Tuesday, January 26, 2021

ഡൽഹിയിൽ പ്രക്ഷോഭം അതിശക്തം; യോഗം വിളിച്ച്‌ കേന്ദ്രസർക്കാർ

ന്യൂഡൽഹി > കർഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റർനെറ്റ് വിച്ഛേദിച്ചു. ചെങ്കോട്ടയിൽ വീണ്ടും കടന്നുകയറിയ കർഷകർ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തിൽ കർഷക സംഘടനകളുടെയും മറ്റും കൊടികൾ സ്ഥാപിച്ചു. സ്ഥിതിഗതികൾ അനിയന്ത്രിതമായതോടെ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. അമിത്‌ ഷായും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും.

ഡൽഹിയിൽ ഇന്ന് ഉച്ച മുതൽ 12 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കർഷകർക്ക് റാലി നടത്താൻ അനുവാദം നൽകിയിരിക്കുന്നത്. തീരുമാനമെടുക്കും.

രാവിലെ സിംഘു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം. പ്രതിഷേധത്തിനിടെ പൊലീസ്‌ നടപടിയിൽ രണ്ട്‌ കർഷകർ മരിച്ചതായാണ്‌ റിപ്പോർട്ട്‌. വെടിവയ്‌പ്പിലാണ്‌ ഒരാൾ മരിച്ചതെന്ന്‌ കർഷകർ പറഞ്ഞു. മൃതദേഹം പൊലീസ്‌ കൊണ്ടുപോയതായും ബന്ധുക്കളും കർഷകരും പറഞ്ഞു.

ചെങ്കോട്ടയിൽ പൊലീസിന്റെ ലാത്തിച്ചാർജ്ജ്‌; ഇന്റർനെറ്റ്‌ വിച്ഛേദിച്ചു

ന്യൂഡൽഹി > ചെങ്കോട്ടയിൽ കർഷകരെ ഒഴിപ്പിക്കാൻ ലാത്തിച്ചാർജ്ജും കണ്ണീർവാതകവുമായി പൊലീസ്‌. ചെങ്കോട്ടയ്‌ക്ക്‌ മുകളിൽ കർഷകർ കെട്ടിയ കൊടി അഴിക്കാൻ ശ്രമമുണ്ടായെങ്കിലും നടന്നില്ല. ഏത്‌ വിധേനയും ഇവിടെനിന്ന്‌ കർഷകരെ ഒഴിപ്പിക്കാനുള്ള നീക്കമാണ്‌ പൊലീസിന്റെ ഭാഗത്തുനിന്ന്‌ നടക്കുന്നത്‌.

പ്രതിഷേധം നടക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഇന്റർനെറ്റ്‌ സൗകര്യങ്ങൾ വിച്ഛേദിച്ചു. സിംഘി, തിക്രി, ഗാസിയപൂർ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇന്റർനെറ്റ്‌ വിച്ഛേദിച്ചത്‌. വൈകിട്ട് അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാൻ അനുമതി നൽകിയതെങ്കിലും അതിർത്തിയിൽ നിന്നും ഇപ്പോഴും നൂറുകണക്കിന് ട്രാക്‌ടറുകൾ ദില്ലി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിൽ സംഘർഷം ഇനിയും നീളാനാണ് സാധ്യത.

റാലിക്കിടെ രണ്ട്‌ കർഷകർ മരിച്ചു; ഒരാൾ മരിച്ചത്‌ പൊലീസ്‌ വെടിവയ്‌പ്പിലെന്ന്‌ കർഷകർ

ന്യൂഡല്‍ഹി > ഡല്‍ഹി ഐടിഒയില്‍ പൊലീസ്‌ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചുവെന്ന് വിവരം. ഒരു കര്‍ഷകന്‍ വെടിവെപ്പില്‍ മരിച്ചെന്നും ഒരാള്‍ ട്രാക്‌ടര്‍ മറിഞ്ഞ് മരിച്ചെന്നും കര്‍ഷക സംഘടനാ നേതാക്കൾ പറഞ്ഞു. ആറ് ട്രാക്‌ടറുകള്‍ അപകടത്തില്‍പ്പെട്ടുവെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്‌.

പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

മരിച്ച കര്‍ഷകന്റെ മൃതദേഹം സംഭവ സ്ഥലത്തിനിന്ന് പൊലീസ് മാറ്റിയെന്ന് കര്‍ഷകന്‍ ആരോപിച്ചു.

No comments:

Post a Comment