Tuesday, January 19, 2021

"ഉളുപ്പില്ലേ മിത്രങ്ങളേ, സന്നിധാനത്തെ അന്നദാന മണ്ഡപത്തിന് ഒരു രൂപപോലും മോഡി സര്‍ക്കാര്‍ തന്നിട്ടില്ല'-വ്യാജപ്രചരണത്തിനെതിരെ മന്ത്രി

കൊച്ചി > ശബരിമല സന്നിധാനത്ത് സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച അന്നദാന മണ്ഡപത്തിന്റെ പേരില്‍ സംഘപരിവാറിന്റെ നുണപ്രചരണം. അന്നദാന മണ്ഡപം നിര്‍മിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണെന്നാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന നുണ. 21.55 കോടി മുതല്‍ മുടക്കി സംസ്ഥാന സര്‍ക്കാരാണ് ഈ മണ്ഡപം യാഥാര്‍ത്ഥ്യമാക്കിയത്. ഇതില്‍ ഒരു പൈസ പോലും കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ല. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും മോഡി സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു.

മന്ത്രി കടംകപള്ളി സുരേന്ദ്രന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ്

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാര്‍ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.

അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട്  ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. ''ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.

No comments:

Post a Comment