Saturday, January 23, 2021

സാന്ത്വനസ്‌പർശവുമായി മന്ത്രിമാര്‍ ബ്ലോക്കുകളിലേക്ക്‌ ; പരാതി അക്ഷയ സെന്ററുകളിൽ സൗജന്യമായി നൽകാം

ജനങ്ങളുടെ പരാതികൾ  പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ തലത്തിൽ നടത്തുന്ന ‘സാന്ത്വന സ്പർശം’ അദാലത്തിൽ ‌ പരാതികൾ ഓൺലൈനായോ അക്ഷയകേന്ദ്രങ്ങൾ വഴിയോ നൽകാം.  അപേക്ഷാഫീസില്ല. അക്ഷയ സെന്ററുകൾക്ക്‌ ഫീസ് സർക്കാർ നൽകും. നേരത്തെ പരാതി നൽകിയിട്ടും തീർപ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

ഫെബ്രുവരി ഒന്നു മുതൽ 18വരെ നടക്കുന്ന അദാലത്ത് വിജയിപ്പിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ  കലക്ടർമാരോട് വീഡിയോ കോൺഫറൻസ് വഴി നിർദേശിച്ചു. 

ഫെബ്രുവരി 1, 2, 4 തീയതികളിൽ അദാലത്ത്‌ നടക്കുന്ന കണ്ണൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, കോഴിക്കോട് ജില്ലകളിൽ 24 പകൽ 12 മുതൽ 28 വൈകിട്ടുവരെ പരാതി സ്വീകരിക്കും.

ഫെബ്രുവരി 8, 9, 11 തീയതികളിൽ അദാലത്ത്‌ നടത്തുന്ന കാസർകോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ. 27   മുതൽ ഫെബ്രുവരി രണ്ടിന്‌ വൈകിട്ട് വരെ അപേക്ഷ നൽകാം.

ഫെബ്രുവരി 15,16, 18 തീയതികളിൽ അദാലത്ത്‌ നടത്തുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിൽ ഫെബ്രുവരി മൂന്ന്‌ ഉച്ച മുതൽ ഫെബ്രുവരി ഒമ്പതിന്‌ വൈകിട്ട് വരെ പരാതിസ്വീകരിക്കും.

പരിഹാരത്തിന്‌ എത്ര സമയമെടുക്കുമെന്ന്‌ വ്യക്തമാക്കണം

പരാതി പരിഹാരം സംബന്ധിച്ച് അപേക്ഷകർക്ക് നൽകുന്ന മറുപടിയും വിശദീകരണവും വ്യക്തതയുള്ളതാകണം. പരാതി പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരിഹാരത്തിന് എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കണം. പിന്നീട് ഈ പ്രശ്നം സംബന്ധിച്ച് ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും മറുപടിയിലുണ്ടാകണം.

ദുരിതാശ്വാസ നിധി അപേക്ഷകൾക്കും പരിഹാരം കാണണം

സാന്ത്വന സ്പർശം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കുന്ന അപേക്ഷകളും അടിയന്തരമായി പരിശോധിച്ച് പരിഹാരം കാണണം. ലഭിക്കുന്ന പരാതികളിൽ നിയമഭേദഗതി വഴിയോ ചട്ടത്തിൽ മാറ്റംവരുത്തിയോ നയപരമായ തീരുമാനംവഴിയോ പരിഹരിക്കേണ്ട കാര്യങ്ങളും ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ കലക്ടർമാർ ഏകീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകണം.

പരാതി പരിഹാര സെൽ പരിഹരിച്ചത് 2,72,441‌ പരാതി

മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിൽ  ഇതുവരെ ലഭിച്ച 3,21,049 പരാതികളിൽ 2,72,441ഉം  തീർപ്പാക്കി.  അതിൽ 34,778 എണ്ണമാണ് തീർപ്പാക്കാനുള്ളത്. ഇതിനെല്ലാമുപരി പരാതികൾ പൊതുജനങ്ങൾക്കുണ്ടെങ്കിൽ ഉന്നതതലത്തിൽ നേരിട്ട് പരിഹരിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സാന്ത്വന സ്പർശം  സംഘടിപ്പിക്കുന്നത്. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, അഡീഷണൽ ചീഫ് സെക്രട്ടറി വി പി ജോയ്, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയതിലക് എന്നിവരും പങ്കെടുത്തു.

പരാതികൾ കൈകാര്യം ചെയ്യാൻ ഓൺലൈൻ പരിശീലനം

പരാതി കൈകാര്യംചെയ്യാൻ അക്ഷയ സെന്ററുകൾക്ക് ഓൺലൈനിൽ പരിശീലനം നൽകും. പരാതികൾ പരിശോധിക്കാൻ അഞ്ചംഗ ഉദ്യോഗസ്ഥ ടീമിനെ ഓരോ ജില്ലയിലും കലക്ടർ നിയോഗിക്കും. റവന്യൂ, സിവിൽ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹ്യനീതി, കൃഷി  വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥരാണ്  ടീമിലുണ്ടാവുക. ഓൺലൈനിൽ അപേക്ഷ ലഭിക്കുമ്പോൾ തന്നെ, ജില്ലാതലത്തിൽ പരിഹരിക്കാവുന്നതും സംസ്ഥാനതലത്തിൽ പരിഹരിക്കാവുന്നതുമായി ഈ ടീം തരംതിരിക്കും. പരാതിക്കാർക്ക് അദാലത്തിൽ നേരിട്ട് മറുപടി ശേഖരിക്കാവുന്ന നിലയിൽ പരാതികൾ പരിഹരിക്കണം.

ആദിവാസികൾക്ക്‌ അടുത്തെത്തി പരാതി സ്വീകരിക്കണം

ആദിവാസി മേഖലകളിൽ കഴിയുന്നവർക്ക് അപേക്ഷ നൽകാൻ അക്ഷയ സെന്ററുകൾ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ആദിവാസികൾക്കടുത്തേക്ക് പോയി പരാതി സ്വീകരിക്കണം. ഇതിനുള്ള പ്രവർത്തനം കലക്ടർമാർ ഏകോപിപ്പിക്കണം. സാന്ത്വന സ്പർശത്തിന്റെ പ്രധാന ചുമതല കലക്ടർമാർക്കായിരിക്കും. അവരെ സഹായിക്കാൻ സെക്രട്ടറിമാരെയും ജില്ലകളിലേക്ക് നിയോഗിക്കും.

കരുതലായി ആർദ്രം ; പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെല്ലാം 
കുടുംബാരോഗ്യ കേന്ദ്രങ്ങളാകും

സർക്കാർ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നത്‌ ലക്ഷ്യമിട്ടുള്ള ആർദ്രം ദൗത്യത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.  ഇതുവരെ 31 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ (പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ഇവയുടെ പ്രവർത്തനം വൈകിട്ട്‌ ആറുവരെയാക്കി. 46  പിഎച്ച്‌സികൾകൂടി ഉടൻ കുടുംബാരോഗ്യ കേന്ദ്രങ്ങളായി  മാറും.

 ആദ്യഘട്ടത്തിൽ 14, രണ്ടാം ഘട്ടത്തിൽ 40, മൂന്നാം ഘട്ടത്തിൽ 23 പിഎച്ച്‌സികൾ വീതം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനായിരുന്നു തീരുമാനം.

ഒന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചവ  സൗകര്യങ്ങൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനസമയം വൈകിട്ട്‌ ആറുവരെ ആക്കുന്നതിനുപുറമെ രോഗീസൗഹൃദമായ അന്തരീക്ഷമൊരുക്കി. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവനക്കാരെയും നിയമിച്ചു. ജീവിതശൈലി രോഗക്ലിനിക്കുകൾ, ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക്‌‌ ശ്വാസ്‌ ക്ലിനിക്‌, മാനസികാരോഗ്യപരിചരണത്തിനായി ആശ്വാസ്‌ ക്ലിനിക്കുകൾ തുടങ്ങിയ സൗകര്യങ്ങൾ കൂടുതലായി കുടുംബാരോഗ്യകേന്ദ്രങ്ങളിൽ സജ്ജമാക്കി.

കോടനാട്‌, കുട്ടമ്പുഴ, ചേരാനല്ലൂർ, മഴുവന്നൂർ, എരൂർ, വാഴക്കുളം, പായിപ്ര, ചൊവ്വര, മഞ്ഞപ്ര, തിരുമാറാടി, കരുമാലൂർ, ഗോതുരുത്ത്‌, നായരമ്പലം, ചെല്ലാനം എന്നിവയാണ്‌ ഒന്നാം ഘട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്‌. 1.97 കോടിയിലധികം രൂപയാണ്‌ ഇതിനായി  ചെലവഴിച്ചത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉപയോഗപ്പെടുത്തി.

രണ്ടാംഘട്ടത്തിൽ നേര്യമംഗലം, ചിറ്റാറ്റുകര, കൂനമ്മാവ്‌, മുളവുകാട്‌, കാക്കനാട്‌, കീഴ്മാട്‌, രായമംഗലം, കടവൂർ, തുറവൂർ, ബിനാനിപുരം, തിരുവാണിയൂർ, മുനമ്പം, ആലങ്ങാട്‌, അയ്യമ്പുഴ, കോട്ടപ്പടി എന്നിവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. മൂന്നാംഘട്ടത്തിൽ പ്രഖ്യാപിച്ചതിൽ ഇലഞ്ഞി, മണീട്‌ എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു.

രണ്ടാം ഘട്ടത്തിൽ ശേഷിക്കുന്ന 25 ആരോഗ്യകേന്ദ്രങ്ങളുടെയും മൂന്നാംഘട്ടത്തിലെ 21 കേന്ദ്രങ്ങളുടെയും ജോലികൾ നടന്നുവരുന്നു.

No comments:

Post a Comment