്നു. ഈ പ്രാഥമിക സംഘങ്ങളാണ് ജനങ്ങളുമായി സംവദിക്കുന്നത്. മറ്റൊരു സംസ്ഥാനത്തിനുമില്ലാത്ത നേട്ടമാണിത്.

കേരളത്തെ തകര്‍ക്കാന്‍ ഇവിടുത്തെ സഹകരണമേഖലയെ തകര്‍ക്കണമെന്ന ഗൂഢാലോചനയുടെ ഭാഗമാണ് വായ്പാ നിഷേധം. ജില്ലാ ബാങ്കുകള്‍ മുഖേനയെ വായ്പ നല്‍കൂ എന്നും പ്രാഥമിക സംഘങ്ങള്‍ വെറും ഏജന്‍സി മാത്രമാകുമെന്നുമാണ് നബാര്‍ഡ് പറയുന്നത്്. എന്നാല്‍, ഇവിടെ ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും വളര്‍ന്നത് പ്രാഥമിക സഹകരണ സംഘങ്ങളുടെ കരുത്തിലാണെന്ന് ഓര്‍ക്കണം. പ്രാഥമിക വായ്പാ സംഘങ്ങള്‍ ബാങ്ക് എന്ന പേര് വയ്ക്കണമെങ്കില്‍ തങ്ങളുടെ അംഗീകാരം വേണമെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞപ്പോള്‍ സംസ്ഥാനം ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. പ്രൈമറി സംഘങ്ങള്‍ ഭംഗിക്കുവേണ്ടിയല്ല "സഹകരണ ബാങ്ക്"എന്ന പേര് വച്ചത്. വന്‍തോതില്‍ നിക്ഷേപവും ഇടപാടുകളും നടത്തി അവ ജനങ്ങളുടെ അംഗീകാരം നേടിയിട്ടുണ്ട്. അവയെ നിയന്ത്രിക്കാന്‍ സഹകരണവകുപ്പും സര്‍ക്കാരുമുണ്ട്. ഇതൊന്നും റിസര്‍വ് ബാങ്കും നബാര്‍ഡും മനസ്സിലാക്കുന്നില്ല.

സഹകാരികളും സര്‍ക്കാരും ഒന്നിച്ചുനിന്നാണ് റിസര്‍വ് ബാങ്കിന്റെ ജനവിരുദ്ധനിലപാട് എതിര്‍ത്തത്. വായ്പാ നിഷേധത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ സഹകാരികള്‍ക്കൊപ്പം സര്‍ക്കാരും രംഗത്തുവരണം. വായ്പ നിഷേധിച്ചുകൊണ്ട് പ്രാഥമിക സംഘങ്ങളുടെ കഴുത്തില്‍ കുരുക്ക് വീണുകഴിഞ്ഞു. സഹകരണമേഖല തകരാന്‍ ഈ കുരുക്ക് ഇടയാക്കും. അതിനുമുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്നും പിണറായി ആവശ്യപ്പെട്ടു.

ആശാന്‍ സ്ക്വയറില്‍നിന്നാരംഭിച്ച മാര്‍ച്ച് സ്പെന്‍സര്‍ ജങ്്ഷനില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. നബാര്‍ഡിന്റെ മുന്നിലെത്താതെ പിന്തിരിയില്ലെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചതോടെ പൊലീസ് ബാരിക്കേഡ് നീക്കി. കോരിച്ചൊരിയുന്ന മഴയത്തും നൂറുകണക്കിന് സഹകാരികള്‍ അണിനിരന്നു. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന സഹകരണബാങ്ക് മുന്‍ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണന്‍നായര്‍, എറണാകുളം ജില്ലാബാങ്ക് വൈസ് പ്രസിഡന്റ് സേതു, എസ് എസ് രാജലാല്‍, രാജശേഖരന്‍നായര്‍, ജി ബാബു എന്നിവര്‍ സംസാരിച്ചു. അഡ്വ. വി ജോയി സ്വാഗതവും പ്രതാപചന്ദ്രന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment